Tuesday, May 26, 2009

മഴവില്ല്

ആദ്യകാലങ്ങളിൽ തന്നെ മനുഷ്യനെ അദ്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നിരിക്കണം, മഴവില്ല്. ദേവേന്ദ്രന്റെ വില്ലായും, നോഹയോട് ദൈവം ചെയ്ത ഉടമ്പടിയുടേ അടയാളമായും അവതരിച്ച കൊച്ചു പ്രതിഭാസം. കുട്ടിക്കാലത്ത് വളരെ അപൂർവ്വമായി മാത്രമേ മഴവില്ല് കണ്ടിട്ടുള്ളൂ എന്നാണോര്മ്മ. മഴ പെയ്യുന്നതിനും മരം പെയ്യുന്നതിനുമിടയിലൂടേ മൂടിയ ആകാശത്തിലെ നിറങ്ങളും നോക്കി നിന്ന ഓര്മകൾ ഒരുപാടില്ലാ. ആ കൗതുകങ്ങള്ക്കിടയ്ക്ക് ഒരിക്കൽ യുറീക്കയിൽ മഴവില്ലിനെ പറ്റിയും അതിന്റെ പിന്നിലേ ശാസ്ത്രത്തേയും കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഒരു പാത്രത്തിൽ ഒരു കൊച്ച് കണ്ണാടി ഇറക്കി വച്ച് വെള്ളം നിറച്ച് വെള്ളച്ചുമരിൽ നിറങ്ങളെ കാണാനുള്ള പരിപാടിയും പറഞ്ഞു തന്നിരുന്നു. ഇടയ്ക്കിടയ്ക്ക് അങ്ങനെ ചെയ്ത് വീട്ടിലുണ്ടായിരുന്ന കണ്ണാടിയുടെ രസം ഇളകിപ്പോയതൊക്കെ ഇപ്പോഴും കുഞ്ഞ് ഓര്മ്മകളായി നിലനില്ക്കുന്നു.

മലകൾ നിറഞ്ഞ ഈ രാജ്യത്ത് എത്തിയതോടെ മഴവില്ലുകളേ കൂടുതലായി കാണാന്‍ തുടങ്ങി. മൂന്നു വശം മലകളും ഇടയിലൂടെ രണ്ട് താഴ്വരകളും കൂട്ടിമുട്ടുന്ന ഈ സ്ഥലത്ത്, മലകൾ മേഘങ്ങളെ ഒരു ദിശയിൽ തടഞ്ഞു നിറുത്തുകയും താഴ്വരയുടെ തുറന്ന എതിർ ദിശയിൽ നിന്ന് സൂര്യപ്രകാശം അടിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണു്. എങ്കിലും ഇന്നും എല്ലാ നിറങ്ങളും ക്രമത്തിനു തൊട്ടുതേച്ച വില്ലും നോക്കി നില്ക്കുന്നത് ഇപ്പോഴും ഒത്തിരി സന്തോഷം തരുന്ന ഒന്നാണു്. അതു കണ്ടാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിറുത്തി ഇറങ്ങി ഓഫീസിൽ നിന്നും ഓടും. ചാറ്റൽ മഴ കൂടി ആയാൽ പറയുകയും വേണ്ടാ. കൂട്ടിനു അതുപോലെ തന്നെ ചെയ്യുന്ന ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായാലോ? എല്ലാം തികഞ്ഞു!!

ഇതൊക്കെ ഇപ്പോ പറയാന്‍ കാരണം... പണ്ട് മുതലേ ഉള്ള ശീലമാണു എന്തെങ്കിലും ടെന്ഷനുകൾ ഉള്ളതൊക്കെ ദൈവത്തിനോട് പറയുന്നത്. നല്ല ഒരു മനസ്സമാധാനം കിട്ടും. രണ്ടാഴ്ച മുന്പ് അതുപോലെ കൊച്ചു കൊച്ചു ടെന്ഷനുകളും അടിച്ച് ഇരിക്കുന്ന ഒരു വൈകുന്നേരം. എല്ലാം പോയി പറഞ്ഞ് പതുക്കെ തിരിച്ച് ഇറങ്ങി. വീട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾ ശബ്ദമില്ലാതെ വീഴുന്ന മഴ. വഴിയിലുള്ള തുറസ്സായ ഒരു പുല്ത്തകിടിയെത്തിയപ്പോഴേയ്ക്കും, മറ്റേ ചരുവിൽ സൂര്യന്‍ പുറത്തെത്തിയിരുന്നു. അവിടെ എനിക്കഭിമുഖമായിട്ടുള്ള കുന്നിന്‍നിരയ്ക്ക് മുകളിലായി ഞാന്‍ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ മഴവില് കാഴ്ച കാത്ത് നിന്നിരുന്നു. അവിടവിടെയായി ഇലകളിൽ വെട്ടിത്തിളങ്ങുന്ന മഴത്തുള്ളികള് കുന്നിന്‍ചെരുവുകളെ പൊലിപ്പിക്കുന്ന പോക്കുവെയിൽ, മനസിലും ശരീരത്തിലും കുളിരു കോരുന്ന പൊടിമഴ, എല്ലാത്തിനും മീതേ ഒരടയാളം പോലെ മഴവില്ല്.

പ്രധാനമായും രണ്ട് പ്രത്യേകതകൾ ഉള്ള മഴവില്ലായിരുന്നു അത്. ഒന്നാമത് അതൊരു ഇരട്ട മഴവില്ലായിരുന്നു (ഇത് പോലെ). മഴവില്ല് ഉണ്ടാകുന്നത് അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ പ്രകാശത്തെ അപവര്ത്തനം (Refraction) ചെയ്യിക്കുന്നത് കൊണ്ടാണല്ലോ. സാധാരണമായി ഒരു വെള്ളത്തുള്ളിയിൽ പ്രവേശിക്കുന്ന പ്രകാശരശ്മി അപവര്ത്തനത്തിനു വിധേയമാകുകയും, അതിന്റെ പിറകിൽ നിന്നും പ്രതിഫലിക്കപ്പെടുകയും വീണ്ടും ഒരു ഘട്ടം അപവര്ത്തനത്തിനു ശേഷം പുറത്തു വരുകയും ചെയ്യുന്നു. ചിത്രവും ഇതും നോക്കുക. അപവര്ത്തനത്തിനു വിധേയമാകുന്ന പ്രകാശം അതിന്റെ ഘടകവര്ണ്ണങ്ങളായി പിരിയുകയും മഴവില്ല് ദൃശ്യമാകുകയും ചെയ്യുന്നു. എന്നാൽ ചില പ്രത്യേക കോണുകളിൽ സൂര്യനിൽ നിന്നുമുള്ള പ്രകാശം ഒരു വെള്ളത്തുള്ളിയ്ക്കുള്ളിൽ തന്നെ രണ്ടു് തവണ പ്രതിഫലിപ്പിക്കപ്പെട്ട് കാഴ്ചക്കാരുടെ കണ്ണിൽ എത്തുന്നു (ഇതുപോലെ). ഇത് സാധാരണ ദൃശ്യമാകുന്ന ഒന്നാം ചാപത്തിനു പുറത്തായി പുറത്ത് ഒരു രണ്ടാം വില്ലായി പ്രത്യക്ഷപ്പെടുന്നു. രണ്ട് പ്രതിഫലനങ്ങൾ ഉള്ളതുമൂലം രണ്ടാം ചാപത്തിലെ നിറങ്ങളുടെ ക്രമം ആദ്യ ചാപത്തിനു നേരെ വിപരീതമായിരിക്കും.

