വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2006

മഷിപ്പേന

ഊണു കഴിക്കാനിരുന്നപ്പോഴാണ്‌ കണ്ടത്‌, പാത്രം തുടയ്കാന്‍ കൊണ്ടു വച്ചിരിക്കുന്ന കടലാസ്‌ തൂവാലയില്‍ ഒരു മഷിത്തുള്ളി പടര്‍ന്നിരിക്കുന്നു. മഷിപ്പേനയും മഷിയും കണ്ടിട്ടു വര്‍ഷങ്ങളായിരിക്കുന്നു. ഒരു കാലത്ത്‌ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഈ മഷിപ്പേന.

നാലാം തരത്തില്‍ പഠിക്കുമ്പോഴാണ്‌ പെനിസിലില്‍ നിന്നും പേനയിലേക്ക്‌ കയറ്റം കിട്ടുന്നത്‌. മഷി പേന വച്ചെഴുതിയെങ്കിലേ കൈയക്ഷരം നന്നാവൂ എന്ന പ്രസ്താവനയോടെ ഒരെണ്ണം അച്ഛന്‍ വാങ്ങിത്തന്നു(ഇതുവരെയും നന്നായില്ല എന്നത്‌ വേറെ കാര്യം). പക്ഷേ പുതിയ ആയുധം ഉപയോഗിക്കാനുള്ള ഒരു ബുദ്ധിമുട്ടു കാരണം പെനിസില്‍ വച്ചു തന്നെ നാലാം തരം കഴിച്ചു കൂട്ടി. അഞ്ചാം തരം മുതല്‍ മഷിപേനയെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തി. "കടലിലെ മഷിക്കുപ്പിയും പേനയും" എന്ന പാഠത്തിന്റെ കുറിപ്പുകളായിരുന്നു അതു വച്ച്‌ ആദ്യം എഴുതിയത്‌ എന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ മറുഭാഷകള്‍ എഴുതിത്തുടങ്ങിയതും ഈ പേന വച്ചായിരുന്നു.

ക്ലാസ്‌ മുറികളിലെ ഒരുപാട്‌ നുറുങ്ങ്‌ സംഭവങ്ങളിലെ നായകരായിരുന്നു മഷിപ്പേനകള്‍. മഷി ഇറങ്ങാതെയാകുമ്പോള്‍ പേന കുടയുന്നതും അത്‌ മറ്റുള്ളവരുടെ വെള്ളയുടുപ്പിനെ പുള്ളിയുടുപ്പാക്കുന്നതും നിത്യസംഭവങ്ങളായിരുന്നു. അങ്ങനെ കുടഞ്ഞ്‌ കുടഞ്ഞ്‌ തീരെ എഴുതാതെയാകുമ്പോള്‍ ആരെങ്കിലും മഷി കടം കൊടുക്കുമായിരുന്നു. പിറ്റേ ദിവസം വായ്പ കൊടുത്ത നീല മഷിക്കു പകരം കിട്ടുന്നത്‌ മിക്കവാറും കറുപ്പായിരിക്കും. പലപ്പോഴും ഇതൊക്കെ കൂടിക്കലര്‍ന്ന് ഞങ്ങളുടെ നോട്ട്‌ പുസ്തകങ്ങളില്‍ മടുപ്പിന്റേതായ ചാരനിറം സൃഷ്ടിച്ചു പോന്നു. മഷിപ്പേനകള്‍ക്കുള്ള മറ്റൊരു ഉപയോഗം ചിത്രരചനയായിരുന്നു. മഷിത്തുള്ളികള്‍ പേപ്പറുകളില്‍ ഒഴിച്ചു പേപ്പറിനെ പലതായി മടക്കിയും, ചെറിയ നൂല്‍ കഷണങ്ങള്‍ പലനിറങ്ങളില്‍ മുക്കി നോട്ട്ബുക്കുകളില്‍ വച്ചുമൊക്കെ ഒരുപാട്‌ അമൂര്‍ത്തചിത്രങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു.

