ശനിയാഴ്‌ച, ജൂൺ 23, 2007

മുള്‍ച്ചെടികള്‍

“... മറ്റു ചിലത് മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു, മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അത് ഫലം പുറപ്പെടുവിച്ചില്ല”

പാവം മുള്‍ച്ചെടികള്‍, അവരെന്തറിയുന്നു...

കുട്ടിക്കാലത്തെ ഓര്‍മ്മകളിലെ സ്ഥിരം കൂട്ടുകാരായിരുന്നു മുള്‍ച്ചെടികള്‍. കൂട്ടുകൂടാനും ഇത്തിരിയൊക്കെ തല്ലു പിടിക്കാനും വരുന്ന കൊച്ച് കൊച്ച് കൂട്ടുകാര്‍. ഓര്‍മ്മയിലേയ്ക്ക് ആദ്യം എത്തുന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട തൊട്ടാവാടി തന്നെ. വാടാതെ ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചിട്ടുണ്ടെന്നോ. ഇടയ്ക്ക് വല്ലപ്പോഴും അവള്‍ ആ മുള്ളു കൊണ്ട് പ്രതിഷേധിക്കും. അറിയാത്ത മട്ടില്‍ നടന്നാല്‍ പതിയെ കാലില്‍ ഒന്ന് നോവിക്കും, പരിഭവം പറയാനെന്ന പോലെ. സോപ്പ് കുമിളകള്‍ക്കും മുന്നേ തൊട്ടാവാടിയുടെ കറ ഒരു ചെറിയ കുഴലില്‍ നിറച്ച് കുമിളകള്‍ പറത്താന്‍ പഠിച്ചു. എങ്കിലും എന്നും അല്പം സൂക്ഷിച്ചായിരുന്നു അവളോടുള്ള തമാശകള്‍.

അല്പം കൂടി സൌന്ദര്യവും തലയെടുപ്പുമുള്ള കൂട്ടത്തിലായിരുന്നു റോസ്. മുള്ളുകള്‍ക്കും മൂര്‍ച്ച കൂടും. ആ പൂക്കളെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. മുഴുവനായി വിരിഞ്ഞ് നില്ക്കുന്ന റോസാപ്പൂക്കളെ ആ ചെടിയില്‍ നിറുത്തി തന്നെ മണത്ത് നോക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു(ഏതെങ്കിലും റോസാപ്പൂവ് വാടി കൊഴിയുമ്പോള്‍ നീ പോയി ഉമ്മ കൊടുത്തിട്ടാണെന്ന് പറഞ്ഞ് അമ്മ കളിയാക്കുമായിരുന്നു ). ഇതിനിടയ്ക് അല്പം പിച്ചും മാന്തലും ഒക്കെ നിറഞ്ഞതായിരുന്നു ആ സൌഹൃദം.

പിന്നെയും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു, പുളിയുള്ള ഒത്തിരി കുഞ്ഞി പഴങ്ങള്‍ തരുന്ന കഠാരിമുള്ള് എന്ന് വിളിക്കുന്ന ഒരു കുറ്റിച്ചെടി, ചുവന്ന നിറത്തില്‍ പൂവുള്ള ഒരു വള്ളിച്ചെടി, മുറ്റത്ത് വര്‍ണഭംഗിയുള്ള ഒരു പന്തലൊരുക്കിയിരുന്ന കടലാസു ചെടി, അങ്ങനെ അങ്ങനെ...

കാലം ഒരുപാട് മാറ്റങ്ങളും വരുത്തി കടന്ന് പൊയ്ക്കൊണ്ടിരുന്നു. മുള്ളുകളെ ഒഴിവാക്കാനായി ഞങ്ങള്‍ എപ്പോഴും പാദരക്ഷകളുമായി നടക്കുന്നത് കണ്ട് തൊട്ടാവാടികള്‍ക്ക് വേദനിക്കുന്നുണ്ടാവാം. ജന്മനാ ഉള്ള മുള്ളുകളെ മറ്റുള്ളവര്‍ വെറുപ്പോടെ കാണുന്നതോര്‍ത്ത് കരയുന്നുണ്ടാവാം. ഇപ്പോള്‍ കുട്ടികളെ റോസിന്റെയും കടലാസ് പൂക്കളുടെയും പടര്‍പ്പുകളില്‍ വിടാതെ അവരുടെ ദേഹത്തില്‍ മുള്ളുകള്‍ കൊള്ളാതെ ഞങ്ങള്‍ സൂക്ഷിക്കുന്നു. അവര്‍ക്ക് മണക്കാന്‍ വേണുന്ന പൂവുകള്‍ ഞങ്ങള്‍ പറിച്ചെടുത്ത് കൊടുക്കുന്നു. സ്വയ രക്ഷയ്ക്കായുള്ള മുള്ളുകള്‍ കുട്ടികള്‍ക്ക് അയിത്തം കല്പിക്കാന്‍ മാത്രമുള്ള ഉപാധിയായി മാറുന്നത് കണ്ട് അവരുടെ ഹൃദയം നോവുന്നുണ്ടാവാം.