രണ്ടാമത്തെ പ്രത്യേകത് കണ്ണിൽപ്പെടാന്‍ കുറച്ച് സമയം കഴിഞ്ഞു. ആദ്യചാപത്തിനു താഴെയായി വീണ്ടും ചില കൊച്ചു ചിത്രപ്പണികള്. പക്ഷേ രണ്ടാം ചാപം പോലെയല്ല. ഒന്നാമത്തെ ചാപത്തിന്റെ ഉൾവശത്ത് പച്ചയും വയലറ്റും ഇടകലരുന്ന ഒന്നിലധികം ബാന്ഡുകൾ [ഇതാ ഇങ്ങനെ]. ഈ പ്രതിഭാസം പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന കണങ്ങളാണെന്ന സങ്കല്പം ഉപയോഗിച്ച് വിശദീകരിക്കാന്‍ സാധിക്കുകയില്ല. പ്രകൃതിയില് പ്രകാശത്തിന്റെ തരംഗസ്വഭാവം (ഒരു കുളത്തിൽ കല്ലിടുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലെ പ്രകാശവും തരംഗങ്ങളായി സഞ്ചരിക്കുന്നു എന്ന സങ്കല്പം) വെളിവാക്കുന്ന ഒരു സന്ദര്ഭമാണു് ഇത്. വിവിധ പാതകളിൽ സഞ്ചരിക്കുന്ന തരംഗങ്ങൾ തമ്മിലുള്ള ഇന്റര്ഫെറന്സ് കാരണമാണു ഒന്നിലധികം ബാന്ഡുകൾ കാണപ്പെടുന്നത്. ഈ പ്രതിഭാസത്തെ Supernumerary Rainbow എന്നു വിളിക്കുന്നു. (കൂടുതൽ പടങ്ങൾ ഇവിടെ. കൂടുതൽ വിവരങ്ങൾ ഇവിടെയും ഇവിടെയും).

ഒരു മഴവില്ല് മനസിലാക്കണമെങ്കിൽ തന്നെ പ്രകാശം, അതിന്റെ തരംഗസ്വഭാവം, ഇന്റര്ഫെറന്സ് ഒക്കെ അറിയണമെന്ന് മനസിലായി. ഇത്രയും മനോഹരമായ മഴവില്ല് കണ്ട സന്തോഷം ഒരു വശത്ത്. അത് വഴി ഇതൊക്കെ പഠിച്ച സന്തോഷം മറുവശത്ത്. ഇതിനെല്ലാം ഇടയിൽ ഒരു കാര്യം മറന്നു പോയി. അതിന്റെ ഒരു നല്ല പടമെടുക്കാന്‍. അല്ലെങ്കിലും എല്ലാം കമ്പ്യൂട്ടറിൽ സൂക്ഷിക്കാന്‍ പോയാലും സ്വന്തം ഹൃദയത്തിൽ സൂക്ഷിക്കാന്‍ എന്തെങ്കിലും വേണമല്ലോ. ഇത് ആ കണക്കിലിരിക്കട്ടെ.

സമര്പ്പണം: ഇത്രയുമൊക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നി ഫോണെടുത്തപ്പോൾ പെട്ടെന്ന് ഓര്ത്തു, എല്ലാ കുട്ടിക്കളികള്ക്കും കൂടുമായിരുന്ന എന്റെ ഇത്തരം കൊച്ച് കൊച്ച് സന്തോഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്ന കൂട്ടുകാരന്‍ (അതോ അനിയനോ) സ്ഥലം മാറി ഇപ്പോ മറ്റൊരു ഭൂഖണ്ഡത്തിലെത്തി എന്ന്‍. അവനിരിക്കട്ടെ ഈ പോസ്റ്റ് :)

Friday, November 07, 2008

ആഗോളവല്ക്കരണം

ഈയിടെ, ഒരു കൂട്ടുകാരന്റെ ബ്ലോഗ് വഴിയാണു് പത്രപ്രവര്ത്തകനായ സായിനാഥിനെ പറ്റി അറിയുന്നത്. ഈ വീഡിയോ മുഴുവനായി കണ്ടു. ആഗോളവല്കൃതമാകുന്ന അസമത്വങ്ങളെ പറ്റിയാണു്. സമയമുണ്ടെങ്കിൽ നിങ്ങളും വായിക്കണമെന്ന് ശക്തമായി ശുപാര്ശ ചെയ്യുന്നു. കാരണം മറ്റൊന്നുമല്ലാ, മാധ്യമങ്ങൾ അവയുടെ താല്പര്യങ്ങള്ക്കനുസരിച്ച് എങ്ങനെ വാര്ത്തകളെ റിപ്പോര്ട്ട് ചെയ്യുന്നു എന്നതിനു ഒരുപാട് ഉദാഹരണങ്ങൾ കാര്യകാരണ സഹിതം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പറ്റി മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും എന്തിനു് വികസിത രാജ്യങ്ങളിലെ പോലും അസമത്വങ്ങളെയും, അവയിൽ പലതും തമസ്കരിച്ച മാധ്യമങ്ങളെപറ്റിയും, ഇവിടെ പരാമര്ശിച്ചിരിക്കുന്നു. നാലു വര്ഷത്തോളം പഴയ പ്രസംഗമാണെന്കിലും അതിന്റെ പ്രസക്തി ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തിൽ വര്ദ്ധിച്ചിട്ടുണ്ട് എന്ന് കൂടി പറഞ്ഞു കൊള്ളട്ടേ.