പേന നന്നായി സൂക്ഷിക്കുക എന്നത്‌ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ ഇവയ്ക്ക്‌ വയറ്റിളക്കം വരും (അന്നത്തെ ക്ലാസ്‌മുറിയിലെ ഭാഷ). കുടിച്ച മുലപ്പാല്‌ വരെ കക്കി വയ്ക്കുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ. സാറിന്റെ കയ്യില്‍ നിന്നും അടിച്ചുമാറ്റുന്ന ചോക്ക്‌ കഷണങ്ങളാണ്‌ രക്ഷയ്ക്കെത്തുക (ഒപ്പു കടലാസിനെപ്പറ്റി അന്ന് കേട്ടിട്ടുപോലുമില്ല). എട്ടാം ക്ലാസിലെ ക്ലാസ്‌ മുറിയില്‍ ഞങ്ങള്‍ക്കായി നിറം മാറിയ ഒരുപാട്‌ ചോക്ക്‌ കഷണങ്ങളുണ്ടായിരുന്നു. ഓടുമ്പോഴും ചാടുമ്പോഴും വീഴുമെന്ന പേടിയെക്കാളും കൂടുതല്‍ കീശയിലെ പേന തുറന്നു പോകുമെന്നായിരുന്നു. അതു സംഭവിച്ചാലും അടുത്തുള്ളവന്‍ പറയുമ്പോഴായിരിക്കും അറിയുന്നത്‌. പലപ്പോഴും ആ ക്രൂരന്‍ പറയില്ല.. ഫലമോ ആരോടോ ഇടികൂടിയതിന്റെ ഫലമാണെന്നു കരുതി അമ്മയുടെ ചീത്ത കേള്‍ക്കും. (പലപ്പോഴും ഞങ്ങള്‍ തൂലിക പടവാളാക്കാറുണ്ടായിരുന്നു).

മഷിപ്പേനയെ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ദിവസമാണ്‌ വര്‍ഷാവസാന പരീക്ഷയുടെ അവസാന ദിവസം. വല്ലവന്റെയും പേന കടം വാങ്ങി പരീക്ഷയെഴുതിയവരുള്‍പ്പെടെയുള്ള മഹാന്മാര്‍ രണ്ട്‌ പേന നിറയെ മഷിയുമായി ആയിരിക്കും എത്തുന്നത്‌. ഇന്നത്തെ വക്കാരിമാര്‍ പലരും അന്ന് എങ്ങനെ മഷിക്കറ ഒരിക്കലും മായാത്തതാക്കാം എന്നു ഗവേഷണം നടത്തിയവരായിരുന്നു. വെളിച്ചെണ്ണ, വേലിപ്പത്തലിന്റെ കറ അങ്ങനെ മഷിയില്‍ ഒഴിക്കേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റു തന്നെ അന്നുണ്ടായിരുന്നു.

അങ്ങനെ മഷിപ്പേനകളോട്‌ കൂട്ടുകൂടിയും വഴക്കടിച്ചും പത്താം തരത്തിലെത്തിയപ്പോഴാണ്‌ അച്ഛന്റെ വക നിര്‍ദ്ദേശം, "ഇനി ഡോട്ട്‌ പേന കൊണ്ടെഴുതിയാല്‍ മതി, അല്ലെങ്കില്‍ അവസാന പരീക്ഷയ്ക്ക്‌ വേഗത കിട്ടില്ല". വേഗത പോരാ എന്ന് വിലപിക്കുന്ന യുഗത്തിലേയ്ക്കുള്ള ഒരു മാറ്റമായിരുന്നോ അത്‌. പിന്നെ മഷിപേനയെ അധികം ഉപയോഗിച്ചിട്ടില്ല. വേഗത കൂടും തോറും മഷിപേനകളെയും അവ സൃഷ്ടിച്ചിരുന്ന ഓര്‍മ്മകളെയും നമുക്കു നഷ്ടപ്പെടുന്നുവോ?

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 11, 2006

വൃത്തത്തിന്റെ വിസ്തീര്‍ണ്ണം

"ഇനി ഇവിടെ നൂറുഗ്രാമിന്റെ ടൂത്ത്‌പേസ്റ്റ്‌ ഒരു ട്യൂബായി വാങ്ങേണ്ട. അന്‍പത്‌ ഗ്രാമിന്റെ രണ്ടെണ്ണം വാങ്ങിയാല്‍ മതി" - സഹമുറിയന്റെ പ്രസ്താവന കേട്ട്‌ ആദ്യമൊന്ന് ഞെട്ടി. പിന്നെ നമ്മള്‍ മലയാളികളുടെ ജന്മവാസനയനുസരിച്ച്‌ അതിശക്തമായി എതിര്‍ത്തു (ക.ട. വക്കാരി). ഒരു 50 ഗ്രാം ട്യൂബിന്റെ വില 16 രൂപ, 100 ഗ്രാമിന്റെതിന്‌ വില 28 രൂപ എന്നൊക്കെ വാദമുഖങ്ങള്‍ നിരത്തിയിട്ടും അവനൊരു കുലുക്കവുമില്ല.

