വെള്ളിയാഴ്‌ച, നവംബർ 07, 2008

ആഗോളവല്ക്കരണം

ഈയിടെ, ഒരു കൂട്ടുകാരന്റെ ബ്ലോഗ് വഴിയാണു് പത്രപ്രവര്ത്തകനായ സായിനാഥിനെ പറ്റി അറിയുന്നത്. ഈ വീഡിയോ മുഴുവനായി കണ്ടു. ആഗോളവല്കൃതമാകുന്ന അസമത്വങ്ങളെ പറ്റിയാണു്. സമയമുണ്ടെങ്കിൽ നിങ്ങളും വായിക്കണമെന്ന് ശക്തമായി ശുപാര്ശ ചെയ്യുന്നു. കാരണം മറ്റൊന്നുമല്ലാ, മാധ്യമങ്ങൾ അവയുടെ താല്പര്യങ്ങള്ക്കനുസരിച്ച് എങ്ങനെ വാര്ത്തകളെ റിപ്പോര്ട്ട് ചെയ്യുന്നു എന്നതിനു ഒരുപാട് ഉദാഹരണങ്ങൾ കാര്യകാരണ സഹിതം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പറ്റി മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും എന്തിനു് വികസിത രാജ്യങ്ങളിലെ പോലും അസമത്വങ്ങളെയും, അവയിൽ പലതും തമസ്കരിച്ച മാധ്യമങ്ങളെപറ്റിയും, ഇവിടെ പരാമര്ശിച്ചിരിക്കുന്നു. നാലു വര്ഷത്തോളം പഴയ പ്രസംഗമാണെന്കിലും അതിന്റെ പ്രസക്തി ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തിൽ വര്ദ്ധിച്ചിട്ടുണ്ട് എന്ന് കൂടി പറഞ്ഞു കൊള്ളട്ടേ.

എന്തായാലും, ഇത് മുഴുവന്‍ ശ്രദ്ധിച്ച സഹമുറിയനു പറയാനുണ്ടായിരുന്നത് (അവന്‍ ജനിച്ച് വളര്ന്നത് ഒരു നഗരത്തിലാണെന്നു സൂചിപ്പിച്ച് കൊള്ളട്ടേ) ആഗോളവല്ക്കരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ജനതയ്ക്ക് കൈവന്ന പുരോഗതിയെപ്പറ്റിയായിരുന്നു. പുതിയ ഉല്പന്നങ്ങൾ, സ്വകാര്യ വ്യവസായങ്ങളുടെ വളര്ച്ച, അങ്ങനെ ഉണ്ടാക്കപ്പെടുന്ന തൊഴിലവസരങ്ങൾ, അങ്ങനെ അങ്ങനെ... സ്വാഭാവികമായും അവനു എന്നോട് ചോദിക്കാന്‍ ഉണ്ടായിരുന്ന ഒരു സുപ്രധാന കാര്യം, കഴിഞ്ഞ പത്ത് പതിനഞ്ച് വര്ഷമായി ആഗോള വല്ക്കരണത്തിന്റെ എന്തൊക്കെ ഗുണഫലങ്ങൾ എന്റെ ഗ്രാമത്തിൽ എത്തിയിട്ടുണ്ട് എന്നായിരുന്നു. ഞങ്ങൾ ഓരോ മേഖലയും എടുത്ത് പരിശോധിക്കാന്‍ ശ്രമിച്ചു. (കഴിഞ്ഞ രണ്ട് വര്ഷമായി, പ്രവാസത്തിലായതിനാല് നാട്ടിൽ പോയി നില്ക്കുന്നത് തീരെ കുറവാണു്. എങ്കിലും എന്റെ അറിവിൽ പെട്ടിടത്തോളം, ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്നു)

പശ്ചാത്തലം
ഒരു ചെറിയ ഗ്രാമം. കിഴക്ക് ഒരു നെല്പാടം അതിര്ത്തി തിരിക്കുന്നു. അതിന്റെ തുടര്ച്ചയായി ആണ്ടിൽ മിക്കവാറും വെള്ളം കയറിക്കിടക്കുന്ന ഒരു പുഞ്ചപ്പാടം വടക്ക് വശത്ത്. തെക്കു പണ്ട് നെല്പാടമായിരുന്നതും, ഇപ്പോൾ ഇഷ്ടികക്കളമായതുമായ ഒരു തരിശുനിലം, പടിഞ്ഞാറേ അതിരു കൃത്യമായി പറയാനാവില്ലാ. എങ്കിലും, വെള്ളമൊഴുകുന്ന ചെറിയ പാറയില് തോടിനെ ഒരു അതിര്ത്തിയായി വിചാരിച്ചാൽ ഏതാണ്ട് കിഴക്ക് പടിഞ്ഞാറു് ഒരു കിലോമീറ്ററും, തെക്ക് വടക്ക് രണ്ട് കിലോമീറ്ററും ഉള്ള ഒരു ചെറിയ ഗ്രാമമായി. "ഗള്ഫിൽ പോയി കാശുണ്ടാക്കിയ" ആള്ക്കാരും, "പഠിച്ച് മിടുക്കരായി സര്ക്കാർ ജോലി കിട്ടി നല്ല നിലയിലായ" ആള്ക്കാരും ;കൃഷിചെയ്ത് നന്നായി ജീവിച്ചിരുന്ന, എന്നാൽ ഇപ്പോൾ തുടര്ന്ന് നടത്താന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം കൃഷിക്കാരും; തേങ്ങാ മുതലാളി; ടാക്സി / ഓട്ടോ ഉടമ/ഡ്രൈവര്മാർ; കൂലിപ്പണിക്കാർ; കശുവണ്ടി തൊഴിലാളികൾ; ഇവരെല്ലാം ഈ സ്ഥലത്ത് കഴിയുന്നു.

വിദ്യാഭ്യാസം
പ്രൈമറി സ്ക്കൂളിൽ പഠിക്കണമെന്കിൽ ഒന്നര കിലോമീറ്റർ നടന്ന് മുതലക്കുളം എൽ.പി.എസിൽ പോണം. ഹൈ സ്ക്കൂളിൽ ആണെന്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ പോകണം. നടന്നോ സൈക്കിൾ ചവിട്ടിയോ പോകേണ്ടി വരും സമയത്തിനെത്തണമെങ്കിൽ. വീട്ടിൽ കാശുണ്ടെങ്കിൽ വര്ക്കലയിലെയും പരവൂരിലെയും ചാത്തന്നൂരിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബസുകൾ വന്ന് കൊണ്ട് പോകും. കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളിലുണ്ടായ പ്രധാന പുരോഗതി +2 സ്കൂളുകളിലായതോട് കൂടി, കൂടുതൽ പേര്ക്ക് 3 കിലോമീറ്റർ ദൂരത്ത് തന്നെ 12 വരെ പഠിക്കാന്‍ സാധിക്കുന്നു.

ആരോഗ്യം
ഏറ്റവും അടുത്തുള്ള ആശുപത്രി /ക്ലിനിക്കുകൾ മൂന്നു കിലോമീറ്റർ ദൂരെ നെടുങ്ങോലത്താണു്. അല്ലെങ്കിൽ ഏഴുകിലോമീറ്റർ അകലെ പരവൂരിൽ. അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുള്ള ഒരു നല്ല ആശുപത്രി വേണമെങ്കിൽ 20 കി.മീ അകലെ കൊല്ലത്ത് പോകണം. എന്ത് കൊണ്ടോ എനിക്കോര്മ്മ വച്ച കാലം മുതൽ ഇതിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലാ.

ചന്ത/കടകൾ
ആഗോളവല്ക്കരണത്തിനു മുന്പ് തന്നെ നാട്ടിൽ ക്ഷേത്രത്തിനടുത്ത് ഒരു പലചരക്ക് കടയുണ്ട്. പിന്നെ നേരത്തെ പറഞ്ഞ പടിഞ്ഞാറേ അതിര്ത്തിയായ തോടിനടുത്ത് പച്ചക്കറി കട, റേഷന്‍കട, ഒക്കെയുണ്ട്. അവിടെ ഒരു ചന്തയുണ്ടായിരുന്നു. അതിപ്പോഴും നടക്കുന്നു. വേറെ എന്തെങ്കിലും വാങ്ങണമെങ്കിൽ (ഉ.ദാ: പൈപ്പ്, ഒരു റേഡിയോ, എന്തിനു ഒരു കഷണം വൈദ്യുത കമ്പി) കുറഞ്ഞത് പത്ത് കിലോമീറ്റർ പോകേണ്ടിയിരിക്കുന്നു.