എന്തായാലും, ഇത് മുഴുവന്‍ ശ്രദ്ധിച്ച സഹമുറിയനു പറയാനുണ്ടായിരുന്നത് (അവന്‍ ജനിച്ച് വളര്ന്നത് ഒരു നഗരത്തിലാണെന്നു സൂചിപ്പിച്ച് കൊള്ളട്ടേ) ആഗോളവല്ക്കരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ജനതയ്ക്ക് കൈവന്ന പുരോഗതിയെപ്പറ്റിയായിരുന്നു. പുതിയ ഉല്പന്നങ്ങൾ, സ്വകാര്യ വ്യവസായങ്ങളുടെ വളര്ച്ച, അങ്ങനെ ഉണ്ടാക്കപ്പെടുന്ന തൊഴിലവസരങ്ങൾ, അങ്ങനെ അങ്ങനെ... സ്വാഭാവികമായും അവനു എന്നോട് ചോദിക്കാന്‍ ഉണ്ടായിരുന്ന ഒരു സുപ്രധാന കാര്യം, കഴിഞ്ഞ പത്ത് പതിനഞ്ച് വര്ഷമായി ആഗോള വല്ക്കരണത്തിന്റെ എന്തൊക്കെ ഗുണഫലങ്ങൾ എന്റെ ഗ്രാമത്തിൽ എത്തിയിട്ടുണ്ട് എന്നായിരുന്നു. ഞങ്ങൾ ഓരോ മേഖലയും എടുത്ത് പരിശോധിക്കാന്‍ ശ്രമിച്ചു. (കഴിഞ്ഞ രണ്ട് വര്ഷമായി, പ്രവാസത്തിലായതിനാല് നാട്ടിൽ പോയി നില്ക്കുന്നത് തീരെ കുറവാണു്. എങ്കിലും എന്റെ അറിവിൽ പെട്ടിടത്തോളം, ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്നു)

പശ്ചാത്തലം
ഒരു ചെറിയ ഗ്രാമം. കിഴക്ക് ഒരു നെല്പാടം അതിര്ത്തി തിരിക്കുന്നു. അതിന്റെ തുടര്ച്ചയായി ആണ്ടിൽ മിക്കവാറും വെള്ളം കയറിക്കിടക്കുന്ന ഒരു പുഞ്ചപ്പാടം വടക്ക് വശത്ത്. തെക്കു പണ്ട് നെല്പാടമായിരുന്നതും, ഇപ്പോൾ ഇഷ്ടികക്കളമായതുമായ ഒരു തരിശുനിലം, പടിഞ്ഞാറേ അതിരു കൃത്യമായി പറയാനാവില്ലാ. എങ്കിലും, വെള്ളമൊഴുകുന്ന ചെറിയ പാറയില് തോടിനെ ഒരു അതിര്ത്തിയായി വിചാരിച്ചാൽ ഏതാണ്ട് കിഴക്ക് പടിഞ്ഞാറു് ഒരു കിലോമീറ്ററും, തെക്ക് വടക്ക് രണ്ട് കിലോമീറ്ററും ഉള്ള ഒരു ചെറിയ ഗ്രാമമായി. "ഗള്ഫിൽ പോയി കാശുണ്ടാക്കിയ" ആള്ക്കാരും, "പഠിച്ച് മിടുക്കരായി സര്ക്കാർ ജോലി കിട്ടി നല്ല നിലയിലായ" ആള്ക്കാരും ;കൃഷിചെയ്ത് നന്നായി ജീവിച്ചിരുന്ന, എന്നാൽ ഇപ്പോൾ തുടര്ന്ന് നടത്താന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം കൃഷിക്കാരും; തേങ്ങാ മുതലാളി; ടാക്സി / ഓട്ടോ ഉടമ/ഡ്രൈവര്മാർ; കൂലിപ്പണിക്കാർ; കശുവണ്ടി തൊഴിലാളികൾ; ഇവരെല്ലാം ഈ സ്ഥലത്ത് കഴിയുന്നു.

വിദ്യാഭ്യാസം
പ്രൈമറി സ്ക്കൂളിൽ പഠിക്കണമെന്കിൽ ഒന്നര കിലോമീറ്റർ നടന്ന് മുതലക്കുളം എൽ.പി.എസിൽ പോണം. ഹൈ സ്ക്കൂളിൽ ആണെന്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ പോകണം. നടന്നോ സൈക്കിൾ ചവിട്ടിയോ പോകേണ്ടി വരും സമയത്തിനെത്തണമെങ്കിൽ. വീട്ടിൽ കാശുണ്ടെങ്കിൽ വര്ക്കലയിലെയും പരവൂരിലെയും ചാത്തന്നൂരിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബസുകൾ വന്ന് കൊണ്ട് പോകും. കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളിലുണ്ടായ പ്രധാന പുരോഗതി +2 സ്കൂളുകളിലായതോട് കൂടി, കൂടുതൽ പേര്ക്ക് 3 കിലോമീറ്റർ ദൂരത്ത് തന്നെ 12 വരെ പഠിക്കാന്‍ സാധിക്കുന്നു.

ആരോഗ്യം
ഏറ്റവും അടുത്തുള്ള ആശുപത്രി /ക്ലിനിക്കുകൾ മൂന്നു കിലോമീറ്റർ ദൂരെ നെടുങ്ങോലത്താണു്. അല്ലെങ്കിൽ ഏഴുകിലോമീറ്റർ അകലെ പരവൂരിൽ. അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുള്ള ഒരു നല്ല ആശുപത്രി വേണമെങ്കിൽ 20 കി.മീ അകലെ കൊല്ലത്ത് പോകണം. എന്ത് കൊണ്ടോ എനിക്കോര്മ്മ വച്ച കാലം മുതൽ ഇതിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലാ.

ചന്ത/കടകൾ
ആഗോളവല്ക്കരണത്തിനു മുന്പ് തന്നെ നാട്ടിൽ ക്ഷേത്രത്തിനടുത്ത് ഒരു പലചരക്ക് കടയുണ്ട്. പിന്നെ നേരത്തെ പറഞ്ഞ പടിഞ്ഞാറേ അതിര്ത്തിയായ തോടിനടുത്ത് പച്ചക്കറി കട, റേഷന്‍കട, ഒക്കെയുണ്ട്. അവിടെ ഒരു ചന്തയുണ്ടായിരുന്നു. അതിപ്പോഴും നടക്കുന്നു. വേറെ എന്തെങ്കിലും വാങ്ങണമെങ്കിൽ (ഉ.ദാ: പൈപ്പ്, ഒരു റേഡിയോ, എന്തിനു ഒരു കഷണം വൈദ്യുത കമ്പി) കുറഞ്ഞത് പത്ത് കിലോമീറ്റർ പോകേണ്ടിയിരിക്കുന്നു.