"എടാ നമ്മള്‍ എത്ര ടൂത്ത്‌പേസ്റ്റ്‌ ഒരു ദിവസം എടുക്കും? ബ്രഷിന്റെ നീളത്തിന്റെ അത്രയും, അല്ലേ? 100 ഗ്രാം ട്യൂബിന്റെ വാവട്ടം മറ്റേതിനെക്കാളും വലുതാണ്‌. ഒരു ഒന്നേകാലിരട്ടിയെങ്കിലും വരും. അതായത്‌ വിസ്തീര്‍ണം(area) ഒന്നര ഇരട്ടിയില്‍ കൂടുതല്‍ (വിസ്തീര്‍ണ്ണം = പൈ * R * R എന്നൊക്കെ അവന്‍ പഠിപ്പിച്ചു). അത്‌ ഒന്നര ഇരട്ടിയായി കൂട്ടിയാല്‍ തന്നെയും 33% കുറച്ച്‌ ദിവസങ്ങളേ പേസ്റ്റ്‌ ഉപയോഗിക്കാന്‍ പറ്റൂ. പക്ഷേ വിലയോ 12.5% മാത്രമേ കുറവുള്ളൂ. അപ്പോള്‍ ഏതാണ്‌ ലാഭം"

എന്റമ്മോ, ചുമ്മാതല്ല പണ്ട്‌ ആര്യഭടനും, ഭാസ്കരാചാര്യരുമൊക്കെ ഈ വൃത്തത്തിന്റെ വ്യാസവും വിസ്തീര്‍ണ്ണവുമൊക്കെ കണ്ടുപിടിച്ചത്‌. പേസ്റ്റിനൊക്കെ എന്താ വില?

തിങ്കളാഴ്‌ച, ജൂൺ 26, 2006

കൂട്ടുകാരി

താന്‍ ചിരിക്കുമ്പോഴൊക്കെ കൂടെ ചിരിക്കുകയും കരയുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട്‌ അവള്‍ കൂട്ടുകാര്‍ക്കിടയില്‍ വേറിട്ടു നിന്നു. ഇഷ്ടാനിഷ്ടങ്ങള്‍ വളരെ പെട്ടെന്ന് മനസിലാക്കി. തന്റെ ജന്മദിനങ്ങള്‍ മറ്റാര്‍ക്കും മുന്നേ ഓര്‍ക്കുന്നതവളായിരുന്നു. മുഖത്ത്‌ നോക്കി തന്റെ ചിന്തകളെ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്ങനെ മനസിലായെന്നുള്ള ചോദ്യത്തിന്‌ ഒരിക്കലും മങ്ങാത്ത ആ പുഞ്ചിരിയായിരുന്നു മറുപടി.

ഒരു ദിവസം അവള്‍ പറഞ്ഞു, "നീ എന്നും എന്റെ കൂട്ടുകാരനായിരിക്കണം". തനിക്കൊന്നും മനസിലായില്ല. "ഞാനവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണല്ലോ. പിന്നെന്താ!" കൂട്ടുകാരുടെ അര്‍ത്ഥം വച്ച നോട്ടങ്ങള്‍ക്കും കമെന്റുകള്‍ക്കും മുന്നില്‍ ഒരിക്കലും പതറിയിട്ടില്ല. അവളെന്റെ കൂട്ടുകാരിയാണ്‌, എന്നും.

മൂന്നു വര്‍ഷങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവളുടെ കണ്ണില്‍ നനവുണ്ടായിരുന്നു. "നിനക്കിനിയും ഒരുപാട്‌ നല്ല കൂട്ടുകാരെ കിട്ടും" താന്‍ ആശ്വസിപ്പിച്ചു. ഈ കൂട്ടുകെട്ട്‌ ഒരിക്കലും മുറിയില്ല എന്ന ഉറപ്പും വാങ്ങിയാണവള്‍ നടന്നകന്നത്‌.