ഗതാഗതം
ചെറുതിലേ സ്കൂളിൽ പോകാന്‍ തുടങ്ങിയ സമയം മുതൽ, ഒരു സ്വകാര്യ ബസ് ദിവസം മൂന്നു നേരം ഇതുവഴി സര്വീസ് നടത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ ഈയടുത്ത കാലത്തായി, ചാത്തന്നൂരേയ്ക്കുള്ള ഒരു റോഡ് പണി തീര്ന്നു (ഇരുപത്തഞ്ച് വര്ഷമെടുത്തു, നാലു കിലോമീറ്റർ റോഡ് + ഒരു ചെറിയ പാലം പണിയാന് ). അത് വഴി ഒരു കെ.എസ്.ആർ.റ്റി.സി സര്വ്വീസ് ആരംഭിച്ചിരുന്നു. ഇപ്പോള്‌ അത് ട്രിപ്പുകൾ വെട്ടിച്ചുരുക്കി എന്ന് കേട്ടു. എന്തായാലും, അന്നും/ഇന്നും ഞങ്ങള്ക്ക് സമയത്തിനു ഹൈസ്ക്കൂളിലോ, കോളേജിലോ, ഓഫീസിലോ ഒക്കെ ചെന്നെത്തണമെങ്കിൽ കാല്നട/സൈക്കിള്/ഓട്ടോ വിധേന മൂന്നു കിലോമീറ്റർ അപ്പുറമുള്ള പരവൂർ ചാത്തന്നൂർ റോഡിലെത്തണം. ദൂരെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സമയത്ത് എത്തിക്കാന്‍ അവർ ഒരു വാന്‍ അയച്ച് തുടങ്ങിയിരുന്നു, ഇടക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ലാ. അന്നും ഇന്നും നാട്ടിൽ മൂന്ന് നാലു ടാക്സികളും ഓട്ടോകളും ഉണ്ട്. അവർ ഒരേ നാട്ടുകാർ എന്ന പരിഗണനയിൽ ആശുപത്രി തുടങ്ങിയ അടിയന്തിരാവശ്യങ്ങള്ക്ക് സമയം നോക്കാതെ സഹകരിക്കുന്നു. കഴിഞ്ഞ നാലഞ്ച് വര്ഷമായി നാട്ടിൽ ഒരു ഓട്ടോ സ്റ്റാന്റ് തുടങ്ങിയിട്ടുണ്ട്.

തൊഴില്
വളരെ പണ്ട് തന്നെ ഒരു കശുവണ്ടി ഫാക്റ്ററിയും ഒരു വെളിച്ചെണ്ണ മില്ലും ഉണ്ടായിരുന്നു. പൊതുമേഖലയിലായിരുന്ന ഫാക്റ്ററി അടച്ച് പൂട്ടി, മറ്റൊരെണ്ണം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമയിൽ തുടങ്ങി. വെളിച്ചെണ്ണ മില്ല് സ്ഥാനം മാറി. കൃഷിപ്പണിക്കാരുടെ കൂലി കൂടിയിട്ടുണ്ട്. പക്ഷേ പണപ്പെരുപ്പത്തിന്റെ തോത് നോക്കുമ്പോൾ, അതൊരു കൂടലായി പരിഗണിക്കാമോ എന്നതും സംശയമാണു്. കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ കണക്കുകളാണു് കൂടുതൽ എന്ന് തോന്നുന്നു. ഗള്ഫുകാർ മറ്റ് ഗവണ്മെന്റ് ജോലിക്കാർ എന്നിവർ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു.

ഊര്ജ്ജം /വാര്ത്താവിനിമയം
ഇക്കാര്യത്തിൽ മാത്രം ഒരു വലിയ മാറ്റം തന്നെയുണ്ടായിട്ടുണ്ടെന്ന് നിസംശയം ആരും സമ്മതിക്കും. ഭൂരിപക്ഷം ല്ലെങ്കിലും അല്പം ഭേദപ്പെട്ടവരുടെ വീടുകളിലെല്ലാം ടി.വി/ മൊബൈൽ ഫോൺ ഒക്കെയെത്തിയിരിക്കുന്നു. പാവപ്പെട്ട കൂലിപ്പണിയെടുക്കുന്ന പ്രവാസികള്ക്കും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അറിയിക്കാന്‍ ഒരു നൂറു മീറ്റർ അകലെയെങ്കിലും ഒരു ഫോൺ ഉണ്ട്. വൈദ്യുതിയും ഒരുമാതിരി എല്ലാ വീടുകളിലും എത്തിയിരിക്കുന്നു.

പറയാന്‍ ഇനിയുമെന്തൊക്കെയോ‌ ഉണ്ട്. പക്ഷേ പ്രധാനമായി ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് വച്ചാൽ, കഴിഞ്ഞ ഇരുപത് വര്ഷമായി ഞാന്‍ ഈ രണ്ട് ചതുരശ്രമീറ്റർ മേഖലയിൽ കണ്ട പുരോഗതി, വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിലും ടെലിഫോൺ കണക്ഷനുകൾ എത്തിക്കുന്നതിലും ഒതുങ്ങി നില്ക്കുന്നു എന്നാണു്. അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയവയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലാ. ഇത് ഒരു ഒറ്റപ്പെട്ട കഥയാണെന്നും എനിക്കഭിപ്രായമില്ല. എനിക്കറിയാവുന്ന എല്ലാ ഗ്രാമങ്ങളുടെയും സ്ഥിതി ഇതൊക്കെ തന്നെ, അല്ലെന്കിൽ ഇതിലും മോശമാണു്. ജനസംഖ്യയുടെ ഭൂരിപക്ഷം അധിവസിക്കുന്ന ഇവിടങ്ങളില് വികസനം എത്തിക്കാന്‍ ആര്ക്കെങ്കിലും താല്പര്യമുണ്ടാകുന്നത് എന്നാണോ ആവോ? ഇന്ത്യയുടെ ആത്മാവ് അധിവസിക്കുന്ന ഗ്രാമങ്ങൾ ഇന്നും വികസനത്തിൽ ഇരുപത് വര്ഷം പിറകിലാണെന്ന് ബന്ധപ്പെട്ടവരുടെ മുഖത്ത് നോക്കി വിളിച്ച് പറയാനുള്ള ധൈര്യം സ്ഥാപിത താല്പര്യങ്ങളുള്ള മാധ്യമങ്ങൾക്ക് എന്നുണ്ടാകും?

ബുധനാഴ്‌ച, ഒക്‌ടോബർ 08, 2008

ബന്ധനം

ശിശിരകാലമായതിനാല്‍ നേരത്തെ തന്നെ ഇരുട്ടും തണുപ്പും എത്തുന്നു. എത്ര രസകരമായ ജോലിയും മടുക്കുന്ന വൈകുന്നേരങ്ങള്‍. വിരസത ജോലിയുടെ വേഗതയെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനി അത്താഴം കഴിച്ചിട്ടാകാമെന്ന് കരുതി പതിയേ ഓഫീസില്‍ നിന്നിറങ്ങി. സന്ധ്യ കഴിഞ്ഞതേയുള്ളൂവെങ്കിലും വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇരുട്ട്. പോരാത്തതിനു മഴയും പെയ്തിരിക്കുന്നു. തിരക്കിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവളെ കണ്ടത്, വഴിയരികില്‍ നനഞ്ഞൊലിച്ച്, അര്‍ദ്ധബോധാവസ്ഥയില്‍. പതിയെ കൈ കൊണ്ട് തൊട്ടുനോക്കി, അറിയുന്നത് പോലുമില്ലാ. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം! എന്തും വരട്ടേ വീട്ടില്‍ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു. വാരിയെടുക്കുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കൈയിലൊതുങ്ങി. മയക്കത്തിലാണു്. നേരിയ ഒരു ഞരക്കം മാത്രം.