ഗതാഗതം
ചെറുതിലേ സ്കൂളിൽ പോകാന്‍ തുടങ്ങിയ സമയം മുതൽ, ഒരു സ്വകാര്യ ബസ് ദിവസം മൂന്നു നേരം ഇതുവഴി സര്വീസ് നടത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ ഈയടുത്ത കാലത്തായി, ചാത്തന്നൂരേയ്ക്കുള്ള ഒരു റോഡ് പണി തീര്ന്നു (ഇരുപത്തഞ്ച് വര്ഷമെടുത്തു, നാലു കിലോമീറ്റർ റോഡ് + ഒരു ചെറിയ പാലം പണിയാന് ). അത് വഴി ഒരു കെ.എസ്.ആർ.റ്റി.സി സര്വ്വീസ് ആരംഭിച്ചിരുന്നു. ഇപ്പോള്‌ അത് ട്രിപ്പുകൾ വെട്ടിച്ചുരുക്കി എന്ന് കേട്ടു. എന്തായാലും, അന്നും/ഇന്നും ഞങ്ങള്ക്ക് സമയത്തിനു ഹൈസ്ക്കൂളിലോ, കോളേജിലോ, ഓഫീസിലോ ഒക്കെ ചെന്നെത്തണമെങ്കിൽ കാല്നട/സൈക്കിള്/ഓട്ടോ വിധേന മൂന്നു കിലോമീറ്റർ അപ്പുറമുള്ള പരവൂർ ചാത്തന്നൂർ റോഡിലെത്തണം. ദൂരെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സമയത്ത് എത്തിക്കാന്‍ അവർ ഒരു വാന്‍ അയച്ച് തുടങ്ങിയിരുന്നു, ഇടക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ലാ. അന്നും ഇന്നും നാട്ടിൽ മൂന്ന് നാലു ടാക്സികളും ഓട്ടോകളും ഉണ്ട്. അവർ ഒരേ നാട്ടുകാർ എന്ന പരിഗണനയിൽ ആശുപത്രി തുടങ്ങിയ അടിയന്തിരാവശ്യങ്ങള്ക്ക് സമയം നോക്കാതെ സഹകരിക്കുന്നു. കഴിഞ്ഞ നാലഞ്ച് വര്ഷമായി നാട്ടിൽ ഒരു ഓട്ടോ സ്റ്റാന്റ് തുടങ്ങിയിട്ടുണ്ട്.

തൊഴില്
വളരെ പണ്ട് തന്നെ ഒരു കശുവണ്ടി ഫാക്റ്ററിയും ഒരു വെളിച്ചെണ്ണ മില്ലും ഉണ്ടായിരുന്നു. പൊതുമേഖലയിലായിരുന്ന ഫാക്റ്ററി അടച്ച് പൂട്ടി, മറ്റൊരെണ്ണം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമയിൽ തുടങ്ങി. വെളിച്ചെണ്ണ മില്ല് സ്ഥാനം മാറി. കൃഷിപ്പണിക്കാരുടെ കൂലി കൂടിയിട്ടുണ്ട്. പക്ഷേ പണപ്പെരുപ്പത്തിന്റെ തോത് നോക്കുമ്പോൾ, അതൊരു കൂടലായി പരിഗണിക്കാമോ എന്നതും സംശയമാണു്. കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ കണക്കുകളാണു് കൂടുതൽ എന്ന് തോന്നുന്നു. ഗള്ഫുകാർ മറ്റ് ഗവണ്മെന്റ് ജോലിക്കാർ എന്നിവർ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു.

ഊര്ജ്ജം /വാര്ത്താവിനിമയം
ഇക്കാര്യത്തിൽ മാത്രം ഒരു വലിയ മാറ്റം തന്നെയുണ്ടായിട്ടുണ്ടെന്ന് നിസംശയം ആരും സമ്മതിക്കും. ഭൂരിപക്ഷം ല്ലെങ്കിലും അല്പം ഭേദപ്പെട്ടവരുടെ വീടുകളിലെല്ലാം ടി.വി/ മൊബൈൽ ഫോൺ ഒക്കെയെത്തിയിരിക്കുന്നു. പാവപ്പെട്ട കൂലിപ്പണിയെടുക്കുന്ന പ്രവാസികള്ക്കും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അറിയിക്കാന്‍ ഒരു നൂറു മീറ്റർ അകലെയെങ്കിലും ഒരു ഫോൺ ഉണ്ട്. വൈദ്യുതിയും ഒരുമാതിരി എല്ലാ വീടുകളിലും എത്തിയിരിക്കുന്നു.

പറയാന്‍ ഇനിയുമെന്തൊക്കെയോ‌ ഉണ്ട്. പക്ഷേ പ്രധാനമായി ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് വച്ചാൽ, കഴിഞ്ഞ ഇരുപത് വര്ഷമായി ഞാന്‍ ഈ രണ്ട് ചതുരശ്രമീറ്റർ മേഖലയിൽ കണ്ട പുരോഗതി, വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിലും ടെലിഫോൺ കണക്ഷനുകൾ എത്തിക്കുന്നതിലും ഒതുങ്ങി നില്ക്കുന്നു എന്നാണു്. അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയവയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലാ. ഇത് ഒരു ഒറ്റപ്പെട്ട കഥയാണെന്നും എനിക്കഭിപ്രായമില്ല. എനിക്കറിയാവുന്ന എല്ലാ ഗ്രാമങ്ങളുടെയും സ്ഥിതി ഇതൊക്കെ തന്നെ, അല്ലെന്കിൽ ഇതിലും മോശമാണു്. ജനസംഖ്യയുടെ ഭൂരിപക്ഷം അധിവസിക്കുന്ന ഇവിടങ്ങളില് വികസനം എത്തിക്കാന്‍ ആര്ക്കെങ്കിലും താല്പര്യമുണ്ടാകുന്നത് എന്നാണോ ആവോ? ഇന്ത്യയുടെ ആത്മാവ് അധിവസിക്കുന്ന ഗ്രാമങ്ങൾ ഇന്നും വികസനത്തിൽ ഇരുപത് വര്ഷം പിറകിലാണെന്ന് ബന്ധപ്പെട്ടവരുടെ മുഖത്ത് നോക്കി വിളിച്ച് പറയാനുള്ള ധൈര്യം സ്ഥാപിത താല്പര്യങ്ങളുള്ള മാധ്യമങ്ങൾക്ക് എന്നുണ്ടാകും?