ഒരിക്കല്‍ ആരോ പറഞ്ഞാണറിഞ്ഞത്‌, വരുന്ന മാസം അവളുടെ കല്യാണമാണ്‌. "പോകണം, നല്ലൊരു സമ്മാനവും കൊടുക്കണം" താന്‍ തീരുമാനിച്ചു. ക്ലാസിലെ മറ്റു സ്നേഹിതര്‍ക്കു അവള്‍ കത്തുകളയക്കുകയും വിവാഹത്തിന്‌ ക്ഷണിക്കുകയും ചെയ്തു. പക്ഷേ, തനിക്കു മാത്രം ആ ക്ഷണം ഒരിക്കലും വന്നില്ല. എന്തു കൊണ്ടായിരുന്നു അവള്‍ ഏറ്റവും അടുത്ത സുഹൃത്തിനെ വിളിക്കാഞ്ഞത്‌? പിന്നീട്‌ കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞ്‌ മാറുകയാണുണ്ടായത്‌.

അവള്‍ എന്നെ പ്രണയിച്ചിരുന്നുവോ?!!

വെള്ളിയാഴ്‌ച, മേയ് 19, 2006

നീലക്കുറിഞ്ഞി

ഒരു യാത്ര പോകാമെന്നുള്ള നിര്‍ദ്ദേശത്തിന്‌ "ഹരിതാഭമായ, ഇളം തണുപ്പുള്ള ഒരിടത്ത്‌ പോകണ"മെന്നുള്ള കൂട്ടുകാരന്റെ ഉത്തരവായിരുന്നു മറുപടി. "ഈ ഉണക്കു കാലത്ത്‌ നീ പോയതാ" എന്നു മനസിലോര്‍ത്തപ്പോഴാണ്‌ ഒരു സഹപ്രവര്‍ത്തകന്‍ കൊടൈക്കനാല്‍ എന്ന ഉപദേശം തന്നത്‌. കൂടാതെ അവിടെ നീലക്കുറിഞ്ഞി (ശാസ്ത്രനാമവും പറഞ്ഞുതന്നു - Phloebophyllum kunthianum) പൂത്തിട്ടുണ്ടത്രേ. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണ്‌. വലയില്‍ നിന്നും കാഴ്ചയുടെ ഒരു ഫോട്ടം തപ്പിയെടുത്തു. കൊള്ളാം അപ്പോള്‍ ബാര്‍ബര്‍ കൊടൈക്കനാല്

അവിടെ ചെന്ന് രാവിലെ ഒരു ടാക്സി ഒപ്പിച്ചു ഡ്രൈവറോട്‌ (അദ്ദേഹം നല്ല ചെന്തമിഴും ഞങ്ങള്‍ പച്ചമലയാളവുമാണ്‌ പറയുന്നത്‌) നീലക്കുറിഞ്ഞി കാണണം എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ചൊവ്വാഗ്രഹജീവിയുടെ പേര്‌ കേട്ടാലത്തെ ഭാവം. ഈശ്വരാ ഇനി അറിയാവുന്നത്‌ Phloebophyllum kunthianum എന്ന പേരാണ്‌. അത്‌ മിണ്ടിയാല്‍ അടി ഉറപ്പ്‌. അതിലും നല്ലത്‌ ഒരു പഴം വായിലിട്ട്‌കൊണ്ട്‌ മലയാളം പറയുന്നതാണെന്നു വിചാരിച്ച്‌ നീളൈക്കുറിഞ്ചി എന്നൊക്കെ പറഞ്ഞ്‌ നോക്കി. പെട്ടെന്ന് ഒരു ഫിലിപ്സ്‌ 100W എവിടെയോ കത്തി. "കുറിഞ്ചിയാ? അതു നമ്മ ആണ്ടവന്‍ കോവില്‍ പക്കം" [ഇത്‌ തന്നെയാണ്‌ പറഞ്ഞതെന്ന്‌ ഉറപ്പില്ല, ഇങ്ങനെയാണ്‌ ഞാന്‍ കേട്ടത്‌] എന്നൊക്കെ പറഞ്ഞ്‌ വണ്ടി വിട്ടു.