വീട്ടിലെത്തിയിട്ടും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്തായാലും ആദ്യം തണുപ്പ് മാറാനുള്ള പരിപാടികള്‍ ചെയ്യാം എന്ന് വിചാരിച്ചു. ഒരു കമ്പിളി തുണിയില്‍ അവളെ കിടത്തി. ഹീറ്റര്‍ ഓണ്‍ ചെയ്തു. മുറിയില്‍ തണുപ്പൊന്നും കടക്കാതെ അടച്ചു. തിരികെ അടുക്കളയില്‍ വന്ന് ആഹാരമുണ്ടാക്കി. ആഹാരമുണ്ടാക്കി കഴിഞ്ഞിട്ടും അവള്‍ നല്ല ഉറക്കം. ആദ്യം കിടന്ന തുണി ശരീരത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനഞ്ഞിരിക്കുന്നു. വേറെയൊരു തുണിയിലേയ്ക്ക് മാറ്റി കിടത്തി. ആഹാരം കഴിച്ചു കഴിഞ്ഞു ചെന്ന് നോക്കിയപ്പോഴും അവള്‍ നല്ല ഉറക്കം. ഓഫീസ് ജോലി തീര്‍ന്നിട്ടില്ല. എഴുന്നേല്ക്കുമ്പോള്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നറിയുമ്പോള്‍ എന്താകുമോ പ്രതികരണം. പക്ഷേ പോകാതെ പറ്റില്ല. അത്യാവശ്യം കുറച്ച് ജോലികള്‍ ഇനിയും ബാക്കിയാണു്. കുറച്ച് ഭക്ഷണവും വെള്ളവും അവള്‍ കിടക്കുന്നതിനടുത്ത് കൊണ്ട് വച്ചിട്ട് ഓഫീസിലേയ്ക്ക് പോയി.

ഓഫീസില്‍ ജോലികളൊക്കെ ഒരുവിധം ഒതുക്കിയതിനു ശേഷം ചേട്ടനെ വിളിച്ചു കാര്യം പറയാമെന്ന് വിചാരിച്ചു. വിവരങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ചേട്ടന്‍ ചൂടായി. അങ്ങനെ വീട്ടില്‍ കൊണ്ടുപോയത് ശരിയായില്ല, എനിക്കിഷ്ടമല്ല. അവള്‍ വളര്‍ന്ന സാഹചര്യം നിന്റേത് പോലെയല്ലാ. ഉണരുമ്പോള്‍ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ പേടിക്കും; അതിനാല്‍ ഉണരുന്നതിനു മുന്‍പ് പുറത്ത് കൊണ്ട് കളഞ്ഞേക്കൂ എന്നൊക്കെ. എനിക്കും ദേഷ്യം വന്നു “ഇവിടെ സ്ഥിരതാമസമാക്കാന്‍ എടുത്തു കൊണ്ട് വന്നതൊന്നുമല്ല, രാവിലെ അവരുടെ കൂട്ടുകാരുടെ അടുത്ത് കൊണ്ട് വിടും, പക്ഷേ ഇന്ന് രാത്രി അവള്‍ ഇവിടെ തന്നെയായിരിക്കും”. ചൂടായി ഫോണ്‍ വച്ചിട്ട് ഞാനും ഇറങ്ങി പോന്നു.

മുറിയിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി ആയിരുന്നു. മുറിയില്‍ കിടത്തിയ ഇടത്ത് അവള്‍ ഇല്ല. നോക്കിയപ്പോള്‍ മുറിയുടെ ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു. കൊണ്ടുവച്ച ഭക്ഷണമൊന്നും തൊട്ടിട്ടില്ല. വരൂ എന്ന് പറഞ്ഞു നീട്ടിയ കൈയില്‍ നിന്നും അവള്‍ പിടഞ്ഞു മാറി. വേട്ടയാടപ്പെടുന്ന ഒരു ഭാവം. അവളെ പുറത്ത് വിടണമെന്നാണു എന്നോട് പറയാനുള്ളത് എന്ന് എനിക്കു മനസിലായി. മുറിയുടെ വലിയ ജനല്‍ ഞാന്‍ തുറന്നിട്ടു. അവള്‍ക്കൊരു അനക്കവും ഇല്ല. ഇരുന്നിടത്ത് തന്നെ പതുങ്ങി ഇരിക്കുകയാണു. ഞാന്‍ പോയി കട്ടിലില്‍ കിടന്നു. ഇടക്ക് നോക്കിയപ്പോള്‍ കണ്ടു അവള്‍
ജനലില്‍ കയറിയിരിക്കുന്നു. എനിക്ക് ഉറക്കം വരുവോളം ഞാന്‍ നോക്കിയപ്പോഴൊക്കെ അവള്‍
അവിടെത്തന്നെയുണ്ടായിരുന്നു. ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയിലെപ്പോഴോ ഒരു ചിറകടിയൊച്ച. ഞെട്ടിയുണര്‍ന്നപ്പോള്‍ അവള്‍ പറന്നകലുകയായിരുന്നു. അവളുടെ കൂട്ടുകാര്‍ ചേക്കേറിയിരിക്കുന്ന ചില്ലകളിലേയ്ക്ക്. “പാവം കുരുവി” ഞാന്‍ വിചാരിച്ചു.

സമര്‍പ്പണം: “ആ കിളി എഴുന്നേറ്റ് അതിനെ അടച്ചിട്ടിരിക്കുവാണെന്ന് കണ്ട് പേടിച്ച് ചത്ത് പോകുന്നതിനു മുന്‍പ് തുറന്ന് വിടെടാ” എന്ന് പറഞ്ഞ ചേട്ടനു്
“ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ... ” തുടങ്ങിയ കവിതകളൊക്കെ അവസരം മുതലെടുത്ത് ചൊല്ലിക്കേള്‍‍പ്പിച്ചെങ്കിലും പറഞ്ഞത് സത്യമായിരുന്നു

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

ലോല

സത്യം പറഞ്ഞാല് ലോലയെ കാണാന് ജര്മനിയിലേക്ക് പോയത് ഒരുപാട് ആശങ്കകളുമായിട്ടായിരുന്നു; ഏറ്റവും പ്രധാനം കാല് നൂറ്റാണ്ട് മുന്പ് നടത്തിയ ഒരു ഇന്ത്യന് പര്യടനത്തെപറ്റിയും അതിനിടയില് കണ്ടുമുട്ടിയ ഒരു മൂന്നുവയസുകാരനെ പറ്റിയും അവര്ക്ക് ഇപ്പോള് എന്തൊക്കെ ഓര്മ്മ കാണുമെന്നതായിരുന്നു. അതിശയമെന്നു പറയട്ടെ, എന്നെ കണ്ട ഉടനെ അവര് ഓര്ത്തത്, ഇരുപത്തഞ്ച് വര്ഷം മുന്പ് അവര് എന്നെ പിരിയുമ്പോള് ഞാന് അമ്മയുടെ ഒക്കത്തിരുന്ന് കരയുകയായിരുന്നു എന്നതാണു്‌. ( അന്ന് എന്നെ കാണുമ്പോളൊക്കെ അവര് എന്നെയും ജര്മനിക്ക് കൂടെ കൊണ്ട് പോകാം എന്ന് പറയുകയും, അത് സത്യമാണെന്ന് ഞാന് വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോളാണു അവര് ഒരുദിവസം പെട്ടെന്ന് ബാഗുമായി ഇറങ്ങിയത്, അവര് എന്നെ കളഞ്ഞിട്ട് പോകുകയാണെന്ന് കണ്ടപ്പോള് എനിക്ക് കരച്ചില് വന്നു). എന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് അവര് ഒരുപാട് പഴയ ഓര്മ്മകള് പങ്ക് വച്ചു. അടുത്ത് വന്ന് എന്നെ അടിമുടി നോക്കിയ ശേഷം ഞാന് എന്റെ അച്ഛനെ പോലെ തന്നെയിരിക്കുന്നു എന്ന് അവര് അഭിപ്രായപ്പെട്ടു (അവര് എന്റെ സന്ദര്ശനം പ്രമാണിച്ച് അന്നത്തെ ഫോട്ടോകളൊക്കെ നോക്കി എല്ലാ ഓര്മ്മകളും പുതുക്കിയിരിക്കുന്നു). അന്ന് കണ്ട എല്ലാവരെയും അന്വേഷിച്ചു, അയലത്തെ വീട്ടിലെ കുട്ടികളെയടക്കം. എന്റെ അമ്മ അന്ന് ആശുപത്ര്യില് ആയിരുന്നു എന്നൊക്കെ അവര് പതിയെ ഓര്ത്തെടുക്കുകയും ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ പറ്റി അന്വേഷിക്കുകയും ചെയ്തു. ഞാന് ജോസ് മാമന്റെ കല്യാണത്തിനു (അതിനു വേണ്ടിയായിരുന്നു അവര് അന്ന് ഇന്ത്യയില് വന്നത്) കസേരയില് തട്ടിവീണു കല്യാണത്തിനിടയ്ക്ക് ബഹളം വച്ചത് ഓര്മ്മയുണ്ടോ എന്ന് ചോദിച്ചു (മറ്റേ സൈഡില് ഇരുന്ന അവരാണു എന്നെ അന്ന് വിളിച്ചിട്ട് കസേരയ്ക്ക് രണ്ട് അടിയൊക്കെ കൊടുത്ത് ആശ്വസിപ്പിക്കുന്നത് എനിക്കും ഓര്മ്മയുണ്ടായിരുന്നു).