Wednesday, October 08, 2008

ബന്ധനം

ശിശിരകാലമായതിനാല്‍ നേരത്തെ തന്നെ ഇരുട്ടും തണുപ്പും എത്തുന്നു. എത്ര രസകരമായ ജോലിയും മടുക്കുന്ന വൈകുന്നേരങ്ങള്‍. വിരസത ജോലിയുടെ വേഗതയെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനി അത്താഴം കഴിച്ചിട്ടാകാമെന്ന് കരുതി പതിയേ ഓഫീസില്‍ നിന്നിറങ്ങി. സന്ധ്യ കഴിഞ്ഞതേയുള്ളൂവെങ്കിലും വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇരുട്ട്. പോരാത്തതിനു മഴയും പെയ്തിരിക്കുന്നു. തിരക്കിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവളെ കണ്ടത്, വഴിയരികില്‍ നനഞ്ഞൊലിച്ച്, അര്‍ദ്ധബോധാവസ്ഥയില്‍. പതിയെ കൈ കൊണ്ട് തൊട്ടുനോക്കി, അറിയുന്നത് പോലുമില്ലാ. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം! എന്തും വരട്ടേ വീട്ടില്‍ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു. വാരിയെടുക്കുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കൈയിലൊതുങ്ങി. മയക്കത്തിലാണു്. നേരിയ ഒരു ഞരക്കം മാത്രം.

വീട്ടിലെത്തിയിട്ടും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്തായാലും ആദ്യം തണുപ്പ് മാറാനുള്ള പരിപാടികള്‍ ചെയ്യാം എന്ന് വിചാരിച്ചു. ഒരു കമ്പിളി തുണിയില്‍ അവളെ കിടത്തി. ഹീറ്റര്‍ ഓണ്‍ ചെയ്തു. മുറിയില്‍ തണുപ്പൊന്നും കടക്കാതെ അടച്ചു. തിരികെ അടുക്കളയില്‍ വന്ന് ആഹാരമുണ്ടാക്കി. ആഹാരമുണ്ടാക്കി കഴിഞ്ഞിട്ടും അവള്‍ നല്ല ഉറക്കം. ആദ്യം കിടന്ന തുണി ശരീരത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനഞ്ഞിരിക്കുന്നു. വേറെയൊരു തുണിയിലേയ്ക്ക് മാറ്റി കിടത്തി. ആഹാരം കഴിച്ചു കഴിഞ്ഞു ചെന്ന് നോക്കിയപ്പോഴും അവള്‍ നല്ല ഉറക്കം. ഓഫീസ് ജോലി തീര്‍ന്നിട്ടില്ല. എഴുന്നേല്ക്കുമ്പോള്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നറിയുമ്പോള്‍ എന്താകുമോ പ്രതികരണം. പക്ഷേ പോകാതെ പറ്റില്ല. അത്യാവശ്യം കുറച്ച് ജോലികള്‍ ഇനിയും ബാക്കിയാണു്. കുറച്ച് ഭക്ഷണവും വെള്ളവും അവള്‍ കിടക്കുന്നതിനടുത്ത് കൊണ്ട് വച്ചിട്ട് ഓഫീസിലേയ്ക്ക് പോയി.

ഓഫീസില്‍ ജോലികളൊക്കെ ഒരുവിധം ഒതുക്കിയതിനു ശേഷം ചേട്ടനെ വിളിച്ചു കാര്യം പറയാമെന്ന് വിചാരിച്ചു. വിവരങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ചേട്ടന്‍ ചൂടായി. അങ്ങനെ വീട്ടില്‍ കൊണ്ടുപോയത് ശരിയായില്ല, എനിക്കിഷ്ടമല്ല. അവള്‍ വളര്‍ന്ന സാഹചര്യം നിന്റേത് പോലെയല്ലാ. ഉണരുമ്പോള്‍ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ പേടിക്കും; അതിനാല്‍ ഉണരുന്നതിനു മുന്‍പ് പുറത്ത് കൊണ്ട് കളഞ്ഞേക്കൂ എന്നൊക്കെ. എനിക്കും ദേഷ്യം വന്നു “ഇവിടെ സ്ഥിരതാമസമാക്കാന്‍ എടുത്തു കൊണ്ട് വന്നതൊന്നുമല്ല, രാവിലെ അവരുടെ കൂട്ടുകാരുടെ അടുത്ത് കൊണ്ട് വിടും, പക്ഷേ ഇന്ന് രാത്രി അവള്‍ ഇവിടെ തന്നെയായിരിക്കും”. ചൂടായി ഫോണ്‍ വച്ചിട്ട് ഞാനും ഇറങ്ങി പോന്നു.

മുറിയിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി ആയിരുന്നു. മുറിയില്‍ കിടത്തിയ ഇടത്ത് അവള്‍ ഇല്ല. നോക്കിയപ്പോള്‍ മുറിയുടെ ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു. കൊണ്ടുവച്ച ഭക്ഷണമൊന്നും തൊട്ടിട്ടില്ല. വരൂ എന്ന് പറഞ്ഞു നീട്ടിയ കൈയില്‍ നിന്നും അവള്‍ പിടഞ്ഞു മാറി. വേട്ടയാടപ്പെടുന്ന ഒരു ഭാവം. അവളെ പുറത്ത് വിടണമെന്നാണു എന്നോട് പറയാനുള്ളത് എന്ന് എനിക്കു മനസിലായി. മുറിയുടെ വലിയ ജനല്‍ ഞാന്‍ തുറന്നിട്ടു. അവള്‍ക്കൊരു അനക്കവും ഇല്ല. ഇരുന്നിടത്ത് തന്നെ പതുങ്ങി ഇരിക്കുകയാണു. ഞാന്‍ പോയി കട്ടിലില്‍ കിടന്നു. ഇടക്ക് നോക്കിയപ്പോള്‍ കണ്ടു അവള്‍
ജനലില്‍ കയറിയിരിക്കുന്നു. എനിക്ക് ഉറക്കം വരുവോളം ഞാന്‍ നോക്കിയപ്പോഴൊക്കെ അവള്‍
അവിടെത്തന്നെയുണ്ടായിരുന്നു. ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയിലെപ്പോഴോ ഒരു ചിറകടിയൊച്ച. ഞെട്ടിയുണര്‍ന്നപ്പോള്‍ അവള്‍ പറന്നകലുകയായിരുന്നു. അവളുടെ കൂട്ടുകാര്‍ ചേക്കേറിയിരിക്കുന്ന ചില്ലകളിലേയ്ക്ക്. “പാവം കുരുവി” ഞാന്‍ വിചാരിച്ചു.