എല്ലാം പെട്ടെന്നായിരുന്നു. വണ്ടി ഒരു ചെറിയ ക്ഷേത്രത്തിന്റെ മുന്നില്‍ എത്തി പാര്‍ക്ക്‌ ചെയ്തു. പോയി പാര്‍ത്തിട്ട്‌ വരാന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പേര്‌ "കുറിഞ്ചി ആണ്ടവര്‍ കോവില്‍" ഹാവൂ ഞാന്‍ കുറിഞ്ഞി കാണാന്‍ പോകുന്നു എന്നോര്‍ത്ത്‌ കൊണ്ട്‌ ക്ഷേത്രത്തിലേക്കു നടന്നു. പക്ഷേ ക്ഷേത്രത്തിനടുത്തെത്തിയിട്ടും അവിടെ ഒന്നും കാണുന്നില്ല. വഴിയേ നടന്നു പോയ ഒരാളെ വിളിച്ച്‌ കുറിഞ്ചി കുറിഞ്ചി എന്ന് വിളിച്ച്‌ കൂവി. അപ്പുറം പോണം എന്ന് പറഞ്ഞ്‌ "ഓരോ ജന്മങ്ങള്‍ കെട്ടിയെടുത്തോളും" എന്ന ഒരു ഭാവവും മുഖത്ത്‌ ഒട്ടിച്ചുവച്ച്‌ അദ്ദേഹം നടന്നു പോയി.

എന്റെ ഹൃദയമിടിപ്പ്‌ കൂടി. മാലോകരെല്ലാം 12 വര്‍ഷം കൂടുമ്പോള്‍ മാത്രം കാണുന്ന കാഴ്ച ഞാനും കാണാന്‍ പോകുന്നു. ക്ഷേത്രത്തിന്റെ ഇപ്പുറത്ത്‌ നിന്നു നോക്കുമ്പോള്‍ തന്നെ ഒരു താഴ്വര ആണ്‌ അപ്പുറം എന്ന് മനസിലാകും. വഴിയില്‍ കിടന്ന ചാണകത്തില്‍ ചവിട്ടിയതൊന്നും വകവയ്ക്കാതെ നടന്ന് മൂല തിരിഞ്ഞ്‌ അപ്പുറമെത്തിയപ്പോഴോ.. ദാ കിടക്കുന്നു.. ശൂന്യം.. കുറിഞ്ഞി പോയിട്ട്‌ അത്യാവശ്യത്തിന്‌ ചെവിയില്‍ വയ്ക്കാന്‍ ഒരു ചെമ്പരത്തിപ്പൂ പോലുമില്ല. വീണ്ടും ഒന്ന്‌രണ്ട്‌ പേരോട്‌ ചോദിച്ചപ്പോള്‍ ഒരാള്‍ ഒരു വീട്ടുമുറ്റത്തേയ്ക്കു കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മുറ്റത്ത്‌ ബഹുഭാഷാ ബോര്‍ഡുകള്‍ വിരല്‍ ചൂണ്ടിതന്ന ഒരു ചെടി. ഒരു വലിയ ചെത്തിയുടെ പോലത്തെ എഴുന്നു നില്‍ക്കുന്ന തണ്ടുകളില്‍, ഇരുണ്ട പച്ച ഇലകള്‍ക്കിടയ്ക്ക്‌ നീലം കുടഞ്ഞ പോലെ മങ്ങിയ നീല-ഊത നിറമുള്ള പൂക്കള്‍. കാട്ടില്‍ മദിച്ച്‌ നടക്കേണ്ട സമയത്ത്‌ ആനക്കൂട്ടത്തില്‍ നിന്നും പിടിച്ച്‌ മൃഗശാലയിലിട്ടിരിക്കുന്ന ഒരു പാവം കുഞ്ഞാനയെ കണ്ട പ്രതീതി.

ഇതാണത്രേ നീലക്കുറിഞ്ഞി. നീലപ്പട്ടു വിരിച്ച മലമടക്കുകള്‍ കാണാന്‍ വന്ന ഞാന്‍ ആട്‌ കിടന്നിടത്ത്‌ പൂടയെങ്കിലും ഉണ്ടായത്‌ പൂര്‍വ്വജന്മസുകൃതം എന്നോര്‍ത്ത്‌ തിരിച്ച്‌ പോന്നു.