ആ ഇന്ത്യന് യാത്ര അവരുടെ മനസില് കല്ലില് കൊത്തിയ പോലെ പതിഞ്ഞു കിടപ്പുണ്ടെന്ന് തോന്നും വിധമാണു അവര് പഴയ സംഭവങ്ങള് അയവിറക്കിയതു. അന്ന് കേരളത്തില് ഒരു വലിയ ആഘോഷത്തിനിടയ്ക്കാണു (ഓണം) അവര് വന്നതെന്നു, എല്ലായിടത്തും ദീപാലങ്കാരങ്ങള് ഉണ്ടായിരുന്നെന്നും പറഞ്ഞ അവര്, ഇന്ത്യന് ഡ്രൈവര്മാര് ഭ്രാന്ത് പിടിച്ചതു പോലെയാണു വണ്ടി ഓടിക്കുന്നത് എന്നും ഓര്ക്കാന് മറന്നില്ല (നമ്മുടെ സ്വന്തം K.S.R.T.C :) ). അവര് ഒരിക്കല് ഓട്ടോയില് പോയ സമയത്ത് അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് സൈക്കിള് ചവിട്ടിയ ഒരാള് പോയി ചെളിക്കുഴിയില് വീണെന്ന് അത് ഇപ്പോഴും നേരില് കാണുന്ന പോലെയുള്ള പൊട്ടിച്ചിരിയ്ക്കിടയിലാണു അവര് പറഞ്ഞു നിറുത്തിയത്. ഹൈവേയില് ഒരിക്കല് ഒരു ആന കുറുകേ നടന്നത് മൂലമുണ്ടായ ഗതാഗത തടസവും അവര് ഒരു ചെറുചിരിയോടെ ഇന്നും ഓര്ക്കുന്നു.

ഞാന് അവര്ക്കായി കൊണ്ട് ചെന്ന ബൊക്കെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും എന്റെ അടുത്ത് വന്ന് പ്രത്യേകം ഒരുപാട് നന്ദി പറയുകയും ചെയ്തു (ഇരുപത് വര്ഷം മുന്പ് വരെ - അതായത് മാമന് അവിടെ നിന്നു പോരുന്നത് വരെ - അവര് എനിക്ക് ഒരുപാട് ചോക്കളേറ്റുകള് കൊടുത്ത് വിട്ടിരുന്നതിന്റെ നന്ദി ഞാന് പറഞ്ഞിട്ടേയില്ല എന്ന് അവര് ഓര്ത്ത് കാണില്ല ).

ദ്വിഭാഷികള് മുഖേനയുള്ള സംസാരം തൃപ്തികരമായിരുന്നെങ്കിലും, അത് വളരെ സാവധാനത്തിലായിരുന്നു. അതിനാല് ഇനി വരുമ്പോള് ജര്മന് ഉറപ്പായും പഠിച്ചുകൊണ്ട് വരേണമെന്ന് എന്നോട് പറഞ്ഞു (താരതമ്യേന ചെറിയ ഫ്രഞ്ച് ഭാഗത്തെ അപേക്ഷിച്ച്, സ്വിസ് ജര്മന് ഭാഗത്തില് എത്തിപ്പെട്ടിരുന്നെങ്കില് എന്ന് ഞാന് വെറുതേ ആലോചിച്ച് പോയി). വിശേഷങ്ങളെല്ലാം പറഞ്ഞിരിയ്ക്കുന്നതിനിടയ്ക്ക് തന്നെ ഞങ്ങളെ കാപ്പി കുടിയ്ക്കാനായി അവര് ഊണുമുറിയിലേയ്ക്ക് കൊണ്ട് പോയി. വിഭവങ്ങളെല്ലാം, അവര് തനിയെ ഉണ്ടാക്കിയതായിരുന്നു. എനിക്കായി മാത്രം ഈ എഴുപത്തേഴാമത്തെ വയസ്സിലും അവര് സൂപ്പര് മാര്ക്കറ്റില് പോയി സാധനങ്ങളെല്ലാം വാങ്ങി സ്റ്റ്രോബെറി കേക്ക് ബേക്ക് ചെയ്തിരിക്കുന്നു!! കൂടെ കഴിക്കാനായി റൊട്ടി, പേസ്റ്റ്രി, കാപ്പി, കണ്ടപ്പോള് തന്നെ മനസും കണ്ണും നിറഞ്ഞു.

ഇടയില് അവരെല്ലാം കൂടി ജോസ് മാമനെ ഫോണ് വിളിച്ചു. അവര് ഒരുപാട് കാര്യങ്ങള് ഒത്തിരി വേഗത്തില് പറയുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ദ്വിഭാഷികള് കൂടെ എത്താന് വളരെ കഷ്ടപ്പെട്ടു(അവരെ സംബന്ധിച്ചിടത്തോളം, ഒരു വാചകം കേട്ട്, മനസിലാക്കി, പരിഭാഷപ്പെടുത്തി പറയുന്നതിനിടയ്ക്ക് ടെലിഫോണ് സംഭാഷണം ഒരുപാട് മുന്നോട്ട് പോയിരിക്കും). ഫോണ് സംഭാഷണം കഴിഞ്ഞതും സ്വാഭാവികമായി ഞങ്ങളുടെ സംസാരം ജോസ് മാമനിലേയ്ക്ക് തിരിഞ്ഞു. എനിക്കും കേള്ക്കാന് താല്പര്യമുള്ള ഒരു വിഷയമായിരുന്നു, പത്ത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പേ ഒരു പേയിംഗ് ഗസ്റ്റായി വന്ന ഒരിന്ത്യാക്കാരന് ഇവിടെ എങ്ങനെ ജീവിച്ചു എന്നത്. ജോസ് മാമനെ വളരെ അവര്ക്കിഷ്ടമായിരുന്നു (സ്വന്തം മകനെപ്പോലെ). ജോസ് മാമനുമായി കടകളില് കയറിയിറങ്ങിയതും, എന്ത് വേണമെന്നു തര്ക്കിച്ചതും, പിന്നെ മാമനു്‌ കല്യാണം കഴിക്കാന് വേണ്ടി ഒരു പെണ്കുട്ടിയെ കണ്ടുപിടിച്ചതുമടക്കം ഒരുപാട് കാര്യങ്ങള് അവര് എനിക്കു പറഞ്ഞു തന്നു. പക്ഷേ ജോസ് മാമന് ഒരിക്കലും അവിടെ സ്ഥിരതാമസത്തിനു തയ്യാറായിരുന്നില്ല എന്നും അവര് ഓര്ക്കുന്നു.

ഈ പ്രായത്തില് അവര് ഒറ്റയ്ക്കായിരിക്കുന്നു, ൭൭-ആം വയസ്സില് ലിഫ്റ്റില്ലാത്ത ഒരു ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണു അവര്. ഭര്ത്താവ് മരിച്ചതില് പിന്നെ തീര്ത്തും ഒറ്റയ്ക്ക്. മക്കളെല്ലാം വിദേശങ്ങളില്. പക്ഷേ ലോല ഇതൊന്നും കൂസാതെ ജീവിക്കുകയാണു്‌. സന്ദര്ശകരെ കാണുന്നത് ഒരു ഉത്സവം പോലെ ആണവര്ക്കെ. വിരസത അധികമാകുമ്പോള് പുതിയ സ്ഥലങ്ങളിലേയ്ക്ക് യാത്രകള് നടത്തുന്നു, തീര്ത്തും ഏകയായി. ഇപ്പോഴും ദീര്ഘദൂര ഡ്രൈവിംഗ് ഒരു ഹരമാണു. കഴിഞ്ഞ തവണയും ജര്മന് പോലീസ് ഓവര്സ്പീഡിനു ഫൈന് അടിച്ചു എന്ന് ഒട്ടൊരു അഭിമാനത്തോടെ തന്നെ ഞങ്ങളോട് പ്രസ്താവിച്ചു.

ഞങ്ങളെല്ലാവരും അന്ന് അവിടെ താമസിക്കാന് അവര് ഒരുപാട് നിര്ബന്ധിച്ചു. യാത്ര പറഞ്ഞിറങ്ങാന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. (മൂന്നാം വയസ്സില് കണ്ട് മുട്ടിയപ്പോള് മുതല് അവര് എന്നെ ലിറ്റില് ജോസ് എന്ന് ഉറപ്പിച്ചിരുന്നു). അവസാനം ഇറങ്ങാന് നേരം കവിളത്ത് ഒരുമ്മയും തന്ന് അവര് എന്നെ യാത്രയാക്കി. ഇനിയും മടങ്ങി വരൂ എന്നോര്മ്മിപ്പിച്ച് കൊണ്ട്. അതേ ഞാന് മടങ്ങി വരും, ഇരുപത്തഞ്ച് വര്ഷങ്ങള്ക്ക് ശേഷവും ആ മൂന്നുവയസുകാരനെ ഓര്മ്മിക്കുന്ന ലോലയുടെ അടുത്തേയ്ക്ക്.... മനസു പറയുന്നുണ്ടായിരുന്നു.