സമര്‍പ്പണം: “ആ കിളി എഴുന്നേറ്റ് അതിനെ അടച്ചിട്ടിരിക്കുവാണെന്ന് കണ്ട് പേടിച്ച് ചത്ത് പോകുന്നതിനു മുന്‍പ് തുറന്ന് വിടെടാ” എന്ന് പറഞ്ഞ ചേട്ടനു്
“ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ... ” തുടങ്ങിയ കവിതകളൊക്കെ അവസരം മുതലെടുത്ത് ചൊല്ലിക്കേള്‍‍പ്പിച്ചെങ്കിലും പറഞ്ഞത് സത്യമായിരുന്നു

Thursday, August 07, 2008

ലോല

സത്യം പറഞ്ഞാല് ലോലയെ കാണാന് ജര്മനിയിലേക്ക് പോയത് ഒരുപാട് ആശങ്കകളുമായിട്ടായിരുന്നു; ഏറ്റവും പ്രധാനം കാല് നൂറ്റാണ്ട് മുന്പ് നടത്തിയ ഒരു ഇന്ത്യന് പര്യടനത്തെപറ്റിയും അതിനിടയില് കണ്ടുമുട്ടിയ ഒരു മൂന്നുവയസുകാരനെ പറ്റിയും അവര്ക്ക് ഇപ്പോള് എന്തൊക്കെ ഓര്മ്മ കാണുമെന്നതായിരുന്നു. അതിശയമെന്നു പറയട്ടെ, എന്നെ കണ്ട ഉടനെ അവര് ഓര്ത്തത്, ഇരുപത്തഞ്ച് വര്ഷം മുന്പ് അവര് എന്നെ പിരിയുമ്പോള് ഞാന് അമ്മയുടെ ഒക്കത്തിരുന്ന് കരയുകയായിരുന്നു എന്നതാണു്‌. ( അന്ന് എന്നെ കാണുമ്പോളൊക്കെ അവര് എന്നെയും ജര്മനിക്ക് കൂടെ കൊണ്ട് പോകാം എന്ന് പറയുകയും, അത് സത്യമാണെന്ന് ഞാന് വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോളാണു അവര് ഒരുദിവസം പെട്ടെന്ന് ബാഗുമായി ഇറങ്ങിയത്, അവര് എന്നെ കളഞ്ഞിട്ട് പോകുകയാണെന്ന് കണ്ടപ്പോള് എനിക്ക് കരച്ചില് വന്നു). എന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് അവര് ഒരുപാട് പഴയ ഓര്മ്മകള് പങ്ക് വച്ചു. അടുത്ത് വന്ന് എന്നെ അടിമുടി നോക്കിയ ശേഷം ഞാന് എന്റെ അച്ഛനെ പോലെ തന്നെയിരിക്കുന്നു എന്ന് അവര് അഭിപ്രായപ്പെട്ടു (അവര് എന്റെ സന്ദര്ശനം പ്രമാണിച്ച് അന്നത്തെ ഫോട്ടോകളൊക്കെ നോക്കി എല്ലാ ഓര്മ്മകളും പുതുക്കിയിരിക്കുന്നു). അന്ന് കണ്ട എല്ലാവരെയും അന്വേഷിച്ചു, അയലത്തെ വീട്ടിലെ കുട്ടികളെയടക്കം. എന്റെ അമ്മ അന്ന് ആശുപത്ര്യില് ആയിരുന്നു എന്നൊക്കെ അവര് പതിയെ ഓര്ത്തെടുക്കുകയും ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ പറ്റി അന്വേഷിക്കുകയും ചെയ്തു. ഞാന് ജോസ് മാമന്റെ കല്യാണത്തിനു (അതിനു വേണ്ടിയായിരുന്നു അവര് അന്ന് ഇന്ത്യയില് വന്നത്) കസേരയില് തട്ടിവീണു കല്യാണത്തിനിടയ്ക്ക് ബഹളം വച്ചത് ഓര്മ്മയുണ്ടോ എന്ന് ചോദിച്ചു (മറ്റേ സൈഡില് ഇരുന്ന അവരാണു എന്നെ അന്ന് വിളിച്ചിട്ട് കസേരയ്ക്ക് രണ്ട് അടിയൊക്കെ കൊടുത്ത് ആശ്വസിപ്പിക്കുന്നത് എനിക്കും ഓര്മ്മയുണ്ടായിരുന്നു).

ആ ഇന്ത്യന് യാത്ര അവരുടെ മനസില് കല്ലില് കൊത്തിയ പോലെ പതിഞ്ഞു കിടപ്പുണ്ടെന്ന് തോന്നും വിധമാണു അവര് പഴയ സംഭവങ്ങള് അയവിറക്കിയതു. അന്ന് കേരളത്തില് ഒരു വലിയ ആഘോഷത്തിനിടയ്ക്കാണു (ഓണം) അവര് വന്നതെന്നു, എല്ലായിടത്തും ദീപാലങ്കാരങ്ങള് ഉണ്ടായിരുന്നെന്നും പറഞ്ഞ അവര്, ഇന്ത്യന് ഡ്രൈവര്മാര് ഭ്രാന്ത് പിടിച്ചതു പോലെയാണു വണ്ടി ഓടിക്കുന്നത് എന്നും ഓര്ക്കാന് മറന്നില്ല (നമ്മുടെ സ്വന്തം K.S.R.T.C :) ). അവര് ഒരിക്കല് ഓട്ടോയില് പോയ സമയത്ത് അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് സൈക്കിള് ചവിട്ടിയ ഒരാള് പോയി ചെളിക്കുഴിയില് വീണെന്ന് അത് ഇപ്പോഴും നേരില് കാണുന്ന പോലെയുള്ള പൊട്ടിച്ചിരിയ്ക്കിടയിലാണു അവര് പറഞ്ഞു നിറുത്തിയത്. ഹൈവേയില് ഒരിക്കല് ഒരു ആന കുറുകേ നടന്നത് മൂലമുണ്ടായ ഗതാഗത തടസവും അവര് ഒരു ചെറുചിരിയോടെ ഇന്നും ഓര്ക്കുന്നു.

ഞാന് അവര്ക്കായി കൊണ്ട് ചെന്ന ബൊക്കെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും എന്റെ അടുത്ത് വന്ന് പ്രത്യേകം ഒരുപാട് നന്ദി പറയുകയും ചെയ്തു (ഇരുപത് വര്ഷം മുന്പ് വരെ - അതായത് മാമന് അവിടെ നിന്നു പോരുന്നത് വരെ - അവര് എനിക്ക് ഒരുപാട് ചോക്കളേറ്റുകള് കൊടുത്ത് വിട്ടിരുന്നതിന്റെ നന്ദി ഞാന് പറഞ്ഞിട്ടേയില്ല എന്ന് അവര് ഓര്ത്ത് കാണില്ല ).