വല്ലപ്പോഴും ഈ പാവം മുള്‍ച്ചെടികളെ ഓര്‍ക്കാം... ദൂരെ നിന്ന് ഒരു പുഞ്ചിരി കൊടുക്കാനെങ്കിലും മറക്കാതിരിക്കാം...

ചൊവ്വാഴ്ച, മാർച്ച് 27, 2007

ക്ലാസ് മേറ്റ്സ്

"ഡാ നമുക്ക്‌ ലിസിയുടെ വീട്‌ വരെ പോയിട്ട്‌ വരാം"

"എന്തിനാ?"

"എനിക്ക്‌ ഹോട്ടലില്‍ നിന്ന് കഴിച്ച്‌ മടുത്തു. അവിടെ ചെന്നാ നല്ലത്‌ വല്ലതും തിന്നാന്‍ കിട്ടും, നീ വാ എനിക്ക്‌ വിശക്കുന്നു"

"വൈകിട്ടായല്ലോ ഇന്ന് വേണോ?"

"അവളോട്‌ ഡിന്നറുണ്ടാക്കി തരാന്‍ പറയാം"

"അവള്‍ ആദ്യം നീ കാറു വാങ്ങിയതിന്റെ ചെലവ്‌ ചോദിക്കും, പിന്നെയേ ഡിന്നര്‍ തരൂ"

"വല്ല സ്വീറ്റും വാങ്ങി കൊടുക്കാമടേ, ഒരാളല്ലേ.."

"ഇപ്പൊ ഒരു പുതിയ റൂം മേറ്റും ഉണ്ട്‌ അവിടെ"

"നീ പരിചയപ്പെട്ടോ??"

"ഒരു ദിവസം കണ്ടു, പാവം ഒരു കുട്ടി"

"ശരി അവളേം പരിചയപ്പെടാം നീ വാ..."


........
........

"എങ്ങനെയുണ്ട്‌ അവളുടെ പുതിയ റൂം മേറ്റ്‌?"

"ഡാ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു, നല്ല പെരുമാറ്റം, ഒരു ഇത്തിരി നിറം കൂടെ ഉണ്ടാരുന്നേല്‍ ഞാന്‍ പ്രൊപ്പോസ്‌ ചെയ്തേനെ"

"നിറം ഒക്കെ അത്രേം നോക്കണോ?!"

"എന്റെ ഈ വൈറ്റിന്റെ ലൈറ്റ്‌ ഷേഡുമായി അവളുടെ നിറം ചേരില്ല "

"നിന്റെ ഒരു $#&* എന്നെ കൊണ്ട്‌ അധികം പറയിപ്പിക്കേണ്ട""

........
........

"ഡേയ്‌ ആകെ പ്രശ്നമായി, ലവള്‍ക്കെന്നോട്‌ പ്രേമമാണെന്ന് തോന്നുന്നു"

"?!!"

"ലവള്‍ ഇന്നെനിക്കൊരു മെയില്‍ അയച്ചു.. "

"അതിന്‌"

"അല്ല ഒരു കവിതയാ അയച്ചിരിക്കുന്നത്‌, അവളെ എനിക്ക്‌ കെട്ടാനിഷ്ടമല്ല എന്ന് എങ്ങനാ ഇപ്പോ ഒന്ന് പോയി പറയുന്നേ"

"അവള്‍ എനിക്കും പല കവിതയും ഫോര്‍വേഡ്‌ ചെയ്യാറുണ്ട്‌, അതോര്‍ത്ത്‌ നീ വെഷമിക്കേണ്ട"

"അതല്ല ഈ കവിത അത്ര ശരിയല്ല"

"ന്നു വെച്ചാല്‍??"

"അതിപ്പോ നിന്നോട്‌ പറയാന്‍ പറ്റില്ല"

"ക്ലൂവെങ്കിലും"

"എന്റെ ഖല്‍ബിലെ എന്നായിരുന്നു തുടക്കം"

"വെണ്ണിലാവ്‌ നീ എന്നല്ലേ ബാക്കി"

"!!!"