മുന്നറിയിപ്പ്: ഇത് അടുക്കും ചിട്ടയുമില്ലാത്ത ചിതറിയ കുറേ ഓര്മ്മകളാണു, രാത്രി പന്ത്രണ്ട് മണിക്ക് ഒരു ട്രെയിനില് ഉറക്കം തൂങ്ങി കൊണ്ടിരുന്നെഴുതിയതു. അതിന്റേതായ പ്രശ്നങ്ങള് ഒരുപാട് ഉണ്ട്.
ലോല - എന്റെ മാമനെ ജര്മനിയില് അവരുടെ കൂടെ പേയിംഗ് ഗസ്റ്റായി താമസിപ്പിച്ച ആള്. അവര് മാമന്റെ കല്യാണത്തിനു പങ്കെടുക്കാന് ഇന്ത്യയില് വന്നിരുന്നു, ൧൯൮൪-ല്. അന്നാണു അവരെ ഞാന് കാണുന്നത്. പിന്നീടും അവര് ഇടയ്ക്ക് ചോക്കളേറ്റുകളും, കളിപ്പാട്ടങ്ങളുമൊക്കെ ജര്മനിയില് നിന്നും എനിക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച, ജൂൺ 26, 2008

സാമൂഹ്യ ശാസ്ത്ര പുസ്തകം (൭-ആം ക്ലാസ്)

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ വിവാദമായ "മതമില്ലാത്ത ജീവന്" എന്ന അദ്ധ്യായം






ഈ വിവാദം എന്തിനെക്കുറിച്ചാണെന്നുള്ളത് പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ റിപ്പോര്ട്ട് ചെയ്ത് (ഞാന്)കണ്ടില്ല.. അതിനാല് ഇവിടെ ചേര്ക്കുന്നു

ബുധനാഴ്‌ച, ജൂൺ 04, 2008

Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം

There were reports about content thefts by kerals.com few days back. It all started (atleast for me) with saji's post. I immediately thought it was going to be a mass protest and the accused people will make atleast a public apology. However, things did not so smooth. According to Inchi, they have already threatened many people and banned people from viewing their site. As far as i understand people are not ready even to admit that they made a mistake. While that itself is kind of sad, what is more shocking is that many people who complained already got some threatening emails. (and many more.. read ). I believe this is major violation of copyright as well as human rights.. I strongly protest against these people and offer my full moral support for all the people who is actively doing the struggle.



രണ്ട് ദിവസം മുന്പ് സജിയുടെ പോസ്റ്റ് വായിച്ചപ്പോഴാണ്‌ പുതിയൊരു ബ്ലോഗ് മോഷണത്തെപറ്റി ഞാനറിയുന്നത്. അത് വായിച്ചപ്പോള് എനിക്ക് തോന്നിയത്, ബ്ലോഗേര്സിന്റെ പ്രതിഷേധത്തെ തുടര്ന്ന് കേരള്സ്.കോം പോസ്റ്റുകള് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്യുമെന്നായിരുന്നു. പക്ഷേ, ശരിക്കും സംഭവിച്ചത് അവര് അവരുടെ സൈറ്റ് വിസിറ്റ് ചെയ്യുന്നതില് നിന്നും ആളുകളെ വിലക്കുകയും, "ഞങ്ങള്ക്കറിയാം എന്ത് ചെയ്യണമെന്ന്" എന്ന രീതിയില് മറുപടി പറയുകയുമായിരുന്നു. സ്വന്തം തെറ്റ് കണ്ട്പിടിക്കപ്പെട്ടു കഴിഞ്ഞും കുറ്റം സമ്മതിക്കുന്നതിനു പകരം അവര് ചെയ്തത്, ഭീഷണിയുടെ സ്വരത്തില് ബ്ലോഗേര്സിനോട് സംസാരിക്കുകയും നിയമ നടപടി എടുക്കും എന്നു പറഞ്ഞ് പേടിപ്പിക്കാന് നോക്കുകയും ആണ്‌. ഇത് പകര്പ്പവകാശത്തിന്റെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ തന്നെ ലംഘനമാണെന്ന പക്ഷക്കാരനാണ്‌ ഞാന്.. ഈ പ്രശ്നത്തില് ഞാന് ശക്തിയായി പ്രധിഷേധിക്കുന്നതിനൊപ്പം, ഈ സമരത്തിന്റെ മുന്‌നിരയില് നില്ക്കുന്നവര്ക്ക് എല്ലാ ധാര്മിക പിന്തുണയും പ്രഖ്യാപിക്കുന്നു.

അവലംബം:
http://anchalkaran.blogspot.com/2008/05/blog-post_29.html
http://arkjagged.blogspot.com/2008/05/content-theft-by-keralscom.html
http://copyrightviolations.blogspot.com/2008/05/keralscom-new-wave-of-plagiarism-from.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://entenaalukettu.blogspot.com/2008/05/keralscom-header-forging.html
http://entenaalukettu.blogspot.com/2008/06/blog-post.html
http://manmizhikal.blogspot.com/2008/05/blog-post_26.html
http://manmizhikal.blogspot.com/2008/05/m-y-dear-friends-i-would-like-to-share.html

ശനിയാഴ്‌ച, മേയ് 31, 2008

ഒരു ബാംഗ്ലൂര്‍ വാരാന്ത്യം

ബാംഗ്ലൂര്‍ നഗരത്തിലെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വെള്ളിയാഴ്ച. സന്ധ്യ കഴിഞ്ഞ സമയം. സോഫ്റ്റ്വെയര്‍ തൊഴിലാളികളുടെ വാരാന്ത്യത്തിന്റെ ആരംഭം. ശിവന്‍ രാവിലെ ഫ്ലാറ്റിലെ വാച്ചറുടെ ഭാര്യയുമായി ഉടക്കിയിട്ടിരിയ്ക്കുകയാണ്. രാവിലെ ഏതോ ഭിക്ഷക്കാരി കയറി ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് വസ്ത്രം മാറാന്‍ പോയി എന്നോ, അവിടെ വാച്ചറുടെ ഭാര്യ ഉണ്ടായിരുന്നിട്ടും ഒന്നും പറഞ്ഞില്ല എന്നോ ഒക്കെ ആണു് പ്രശ്നം. അല്ലെങ്കില്‍ തന്നെ ഇവിടെ ഇപ്പോ കളവു കൂടുതലാണു്. കുറച്ചു് നാള്‍ക്ക് മുന്‍പാണു് ഒരു മൊബൈല്‍ ഫോണ്‍ പോയത്. ഫ്രാന്‍സിയോടാണ് ശിവന്റെ പരിദേവനം . ഫ്രാന്‍സിയുടെ റൂം മേറ്റ് അവനു് മഞ്ഞപ്പിത്തം പിടിച്ചതില്‍ പിന്നെ നാട്ടില്‍ നിന്ന് ഒരു കുക്കിനെ കൊണ്ട് വന്ന് നിറുത്തിയിട്ടുണ്ട്. അങ്ങേരുണ്ടാക്കുന്ന ചപ്പാത്തി തിന്നണമെങ്കില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മിക്സിയില്‍ ഇട്ട് അരയ്ക്കേണ്ടി വരുമെന്ന് ഫ്രാന്‍സി. കൂട്ടുകാരന്റെ നാട്ടിലെ അയല്പക്കത്തുള്ള ഒരു അല്പം വയസ്സായ ഒരു ചേട്ടനാണു് കുക്ക്. പുള്ളിയ്ക്ക് താന്‍ വയ്ക്കുന്ന ആഹാരം ഫ്രാന്‍സി കഴിച്ചില്ലെങ്കില്‍ വിഷമം വരും. മൊത്തത്തില്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.. രണ്ട് പേരും ഉരലും മദ്ദളവും പോലെ ഇങ്ങനെ സാധാരണ സോഫ്റ്റ്വെയര്‍ തൊഴിലാളിമാരുടെ ജീവന്മരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനടുത്ത് തല്ക്കാലം എന്ത് തിന്നണമെന്ന് ആലോചിച്ചും കൊണ്ട് അരപ്പ്‌ കല്ലിനു കാറ്റ് പിടിച്ചത് പോലെ ഒരു മൂലയ്ക്ക് ഞാനും. ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. “ടാ ഒരുത്തനും വെശക്കുന്നില്ലേ. എന്നാ ഞാന്‍ പോയി കഴിക്കട്ടെ” എന്റെ ക്ഷമ താഴോട്ട് പോയി ഏതോ പലകയുടെ മേല് ഇടിച്ചു...