ദ്വിഭാഷികള് മുഖേനയുള്ള സംസാരം തൃപ്തികരമായിരുന്നെങ്കിലും, അത് വളരെ സാവധാനത്തിലായിരുന്നു. അതിനാല് ഇനി വരുമ്പോള് ജര്മന് ഉറപ്പായും പഠിച്ചുകൊണ്ട് വരേണമെന്ന് എന്നോട് പറഞ്ഞു (താരതമ്യേന ചെറിയ ഫ്രഞ്ച് ഭാഗത്തെ അപേക്ഷിച്ച്, സ്വിസ് ജര്മന് ഭാഗത്തില് എത്തിപ്പെട്ടിരുന്നെങ്കില് എന്ന് ഞാന് വെറുതേ ആലോചിച്ച് പോയി). വിശേഷങ്ങളെല്ലാം പറഞ്ഞിരിയ്ക്കുന്നതിനിടയ്ക്ക് തന്നെ ഞങ്ങളെ കാപ്പി കുടിയ്ക്കാനായി അവര് ഊണുമുറിയിലേയ്ക്ക് കൊണ്ട് പോയി. വിഭവങ്ങളെല്ലാം, അവര് തനിയെ ഉണ്ടാക്കിയതായിരുന്നു. എനിക്കായി മാത്രം ഈ എഴുപത്തേഴാമത്തെ വയസ്സിലും അവര് സൂപ്പര് മാര്ക്കറ്റില് പോയി സാധനങ്ങളെല്ലാം വാങ്ങി സ്റ്റ്രോബെറി കേക്ക് ബേക്ക് ചെയ്തിരിക്കുന്നു!! കൂടെ കഴിക്കാനായി റൊട്ടി, പേസ്റ്റ്രി, കാപ്പി, കണ്ടപ്പോള് തന്നെ മനസും കണ്ണും നിറഞ്ഞു.

ഇടയില് അവരെല്ലാം കൂടി ജോസ് മാമനെ ഫോണ് വിളിച്ചു. അവര് ഒരുപാട് കാര്യങ്ങള് ഒത്തിരി വേഗത്തില് പറയുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ദ്വിഭാഷികള് കൂടെ എത്താന് വളരെ കഷ്ടപ്പെട്ടു(അവരെ സംബന്ധിച്ചിടത്തോളം, ഒരു വാചകം കേട്ട്, മനസിലാക്കി, പരിഭാഷപ്പെടുത്തി പറയുന്നതിനിടയ്ക്ക് ടെലിഫോണ് സംഭാഷണം ഒരുപാട് മുന്നോട്ട് പോയിരിക്കും). ഫോണ് സംഭാഷണം കഴിഞ്ഞതും സ്വാഭാവികമായി ഞങ്ങളുടെ സംസാരം ജോസ് മാമനിലേയ്ക്ക് തിരിഞ്ഞു. എനിക്കും കേള്ക്കാന് താല്പര്യമുള്ള ഒരു വിഷയമായിരുന്നു, പത്ത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പേ ഒരു പേയിംഗ് ഗസ്റ്റായി വന്ന ഒരിന്ത്യാക്കാരന് ഇവിടെ എങ്ങനെ ജീവിച്ചു എന്നത്. ജോസ് മാമനെ വളരെ അവര്ക്കിഷ്ടമായിരുന്നു (സ്വന്തം മകനെപ്പോലെ). ജോസ് മാമനുമായി കടകളില് കയറിയിറങ്ങിയതും, എന്ത് വേണമെന്നു തര്ക്കിച്ചതും, പിന്നെ മാമനു്‌ കല്യാണം കഴിക്കാന് വേണ്ടി ഒരു പെണ്കുട്ടിയെ കണ്ടുപിടിച്ചതുമടക്കം ഒരുപാട് കാര്യങ്ങള് അവര് എനിക്കു പറഞ്ഞു തന്നു. പക്ഷേ ജോസ് മാമന് ഒരിക്കലും അവിടെ സ്ഥിരതാമസത്തിനു തയ്യാറായിരുന്നില്ല എന്നും അവര് ഓര്ക്കുന്നു.

ഈ പ്രായത്തില് അവര് ഒറ്റയ്ക്കായിരിക്കുന്നു, ൭൭-ആം വയസ്സില് ലിഫ്റ്റില്ലാത്ത ഒരു ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണു അവര്. ഭര്ത്താവ് മരിച്ചതില് പിന്നെ തീര്ത്തും ഒറ്റയ്ക്ക്. മക്കളെല്ലാം വിദേശങ്ങളില്. പക്ഷേ ലോല ഇതൊന്നും കൂസാതെ ജീവിക്കുകയാണു്‌. സന്ദര്ശകരെ കാണുന്നത് ഒരു ഉത്സവം പോലെ ആണവര്ക്കെ. വിരസത അധികമാകുമ്പോള് പുതിയ സ്ഥലങ്ങളിലേയ്ക്ക് യാത്രകള് നടത്തുന്നു, തീര്ത്തും ഏകയായി. ഇപ്പോഴും ദീര്ഘദൂര ഡ്രൈവിംഗ് ഒരു ഹരമാണു. കഴിഞ്ഞ തവണയും ജര്മന് പോലീസ് ഓവര്സ്പീഡിനു ഫൈന് അടിച്ചു എന്ന് ഒട്ടൊരു അഭിമാനത്തോടെ തന്നെ ഞങ്ങളോട് പ്രസ്താവിച്ചു.

ഞങ്ങളെല്ലാവരും അന്ന് അവിടെ താമസിക്കാന് അവര് ഒരുപാട് നിര്ബന്ധിച്ചു. യാത്ര പറഞ്ഞിറങ്ങാന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. (മൂന്നാം വയസ്സില് കണ്ട് മുട്ടിയപ്പോള് മുതല് അവര് എന്നെ ലിറ്റില് ജോസ് എന്ന് ഉറപ്പിച്ചിരുന്നു). അവസാനം ഇറങ്ങാന് നേരം കവിളത്ത് ഒരുമ്മയും തന്ന് അവര് എന്നെ യാത്രയാക്കി. ഇനിയും മടങ്ങി വരൂ എന്നോര്മ്മിപ്പിച്ച് കൊണ്ട്. അതേ ഞാന് മടങ്ങി വരും, ഇരുപത്തഞ്ച് വര്ഷങ്ങള്ക്ക് ശേഷവും ആ മൂന്നുവയസുകാരനെ ഓര്മ്മിക്കുന്ന ലോലയുടെ അടുത്തേയ്ക്ക്.... മനസു പറയുന്നുണ്ടായിരുന്നു.