"അതിപ്പോഴിറങ്ങിയ 'ക്ലാസ്‌ മേറ്റ്‌സ്‌' എന്ന പടത്തിലെ പാട്ടാണെടാ മണ്ടാ.. അതെല്ലാര്‍ക്കും അവള്‍ ഫോര്‍വേഡ്‌ ചെയ്തിരുന്നു, പരിചയപ്പെട്ട്‌ കഴിഞ്ഞ്‌ ഇപ്പൊ നിനക്കും എടുത്ത്‌ അയച്ച്‌ തന്നതാ.. "

".... "

ശുഭം

ചൊവ്വാഴ്ച, മാർച്ച് 06, 2007

Protest against Yahoo's Plagiarism | യാഹൂ-ന്റെ ബ്ലോഗ് മോഷണത്തിനെതിരെയുള്ള പ്രതിഷേധം

It looks very obvious to me that Yahoo!(or webdunia ) India plagiarized contents from couple of blogs when Yahoo launched their Malayalam portal. What is even more surprising is the great company is not taking responsibility for it. The only action followed by the protest post by su, puzha and Inchi was that yahoo (or whoever) removed the posts. If i understand things correctly they blamed the content provider webdunia.

This is not acceptable. I strongly believe Yahoo should atleast admit there mistakes. They bother so much about protecting their on content (Please read yahoo's copyright notice if u have not). How can such an entity just keep quite when they are accused of a theft. The content appeared on their website. Not on webdunia's. Hence, I think Yahoo responsible for this. I am protesting against this and joining the blogger community against corporate plagiarisms.



----------------------

(മലയാളം പോസ്റ്റിനു കടപ്പാട് സൂര്യഗായത്രി )

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.

മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,
അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.

യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ
ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

ബുധനാഴ്‌ച, ഫെബ്രുവരി 28, 2007

അവൾ പറഞ്ഞ കഥ

ആദ്യമായി അവനോട്‌ മിണ്ടുന്നത്‌ ഒരു യാത്രയ്ക്കിടയിലായിരുന്നു. ക്ലാസില്‍ നിന്നും പോയ ഒരു വിനോദയാത്ര. മഴനൂലുകളെ കീറിമുറിച്ച്‌ മല കയറുന്ന ബസിന്റെ ജാലകത്തിനടുത്തിരുന്ന് തണുത്ത്‌ വിറയ്ക്കുകയായിരുന്നു ഞാന്‍. സ്വന്തം ഷാള്‍ പുതയ്ക്കാനായി അവന്‍ തന്നപ്പോല്‍ "താങ്‌ക്‍സ്‌" എന്നു പറയാന്‍ പോലും നാവു പൊങ്ങിയില്ല. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം, അത്‌ സാരമാക്കേണ്ട എന്ന മട്ടില്‍ പുഞ്ചിരിച്ച്‌ കൊണ്ട്‌ അവന്‍ അടുത്ത്‌ വന്നിരുന്നു. വീട്ടുകാരെപ്പറ്റിയും, കൂട്ടുകാരെപ്പറ്റിയുമൊക്കെ അന്വേഷിച്ചു. മര്യാദയ്കെങ്കിലും തിരിച്ച്‌ എന്തെങ്കിലുമൊക്കെ ചോദിക്കണം എന്ന് ഉറപ്പിച്ചിട്ടും ഒന്നും ചോദിക്കാനാവാതെ ആ യാത്ര കഴിഞ്ഞു.