പിന്‍കുറിപ്പ്‌
അപൂര്‍വ്വത കൊണ്ട്‌ മാത്രം പ്രശസ്തമായ ഒന്നാണീ നീലക്കുറിഞ്ഞി എന്ന്‌ തോന്നുന്നു. ഇതിലുമെത്രയോ ഭംഗിയുള്ള പനിനീര്‍പ്പൂവിനും ശംഖുപുഷ്പത്തിനുമൊന്നും ഇതിന്റെ പത്തിലൊന്ന് പരിഗണന പോലും കിട്ടുന്നില്ല. കയ്യിലിരിക്കുന്ന പൊന്നിനേക്കാള്‍ കാണാമറയത്തെ കാക്കപ്പൊന്നോ നമുക്കു വലുത്‌?

വ്യാഴാഴ്‌ച, മേയ് 11, 2006

ചൊവ്വാഴ്ച, ഏപ്രിൽ 25, 2006

വിഷു കാഴ്ചകള്‍

എന്നു പറഞ്ഞാല്‍ വിഷുവിന്‌ നാട്ടില്‍ പോയപ്പോള്‍ എടുത്ത പടങ്ങള്‍

കണിക്കൊന്ന (തിരുവനന്തപുരം മ്യൂസിയം ആണ്‌ സ്ഥലം)

രാത്രിമഴ (എന്റെ മുറിയുടെ ജനാലയിലൂടെയുള്ള കാഴ്ച)

പവര്‍കട്ടൊന്നുമല്ല കേട്ടോ, ഞാന്‍ ലൈറ്റ്‌ എല്ലാം ഓഫ്‌ ചെയ്തിട്ട്‌ എടുത്തതാ

ശനിയാഴ്‌ച, ഏപ്രിൽ 01, 2006

കൊഞ്ച്‌ തീയല്‍

പണ്ട്‌ മുതലേ കൊഞ്ച്‌ എന്റെ ഒരു വീക്ക്‌നെസ്സ്‌ ആയിരുന്നു. അതുകൊണ്ട്‌ തന്നെ ഇത്തവണ വീട്ടില്‍ പോയപ്പോള്‍ കൊഞ്ച്‌ കിട്ടണേ എന്ന്‌ പ്രാര്‍ഥിച്ചിട്ടാണ്‌ നമ്മുടെ വോള്‍വോയില്‍ കാലെടുത്ത്‌ വയ്ച്ചത്‌ തന്നെ.

ദൈവം നമ്മുടെ കാര്യത്തില്‍ കുറച്ച്‌ കൂടുതല്‍ കരുണ കാണിച്ചതു കൊണ്ടോ എന്തോ ഒരു ദിവസം രാവിലെ കുഞ്ഞമ്മ കുറെ കൊഞ്ചുമായി വന്നു. എന്റെ വായില്‍ റ്റൈറ്റാനിക്കോടിക്കാം. മോന്റെ വായിലെ വെള്ളത്തില്‍ മുങ്ങിച്ചാവേണ്ടെന്ന് കരുതി അമ്മ വേഗം നന്നായി വറുത്തരച്ച്‌ കടുകൊക്കെ വറുത്ത്‌ നല്ല കൊഞ്ച്‌ തീയലുണ്ടാക്കി..

പിശുക്കന്‍ കാശെണ്ണി നോക്കുന്നത്‌ പോലെ ഞാന്‍ കൊഞ്ചിനെ എണ്ണിപ്പെറുക്കി തിന്നു കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ. ഈ കറി വയ്ക്കാന്‍ പഠിച്ചാല്‍ ബാംഗ്ലൂര്‍ എന്നും ഇതുണ്ടാക്കി തിന്നാം. കഴിച്ച്‌ തീര്‍ന്ന ഉടനെ ഒരു കടലാസും പേനയുമെടുത്ത്‌ അമ്മയുടെ അടുത്ത്‌ ചെന്ന് റെസിപ്പി ചോദിച്ചു. അമ്മച്ചി വളരെ വിശദമായി തേങ്ങ വറുക്കുക, അതില്‍ മുളകും മല്ലിയും ഇട്ട്‌ മൂപ്പിക്കുക. കൊഞ്ചു അടുപ്പത്ത്‌ വച്ച്‌ എണ്ണയൊഴിച്ച്‌ വേവിക്കുക.. പിന്നെ തേങ്ങ വറുത്തരച്ചത്‌ കലക്കി ഒഴിക്കുക എന്നൊക്കെ പറഞ്ഞു തന്നു. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. "അമ്മാ ഇഞ്ചിയും ഉള്ളിയും ഇട്ടില്ലല്ലോ?!"