...
...
...


“അളിയാ മദ്യമേ വിഷമേ, വിഷമേ മദ്യമേ, വിഷമദ്യമേ ” ശിവന്‍
“അങ്ങനെ നല്ല കാര്യം എന്തേലും പറ അളിയാ” ഫ്രാന്‍സി
“മയൂരിയില്‍ പോവാം, നടക്കാനുള്ള ദൂരമേ ഉള്ളൂ” ശിവന്‍
“ലിവനെയും കൂടെ കൊണ്ട് പൂവാം, അവിടെ ബില്ല് കണക്ക് കൂട്ടാനാരേലും വേണ്ടേ” ഫ്രാന്‍സി

...
...

ആളൊഴിഞ്ഞ കടപ്പുറത്ത് പോയി തെരയെണ്ണുന്നതിനേക്കാള്‍ ബോറു പരിപാടിയാണു് (ആളുണ്ടെങ്കില്‍ അതത്ര ബോറല്ല കേട്ടോ ;) ) ബാറില്‍ പോയി കുടിയന്മാരുടെ ഇടയ്ക്ക് കപ്പലണ്ടിയും കൊറിച്ച് ഇരിക്കുന്നത്.പിന്നെ പുകവലിയുള്ള ബാര്‍ ആണ്. പുകവലിയ്ക്കുന്നവരുടെ അടുത്തിരുന്നാല്‍ തന്നെ എനിക്ക് തലവേദന വരും. പിന്നെയാണ്‍ അവിടെ പോയി ഒന്ന് രണ്ട് മണിക്കൂര്‍ മണ്ണെണ്ണ ഒഴിച്ച ബജാജിന്റെ മൂട്ടിലൂടെ വരുന്ന കണക്കുള്ള പുകയില്‍ പോയി ഇരിക്കുന്നത്. പോരാത്തതിനു പോകുന്ന രണ്ടെണ്ണവും ഈനാം പേച്ചിയും മരപ്പട്ടിയും പോലത്തെ കൂട്ടാണു്. പണ്ട് കടല്‍ വെള്ളം കുടിച്ച് വറ്റിച്ച അഗസ്ത്യമുനിയ്ക്ക് ഒരു കോം‌പറ്റിഷന്‍ കൊടുക്കാന്‍ നോക്കിയിട്ടേ തിരിച്ച് വരവുണ്ടാകൂ. എന്തായാലും ഇനി ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലവന്മാര്‍ രണ്ടും കല്പിച്ചാ. എന്റെ അടുത്തിരുന്ന് വെള്ളമടിച്ചിട്ട് ഒത്തിരി നാളായെന്നാണ് വാദം. എനിക്ക് തിന്നാനുള്ളതൊക്കെ സ്പോണ്‍സര്‍ ചെയ്യാമെന്ന് ഒരു വാഗ്ദാനവും (ബില്ലില്‍ അതിലും കൂടുതല്‍ പറ്റിക്കുമെന്ന പേടി). പോയേക്കാം എന്നു ഒരു ദുര്‍ബലനിമിഷത്തില്‍ തീരുമാനിച്ചു.. (അല്ലാതെ തീറ്റ ഒരു ദൌര്‍ബല്യമായത് കൊണ്ടൊന്നും അല്ല :) )

...
...

“ടേയ് നമ്മളെത്ര എണ്ണം കഴിച്ചു?”
“5 ഗ്ലാസ്, ഞാന്‍ ഫിറ്റായോ?”
“ഇല്ലളിയാ, ജില്ലുജില്ലെന്നിരിക്കുവല്ലേ”
“എന്നാപ്പിന്നെ ഓരോന്ന് കൂടെ കുടിക്കാം.. അല്ലേപ്പിന്നെ നമ്മളെന്തിനാ ഇങ്ങോട്ട്

വന്നത്”

...
...

“എടാ ആ ബില്ലൊക്കെ കൂട്ടി നോക്കിക്കേ.. ഇന്നാ കാശ് ” ഫ്രാന്‍സി പേഴ്സ് മുഴുവനായി എന്റെ കയ്യില്‍ തന്നു. (ഭാഗ്യം കാശ് കൊടുക്കണമെന്നൊക്കെ ഓര്‍മ്മയുണ്ട് :) )
...
...
...

“അളിയാ ഫ്രാന്‍സി എനിക്കൊരാഗ്രഹമുണ്ട്, നിന്നെ നിന്റെ വീട്ടില്‍ ഞാന്‍ കൊണ്ട് പോയി വിടും”
“ശിവാ എനിക്ക് വഴിയറിയാമെടാ.. ”
“അങ്ങനെ പറയരുതളിയാ, എനിക്ക് നിന്നെ ഇപ്പോ വീട്ടി കൊണ്ട് വിടണം”
“എനിക്ക് കരച്ചില്‍ വരുന്നെടാ നിന്റെ ഈ സ്നേഹം കണ്ടിട്ട്”
(കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഒന്ന് മനസിലാക്കി കൊടുക്കേണമേ.. ഞാന്‍ ഈ രണ്ടെണ്ണത്തിനേം കെട്ടി വലിച്ചോണ്ട് മറ്റവന്റെ വീടുവരെ നടക്കണം, അത് കഴിഞ്ഞ് പിന്നെ തിരിച്ച് വീട്ടിലേയ്ക്കും)
...
...
...
ഫ്രാന്‍സിയുടെ വീടെത്തിയപ്പോഴേയ്ക്കും 12 മണിയ്ക്കടുത്തായിരുന്നു. പെട്ടെന്ന് ശിവന്റെ മട്ട് മാറി.. ഓടി ചെന്ന് വാതിലിനൊരു തൊഴി.. “എടാ $##@!%, നീയെന്റെ ഫ്രാന്‍സിയളിയനു് ഒണക്കച്ചപ്പാത്തി കൊടുക്കുമല്ലേടാ പട്ടീ”.. (അത് ശരി ഇതാരുന്നല്ലേ ഇത്രയും നേരം ആലോചിച്ച് നടന്നത്, ചുമ്മാതല്ല വീട്ടി കൊണ്ടാക്കാന്‍ തോന്നിയത്).. “അയ്യോ അളിയാ .. നമുക്ക് അത് നാളെ ചോദിക്കാം.. ഇന്ന് അയാള്‍ ഉറങ്ങട്ടേ..” ഫ്രാന്‍സിക്ക് ഇത്തിരി ബോധം ബാക്കിയുണ്ടെന്ന് തോന്നുന്നു.. “നിനക്ക് ഒണക്ക ചപ്പാത്തിയും തന്നിട്ട് ആ $&*^% മോന്‍ ഇപ്പം അങ്ങനെ സുഖിച്ച് കിടന്നുറങ്ങണ്ടടാ” ശിവന്‍ വിടുന്ന ലക്ഷണമില്ല.. “അയ്യോ, എനിക്ക് ചിരി വരുന്നേ” ഫ്രാ‍ന്‍സി പെട്ടെന്ന് പുറത്തേയ്ക്കോടി( ബോധം ബാക്കിയുണ്ടെന്ന് തോന്നിയത് എന്റെ മാത്രം തോന്നല്‍..).. ടാ ശിവാ, ഫ്രാന്‍സി എങ്ങോട്ടോ ഓടി പോയടാ.. പോയി നോക്കടാ... ഞാന്‍ ശിവനെ അവിടുന്ന് ഒരു തരത്തില്‍ മാറ്റി.. (ഒന്നുമില്ലേലും ഒരു ചിക്കന്‍ ബിരിയാണി വാങ്ങി തന്നതല്ലേ).. നോക്കിയപ്പോള്‍ ഫ്രാന്‍സി ഒരു പോസ്റ്റില്‍ രണ്ടു കയ്യും പിടിച്ച് നിന്ന് ചിരിച്ച് കൊണ്ടേയിരിക്കുന്നു... “എനിക്ക് വയ്യളിയാ എനിക്ക് ഒന്ന് ഇരുന്ന് ചിരിക്കണം” ഫ്രാന്‍സി അടുത്ത് കിടന്നിരുന്ന മണലിലേയ്ക്ക് പോയി ഒറ്റ വീഴ്ച.