മുന്നറിയിപ്പ്: ഇത് അടുക്കും ചിട്ടയുമില്ലാത്ത ചിതറിയ കുറേ ഓര്മ്മകളാണു, രാത്രി പന്ത്രണ്ട് മണിക്ക് ഒരു ട്രെയിനില് ഉറക്കം തൂങ്ങി കൊണ്ടിരുന്നെഴുതിയതു. അതിന്റേതായ പ്രശ്നങ്ങള് ഒരുപാട് ഉണ്ട്.
ലോല - എന്റെ മാമനെ ജര്മനിയില് അവരുടെ കൂടെ പേയിംഗ് ഗസ്റ്റായി താമസിപ്പിച്ച ആള്. അവര് മാമന്റെ കല്യാണത്തിനു പങ്കെടുക്കാന് ഇന്ത്യയില് വന്നിരുന്നു, ൧൯൮൪-ല്. അന്നാണു അവരെ ഞാന് കാണുന്നത്. പിന്നീടും അവര് ഇടയ്ക്ക് ചോക്കളേറ്റുകളും, കളിപ്പാട്ടങ്ങളുമൊക്കെ ജര്മനിയില് നിന്നും എനിക്ക് അയച്ചിട്ടുണ്ട്.

Thursday, June 26, 2008

സാമൂഹ്യ ശാസ്ത്ര പുസ്തകം (൭-ആം ക്ലാസ്)

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ വിവാദമായ "മതമില്ലാത്ത ജീവന്" എന്ന അദ്ധ്യായം






ഈ വിവാദം എന്തിനെക്കുറിച്ചാണെന്നുള്ളത് പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ റിപ്പോര്ട്ട് ചെയ്ത് (ഞാന്)കണ്ടില്ല.. അതിനാല് ഇവിടെ ചേര്ക്കുന്നു

Monday, June 09, 2008

Black week | കരിവാരം

I am joining the protest againt kerals.com. Please read for more details.
എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

List of people who joined (Taken from Umesh )


  1. Agrajan
  2. Anamgari
  3. anchalkkaran
  4. Anilan
  5. Anony Antony
  6. Asha
  7. Baji Odamveli
  8. Beerankutti
  9. Bhumiputhri
  10. Bindu
  11. Cheedappi
  12. Chintha
  13. Choottazhi
  14. Cibu
  15. Dasthakir
  16. DesiPundit
  17. Devan
  18. G. Manu
  19. guptham
  20. Hariyanan
  21. Idival
  22. Indira
  23. ithentha
  24. Jayarajan
  25. Jihesh
  26. Kala
  27. Kannuran
  28. Karinkallu
  29. Keralafarmer
  30. Kinav
  31. Kovalakrishnan
  32. Kumar
  33. Kuttenmenon
  34. Latheesh Mohan
  35. Mayoora
  36. Moorthy
  37. MS
  38. Najoos
  39. Nazeer
  40. Nishkalankan
  41. Njan
  42. One Swallow
  43. P.R
  44. Pachalam
  45. Patrix
  46. Prasanth Kalathil
  47. Pulli
  48. Raj Neetiyath
  49. Reshma
  50. Revathi
  51. Sakshi
  52. Salini
  53. Sankuchithan
  54. Sapthavarnangal
  55. Saramgi
  56. Sebin Jacob
  57. Sharu
  58. Shefi
  59. Shiju
  60. Sidarthan
  61. Siju
  62. Sree
  63. Sreevallabhan
  64. Sundaran
  65. Thahirabdhu
  66. Thamanu
  67. Tharavadi & Valyammayi
  68. Umesh
  69. Vavachi
  70. Vellezhuthth
  71. Venu
  72. Visalamanaskan
  73. Viswam
  74. Viswam Tumblr
  75. Wakkarimashta
  76. Yarid
  77. Ziya

Wednesday, June 04, 2008

Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം

There were reports about content thefts by kerals.com few days back. It all started (atleast for me) with saji's post. I immediately thought it was going to be a mass protest and the accused people will make atleast a public apology. However, things did not so smooth. According to Inchi, they have already threatened many people and banned people from viewing their site. As far as i understand people are not ready even to admit that they made a mistake. While that itself is kind of sad, what is more shocking is that many people who complained already got some threatening emails. (and many more.. read ). I believe this is major violation of copyright as well as human rights.. I strongly protest against these people and offer my full moral support for all the people who is actively doing the struggle.



രണ്ട് ദിവസം മുന്പ് സജിയുടെ പോസ്റ്റ് വായിച്ചപ്പോഴാണ്‌ പുതിയൊരു ബ്ലോഗ് മോഷണത്തെപറ്റി ഞാനറിയുന്നത്. അത് വായിച്ചപ്പോള് എനിക്ക് തോന്നിയത്, ബ്ലോഗേര്സിന്റെ പ്രതിഷേധത്തെ തുടര്ന്ന് കേരള്സ്.കോം പോസ്റ്റുകള് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്യുമെന്നായിരുന്നു. പക്ഷേ, ശരിക്കും സംഭവിച്ചത് അവര് അവരുടെ സൈറ്റ് വിസിറ്റ് ചെയ്യുന്നതില് നിന്നും ആളുകളെ വിലക്കുകയും, "ഞങ്ങള്ക്കറിയാം എന്ത് ചെയ്യണമെന്ന്" എന്ന രീതിയില് മറുപടി പറയുകയുമായിരുന്നു. സ്വന്തം തെറ്റ് കണ്ട്പിടിക്കപ്പെട്ടു കഴിഞ്ഞും കുറ്റം സമ്മതിക്കുന്നതിനു പകരം അവര് ചെയ്തത്, ഭീഷണിയുടെ സ്വരത്തില് ബ്ലോഗേര്സിനോട് സംസാരിക്കുകയും നിയമ നടപടി എടുക്കും എന്നു പറഞ്ഞ് പേടിപ്പിക്കാന് നോക്കുകയും ആണ്‌. ഇത് പകര്പ്പവകാശത്തിന്റെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ തന്നെ ലംഘനമാണെന്ന പക്ഷക്കാരനാണ്‌ ഞാന്.. ഈ പ്രശ്നത്തില് ഞാന് ശക്തിയായി പ്രധിഷേധിക്കുന്നതിനൊപ്പം, ഈ സമരത്തിന്റെ മുന്‌നിരയില് നില്ക്കുന്നവര്ക്ക് എല്ലാ ധാര്മിക പിന്തുണയും പ്രഖ്യാപിക്കുന്നു.

അവലംബം:
http://anchalkaran.blogspot.com/2008/05/blog-post_29.html
http://arkjagged.blogspot.com/2008/05/content-theft-by-keralscom.html
http://copyrightviolations.blogspot.com/2008/05/keralscom-new-wave-of-plagiarism-from.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://entenaalukettu.blogspot.com/2008/05/keralscom-header-forging.html
http://entenaalukettu.blogspot.com/2008/06/blog-post.html
http://manmizhikal.blogspot.com/2008/05/blog-post_26.html
http://manmizhikal.blogspot.com/2008/05/m-y-dear-friends-i-would-like-to-share.html