"അത്‌ ഞാന്‍ രാവിലെ ഇഞ്ചിക്കൂട്ടാന്‍ വച്ച ചട്ടിയായിരുന്നു, അതുകൊണ്ട്‌ അതിനകത്ത്‌ അതെല്ലാം ഉണ്ടായിരുന്നു." അമ്മച്ചിയുടെ കമന്റ്‌..എനിക്കൊന്നു മാത്രം മനസിലായി. ഞാന്‍ ആദ്യം ഇഞ്ചിക്കൂട്ടാന്‍ വെയ്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു..

വെള്ളിയാഴ്‌ച, മാർച്ച് 24, 2006

പേടി

അന്നൊരു അമാവാസിയായിരുന്നു. നിരത്തില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ സ്ഥലത്ത്‌ അര്‍ദ്ധരാത്രി ഒറ്റയ്ക്കു പുറത്തിറങ്ങിയതിന്‌ അയാള്‍ സ്വയം കുറ്റപ്പെടുത്തി. ദൂരെ ഒരു ബൈക്കിന്റെ ഇരമ്പം. അതയാളെ കൂടുതല്‍ ഭയപ്പെടുത്തി. അതാ ഒരു ബൈക്ക്‌ മുന്നിലെ വളവു തിരിയുന്നു. ആഗതന്‍ കറുത്ത തുണി മുഖത്ത്‌ കെട്ടിയിരിക്കുന്നു. അയാള്‍ക്കു ഒന്ന്‌ ആലോചിക്കാന്‍ സമയം കിട്ടും മുന്‍പേ അതിഭീകരമായ ശബ്ദത്തോടെ ബൈക്ക്‌ അയാളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു. അയാള്‍ക്കൊന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടും മുന്‍പ്‌ അത്‌ സംഭവിച്ചു.

ആഗതന്‍ പറന്നു പോകാന്‍ തുടങ്ങുകയായിരുന്ന തുണി ഒന്നു കൂടി മുറുക്കിക്കെട്ടി ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചു പോയി..


വാല്‍കഷ്ണം: ഇതൊരു നടന്ന സംഭവമാണ്‌ കേട്ടാ.. നിലവിളിക്കാന്‍ പോയത്‌ ഞാനാണെന്ന് ആര്‍ക്കും മനസിലായില്ലല്ലോ, അല്ലേ?

ശനിയാഴ്‌ച, മാർച്ച് 18, 2006

ജോസ്‌

ജോസ്‌ എന്റെ സഹപാഠിയും സഹമുറിയനും ആണ്‌. ജോസിന്റെ ജീവിതാഭിലാഷം അടുത്ത ഒരു ഐന്‍സ്റ്റീന്‍ ആകണമെന്നാണ്‌. ജോസ്‌ ഒരിക്കല്‍ ഇന്ത്യന്‍ റെയില്‍ വേ എങ്ങനെ നന്നാക്കാം എന്ന് കൂലങ്കഷമായി ചിന്തിച്ചതിന്റെ ഫലങ്ങള്‍

1. ഇന്ത്യന്‍ റെയില്‍ വേ ഒരുപാട്‌ പണം പാത ഇരട്ടിപ്പിക്കലിന്‌ വേണ്ടി ചിലവാക്കുന്നു.. അതൊഴിവാക്കാന്‍ എല്ലാ ട്രെയിന്റെയും മുകളില്‍ ഒരു പാളം ഇടുക. എതിരേ വരുന്ന ട്രെയിനുകള്‍ അതിന്റെ മുകളിലൂടെ പോകുക.

2. എല്ലാ ഇടത്തും പ്ലാറ്റ്‌ ഫോം കെട്ടുന്ന ചിലവ്‌ ഒഴിവാക്കാന്‍ പ്ലാറ്റ്‌ ഫോം ട്രെയിനില്‍ ഒട്ടിച്ച്‌ വയ്ക്കുക.

3. ആളുകള്‍ ട്രെയിനില്‍ കയറാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ ഓടുന്ന പ്ലാറ്റ്‌ ഫോം ഉണ്ടാക്കുക..

വ്യാഴാഴ്‌ച, മാർച്ച് 16, 2006

ഹരിശ്രീ

ബൂലോഗങ്ങളുടെ ഹരിശ്രീ ഇവിടെ കുറിക്കുന്നു. എല്ലാ സന്ദര്‍ശകര്‍ക്കും സ്വാഗതം

സസ്നേഹം
കുഞ്ഞന്‍