“അയ്യോ പട്ടി”, മണലിന്റെതായ ഒരു കിരുകിരാ ഫീലിങ്ങിനു പകരം ഒരു പതു പതുപ്പ് ഉണ്ടായിരുന്നത് ഫ്രാന്‍സിയുടെ അടിച്ച് പാമ്പായ നാഡീ കോശങ്ങള്‍ അവന്റെ തലച്ചോറിലെത്തിക്കും മുന്‍പ് ആ പാവം ജീവിയുടെ “ങ്യാവോ” വിളി എന്റെ എന്റെ ചെവിയില്‍ എത്തിയിരുന്നു. പാവം പട്ടി - കഴിഞ്ഞ ജന്മത്തില്‍ ചെയ്ത എല്ലാ പാപവും തീര്‍ന്ന് ഇപ്പോള്‍ അതിനു മോക്ഷം കിട്ടി കാണും - അന്ന് ഓടിയ വഴിയില്‍ ഇതുവരെയും പുല്ല് മുളച്ചിട്ടില്ല.. അപ്പോഴേയ്ക്കും ഫ്രാന്‍സിയുടെ ചിരി കരച്ചിലായി മാറിയിരുന്നു.. “അളിയാ ആ പട്ടി പോലും എന്നെ തള്ളി മാറ്റിയെടാ, ഞാന്‍ ഇനി എന്തിനു ജീവിക്കണം” (പണ്ടാരമടങ്ങാന്‍ ഇതിനെയൊക്കെ മേയ്ക്കാന്‍ ഒരു ചിക്കന്‍ ബിരിയാണിയൊന്നും പോരാ) “ടാ ഫ്രാന്‍സി നീ നമ്മുടെ വീട്ടില്‍ കൊണ്ട് പോകാം, ഒന്നുമില്ലേലും നിന്റെ രണ്ട് കൂട്ടുകാരുടെ വീടല്ലേ” (സെന്റിയെങ്കില്‍ സെന്റി, ഇതിനെയൊക്കെ എവിടെങ്കിലും സെറ്റില്‍ ചെയ്യിച്ചിട്ട് വേണം എനിക്കുറങ്ങാന്‍)..

എങ്ങനെയൊക്കെയോ വേറെ അത്യാഹിതങ്ങളൊന്നുമില്ലാതെ രണ്ടിനെയും വീട്ടിലെത്തിച്ചു് ടി.വി ഓണാക്കി അതിന്റെ മുന്‍പില്‍ പ്രതിഷ്ഠിച്ചു.. പോയി ഒന്ന് കയ്യും കാലും കഴുകി വന്നപ്പോഴേയ്ക്കും ശിവനെ കാണുന്നില്ല.. രാവിലെ വാച്ചറുടെ ഭാര്യയോട് ഉടക്കിയത് ചോദിയ്ക്കാന്‍ പോയിരിക്കുകയാണു്.. ഈശ്വരാ ഈ കോലത്തില്‍ ചോദിയ്ക്കാന്‍ പോയാല്‍ ബാക്കി രാത്രി പെരുവഴിയില്‍ കഴിച്ച് കൂട്ടേണ്ടി വരും.. പോകേണ്ടി വന്നില്ല, വാച്ചര്‍ ശിവനോട് ചൂടാവുന്ന ഒച്ച കേള്‍ക്കാന്‍ തുടങ്ങി.. “അണ്ണാ ഇവന്‍ തണ്ണി” എന്നൊക്കെ പറഞ്ഞ് പിടിച്ച് കൊണ്ട് പോന്നു.. പിന്നെയാണ് കാര്യം മനസിലായത്, “ഒരു പിച്ചക്കാ‍രി പാര്‍ക്കിങ്ങില്‍ വന്ത് തുണി മാറാന്‍ പോനത് പാര്‍ത്തിട്ടും ഉങ്കളോടെ വൈഫ് ഒന്നും സൊല്ലമാട്ടാര്‍‍” എന്ന് പറയാന്‍ ഉദ്ദേശിച്ചവന്‍ പറഞ്ഞത് “ഉങ്കളോടെ ഭാര്യ പാര്‍ക്കിങ്ങില്‍ വന്ന് തുണി മാറത് പാര്‍ത്തിട്ടും ഞാന്‍ പിച്ചക്കാരിയോട് ഒന്നും സൊല്ലമാട്ടേന്‍” എന്നായിപ്പോയി (പാവം ശിവന്‍, മലയാളം പറഞ്ഞിട്ട് ശരിയാവുന്നില്ല.. പിന്നെയല്ലേ പാതിരാത്രിയ്ക്ക് തമിഴ്!!).. രണ്ടും അകത്തുണ്ടെന്ന് ഉറപ്പ് വരുത്തി എല്ലാ താഴുകളുമിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു..


പിന്‍‌കുറിപ്പ്: കാലചക്രത്തിന്റെ പ്രയാണങ്ങള്‍ക്കിടയില്‍ അതിലൊരാള്‍ പ്രവാസിയായി, ബ്ലോഗറായി, ഇന്ന് അവന്റെ വിവാഹം. അവനു വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

വെള്ളിയാഴ്‌ച, മാർച്ച് 21, 2008

കൊച്ചു കൊച്ചു മുറിവുകള്‍

രാധ നല്ല സന്തോഷത്തിലായിരുന്നു. നാലാം ക്ലാസിലെ പരീക്ഷകളൊക്കെ തീര്‍ന്നു. നാളെ മുതല്‍ വല്യ അവധിയാണ്‍. വല്യമ്മയുടെ ഇളയ മോന്‍ സതീഷ് വെക്കേഷന്‍ തിരുവനന്തപുരത്ത് നിന്നും ഇങ്ങോട്ട് വന്ന് നില്‍ക്കാമെന്ന് ഏറ്റിട്ടുണ്ട്. സാധാരണ അവധിക്കാലം രാധയ്ക്ക് അലര്‍ജിയാണു്. പള്ളിക്കൂടത്തില്‍ പോയാല്‍ ഒത്തിരി കൂട്ടുകാരുണ്ട്, ഒരുപാട് കളികള്‍ കളിയ്ക്കാം, ഓടാം, ചാടാം. വീട്ടിലാണെങ്കില്‍ അവള്‍‍ തനിയെ... രാവിലെ തന്നെ അച്ഛന് വേലയ്ക്ക് പോകണം. അമ്മയ്ക്ക് എപ്പോഴും പണി കാണും.. പറമ്പിലോ മറ്റോ പണിക്കാരുള്ള സമയമാണെങ്കില്‍ പറയുകയും വേണ്ട.. വെയിലാണെങ്കില്‍ അമ്മ പുറത്തേയ്ക്ക് വിടില്ല.. അപ്പോഴൊക്കെ ഉള്ള ഏറ്റവും അടുത്ത കൂട്ട് റ്റിന്റുവാണ്‍.. ആരാണ്‍ റ്റിന്റുവെന്നല്ലേ.. അത് രാധയുടെ പാവക്കുട്ടിയാണ്‍, ഇളം നീല ഉടുപ്പുള്ള ഒരു കരടിക്കുട്ടി.. ഇളയ മാമന്‍ ജര്‍മനിയില്‍ നിന്നും കൊണ്ട് തന്നത്.. പകല്‍ സമയം മുഴുവന്‍ രാധ മിണ്ടുന്നത് അവനോടാണ്‍ ‍... അമ്മ അടിച്ചാല്‍ പോലും പോയിരുന്ന് കരയുന്നത് അവന്റെ അടുത്താണ്‍... കയ്യിലെടുത്താല്‍ കണ്ണുകള്‍ തിളങ്ങുന്ന കണ്ണുള്ള അവനെ താഴെ വച്ചാല്‍ ആ നിമിഷം കണ്ണടച്ച് ഉറങ്ങും, പിന്നെ പിടിച്ച് കുലുക്കിയാലൊന്നും ഒരു രക്ഷയുമില്ല...

എങ്ങനെയെങ്കിലും വെള്ളിയാഴ്ച ആയെങ്കില്‍ സതീഷ് വന്നേനെ.. അവന്‍ വരുമ്പോള്‍ എന്തൊക്കെ ആണ്‍ കളിക്കേണ്ടത് എന്നാലോചിച്ച് രാധ തല പുകയ്ക്കാന്‍ തുടങ്ങി... പകല്‍ പുറത്തൊന്നും കളിക്കാന്‍ പോകാന്‍ അമ്മ വിടില്ല.. അച്ഛന്‍ കൊണ്ട് വന്ന കഥ ബുക്കുകള്‍ ഇരിപ്പുണ്ട്.. അച്ഛനെ സോപ്പിട്ട് ഒരു ചിത്ര പുസ്തകവും കുറച്ച് ചായപെന്‍സിലുകളും ഒപ്പിച്ചു.. അല്ലറ ചില്ലറ കളിപ്പാട്ടങ്ങള്‍ - ബലൂണ്‍, വിസില്‍, പിന്നെ റ്റിന്റുവുമുണ്ട്.. ഇതൊക്കെ മതിയായിരിക്കും.. അവിടെയൊക്കെ ഇവര്‍ എന്തൊക്കെയാണൊ എന്തോ സ്ക്കൂളടപ്പിന്‍ ചെയ്യുന്നത്!!

സതീഷ് വന്നത് ഒരുത്സവത്തിന്റെ ബഹളം വച്ചു കൊണ്ടായിരുന്നു.. ഷൂവും, ജീന്‍സും ഒക്കെയായിട്ട് ചേട്ടന്‍ ഭയങ്കര പത്രാസ്.. എങ്കിലും വന്ന ഉടനെ രാധയ്ക്ക് വല്യമ്മ കൊടുത്ത് വിട്ട ചോക്കളേറ്റും ബിസ്ക്കറ്റുമൊക്കെ കൊണ്ട് തന്നു.. ആദ്യത്തെ ബഹളം ഒന്നടങ്ങിയതോടെ അമ്മ രണ്ടു പേരെയും തന്നെ വിട്ടു.. അവര്‍ രണ്ടു പേരും കൂടി പോയി രാധയുടെ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് വച്ച് നോക്കാന്‍ തുടങ്ങി.. “ഹായ് നല്ല കരടി‍” റ്റിന്റുവിനെ സതീഷ് പൊക്കിയെടുത്തു.. “നമുക്ക് ഇവനെ മരം കയറ്റാം” സതീഷ് അവനെയും കൊണ്ട് പുറത്തെ മാവിന്റെ മൂട്ടിലേയ്ക്ക് ഓടി.. “വേണ്ട ചേട്ടാ” പിറകേ രാധയും ഓടി “ആ മാവില്‍ മുഴുവന്‍ പൊടിയാണ്‍ അതില്‍ കേറിയാല്‍ റ്റിന്റുവിന്റെ ഉടുപ്പൊക്കെ അഴുക്കാകും”.. സതീഷ് അത് കാര്യമാക്കിയില്ല.. അവനെയും കൊണ്ട് മാവില്‍ കയറുക തന്നെ ചെയ്തു.. ഏറ്റവും മോളിലെ കൊമ്പു വരെ വലിഞ്ഞ് കയറി അവനെ കൊണ്ട് അവിടെ വച്ചു.. രാധയ്ക്ക് പെട്ടെന്ന് സങ്കടം വന്നു.. റ്റിന്റുവിനെ‍ മുറിയ്ക്കകത്ത് പോലും താഴെ വയ്ക്കാറില്ല... “ചേട്ടാ അവന്റെ ഉടുപ്പില്‍ അഴുക്കാവുന്നു”.. പോരാത്തതിനു പൊടിയടിച്ച് കൊണ്ടുള്ള കാറ്റും, എന്തായാലും‍ ചേട്ടന്‍ വേഗം അവനെയും കൊണ്ട് ഇറങ്ങി വന്നു.. “നമുക്ക് ഇവന്‍ ഒരു ഗുഹയുണ്ടാക്കി അതിനകത്തിരുത്താം”.. അവന്‍ വേഗം പോയി മുറ്റത്ത് കൂട്ടിയിരുന്ന മണല്‍ കൂമ്പാരത്തിനു മുകളില്‍ ഇരുത്തി മണല്‍ കുഴിച്ച് ഗുഹയുണ്ടാക്കാ‍ന്‍ തുടങ്ങി.. രാധയ്ക്ക് കരച്ചില് വന്നു.. “ചേട്ടാ അവന്റെ പാന്റ്സില്‍ ചെളി ... ”‍ .. അവള്‍ ഒരു പത്രം എടുത്ത് കൊണ്ട് പോയി അവനെ അതിന്റെ മേലിരുത്തി...

അന്ന് മുഴുവന്‍ അവര്‍ റ്റിന്റുവിന്റെ കൂടെ കളിച്ചു. കൂടുതലും വീടിനു പുറത്ത്. വൈകുന്നേരമായപ്പോള്‍ റ്റിന്റുവിന്റെ പുറം‍ മുഴുവന്‍ മണ്ണും പൊടിയുമായിരുന്നു... രാധയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോഴും കരച്ചില്‍ വന്നു.. എല്ലാവരും കിടന്നപ്പോള്‍ പതുക്കെ എഴുന്നേറ്റു.. ഇരുട്ടത്ത് റ്റിന്റുവിനെ തപ്പിയെടുത്തു.. പതുക്കെ അവനെ കൊണ്ട് പോയി അച്ഛന്റെ വലിയ മേശയുടെ അകത്തെ അറയില്‍ ഒളിപ്പിച്ചു... ഇനി സതീഷ് ചേട്ടന്‍ പോയിട്ടേ എടുക്കുന്നുള്ളൂ...

ചേട്ടന്‍ പിറ്റേന്ന് എഴുന്നേറ്റ് കളിക്കാന്‍ ആദ്യം തിരക്കിയത് കരടിക്കുട്ടിയെയാണ്‍.. അതിനെ അച്ഛന്‍ എടുത്ത് അലക്കാന്‍ കൊടുത്തിരിക്കുവാ എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ വിശ്വാസമായില്ല.. ചിത്ര പുസ്തകവും മറ്റ് കളിപ്പാട്ടങ്ങളുമൊക്കെ കൊടുത്തെങ്കിലും സതീഷിന്‍ ഒരു സന്തോഷക്കുറവ്.. അവന്‍ കുറച്ച് നേരം കളിച്ചിട്ട് അവന്‍ ടിവിയുടെ മുന്നില്‍ പോയി ഇരുന്നു... വൈകിട്ട് അമ്മയോട് പോയി പറഞ്ഞു, അവന്‍ മാമന്റെ വീട്ടില്‍ പോകേണ്ടത് കൊണ്ട് നേരത്തെ തിരിച്ച് പോകണമെന്ന്...

അമ്മ പിറ്റേന്ന് രാധയെയും കൊണ്ടാണ്‍ സതീഷിനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയത്.. രാധ അച്ഛന്‍ കൊണ്ടു വന്ന ചായ പെന്‍സിലുകള്‍ കൊണ്ട് പോകാന്‍ കൊടുത്തു... അവിടെ ചെന്ന് രാധ ചായയും കുടിച്ച് ഇരുന്നപ്പോ പെട്ടെന്ന് വല്യമ്മ വന്നു.. “മോള്‍ മോളുടെ കളിപ്പാട്ടം അവന്‍ കളിക്കാന്‍ കൊടുക്കാതെ ഒളിപ്പിച്ചു അല്ലേ.. അവനും ഒരു കൊച്ചല്ലേ.. അവന് ഇനി ഒരിക്കലും അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു ”. പിന്നെയും വല്യമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല. ടിന്റു ചീത്തയായി പോയാല്‍ രാധയ്ക്ക് മറ്റൊരു കൂട്ടില്ല എന്ന് ഇവര്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ.... വല്യമ്മ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. അകത്ത് അമ്മയുടെ സ്വരം “അക്കാ അവള്‍ ഒറ്റയ്ക്കല്ലേ.. നമ്മളെ പോലെ അങ്ങനെ കൊടുത്തും വാങ്ങിച്ചും ശീലിച്ചിട്ടില്ല”. “നീ ഇങ്ങനെ അവളെ ഇങ്ങനെ ഒറ്റ തിരിഞ്ഞ ശീലം പഠിപ്പിച്ചോടീ. വളരുമ്പോള്‍ നെനക്ക് പോലും ഒന്നും തരില്ല നോക്കിക്കോ”. രാധ കരയാതെ ഒരുതരത്തില്‍ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നയുടനെ ഓടി പോയി സങ്കടം പറയാനായി റ്റിന്റുവിനെ തപ്പിയെടുത്തു.. അവന്റെ ചെളി പിടിച്ച ഉടുപ്പ് കണ്ടപ്പോള്‍ അവള്‍ സങ്കടം കൂടി.. കരഞ്ഞിട്ടും കരഞ്ഞിട്ടും സങ്കടം തീരാതെ അവള്‍ അവനോട് ചോദിച്ചു.. “ഞാനെന്താ ഒറ്റക്കുട്ടിയായി പോയത്?” അവനാകട്ടെ ഒരു ദിവസം മുഴുവന്‍ മണ്ണിലും ചേറിലും കിടന്ന ക്ഷീണത്തില്‍ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാന്‍ തുടങ്ങി.