അല്ലെങ്കില്‍ തന്നെ എന്നെപ്പ്പോലെ മിണ്ടാപ്രാണിയായ ഒരു പെണ്‍കുട്ടി എങ്ങനെയാണ്‌ അവനോട്‌ മിണ്ടുക? എപ്പോഴും ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി എവിടെയും എപ്പോഴും തമാശയും ചിരിയും കൊണ്ടെത്തിക്കുന്ന ഒരാള്‍. ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഇടയിലെ സീക്രട്ട്‌ റാങ്കിംഗ്‌ പ്രകാരം മിസ്റ്റര്‍ ക്ലാസ്‌. ഒരിടയ്ക്ക്‌ ക്ലാസിലെ റിപ്പോര്‍ട്ടറായിരുന്ന ലില്ലിയുടെ വാര്‍ത്തകള്‍ മിക്കവാറും അവനെ ചുറ്റിപറ്റിയുള്ളതായിരുന്നു. അവനെ പുറത്ത്‌ നിന്നും ഏതോ പെണ്‍കുട്ടി കാണാന്‍ വന്നു, അല്ലെങ്കില്‍ ജൂനിയര്‍ ബാച്ചിലെ ഒരു ക്ലാസ്‌ അവന്റെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്‌ അങ്ങനെ അങ്ങനെ. ഈ ഇന്‍വെസ്റ്റിഗേഷന്‍ മി.ക്ലാസിന്റെ അവസാനം ലില്ലി അവന്‍ ആരെയോ പ്രണയിക്കുന്നുവെന്ന നിഗമനത്തിലെത്തുകയാണുണ്ടായത്‌. എങ്കിലും പലരും ഒരു ചെറിയ പ്രതീക്ഷ ബാക്കി വച്ചിരുന്നു. അവനാകട്ടെ ക്ലാസിലെ പെണ്‍കുട്ടികള്‍ എല്ലാവരോടും ഒരുപോലെ പെരുമാറി. അവന്റെ തമാശകളെല്ലാം കേട്ട്‌ ഒരു മൂലയ്ക്കൊതുങ്ങിയിരുന്നതല്ലാതെ അങ്ങോട്ട്‌ കയറി എന്തെങ്കിലും പറയാനുള്ള ധൈര്യം എനിക്ക്‌ ഒരിക്കലും കിട്ടിയിരുന്നില്ല. അവനും എന്നോട്‌ സാധാരണയില്‍ കവിഞ്ഞൊന്നും ചോദിച്ചിരുന്നില്ല.

ബിരുദത്തിന്റെ അവസാന ആഴ്ചകള്‍ തിരക്ക്‌ പിടിച്ചവയായിരുന്നു. പ്രോജക്റ്റ്‌ റിപ്പോര്‍ട്ടുകള്‍, സെമിനാറുകള്‍, പരീക്ഷ, വൈവ അങ്ങനെ ഒരുപാട്‌ ജോലികള്‍. അവസാന പരീക്ഷ കഴിഞ്ഞുള്ള ഒരാഴ്ച ഞങ്ങളെല്ലാം ഒരുമിച്ച്‌ ഒരു ചെറിയ ഊരുചുറ്റലിന്‌ പദ്ധതിയിട്ടു. തിരിച്ച്‌ വരുന്ന വഴിക്ക്‌ തന്നെയായിരുന്നത്‌ കൊണ്ട്‌ അവന്റെ വീട്ടിലും കയറി. ഒരുപാട്‌ ഒച്ചയും ബഹളങ്ങളുമുണ്ടാക്കി. വീണ്ടും ക്ലാസില്‍ എത്തിപെട്ടു എന്ന തോന്നലിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥി ജീവിതം ഇവിടെ തീരുകയാണെന്ന ചിന്ത കയറിവന്നു. തമാശകളുടെയും പൊട്ടിച്ചിരികളുടെയും തീവ്രത കുറഞ്ഞ്‌ വന്നു. "ഇനിയിതു പോലെ ഒരൊത്തുകൂടല്‍ എന്ന്?" എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും തെളിഞ്ഞു നിന്നു. ചായയോടൊപ്പം ഒരു തേങ്ങലും കുടിച്ചിറക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.

ഞങ്ങളെ യാത്രയയയ്കാന്‍ അവനും റെയില്‍വേ സ്റ്റേഷന്‍ വരെ വന്നു. സമയം തെറ്റിക്കാതെ വന്ന തീവണ്ടി അന്നാദ്യമായി നിരാശയുണ്ടാക്കി. എല്ലാവരും തിക്കിതിരക്കി ട്രെയിനില്‍ കയറി ജനലിനടുത്ത്‌ വന്നു. ഒരിക്കലും മായില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്ന അവന്റെ ചിരി മാഞ്ഞിരുന്നു. വണ്ടി വിടാറായപ്പോള്‍ അവന്‍ എല്ലാ ജനാലയ്കും അടുത്തെത്തി ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‌കി. ഏറ്റവും ഒടുവില്‍ പിറകിലിരിക്കുന്ന എന്റെ അടുത്തെത്തി. യാന്ത്രികമായി ഞാന്‍ കൈ പുറത്തിട്ടു. കൈ പിടിച്ച്‌ കുലുക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റിച്ച്‌ കൊണ്ട്‌ ആ കൈ അവന്‍ പതിയെ എടുത്ത്‌ സ്വന്തം ചുണ്ടോട്‌ ചേര്‍ത്തു. ഒരിക്കലും പറയാതിരുന്ന ഒരു സത്യം ഒരു മിന്നല്‍പ്പിണറായി മനസില്‍ തെളിഞ്ഞപ്പോഴേയ്ക്കും വണ്ടി നീങ്ങിക്കഴിഞ്ഞിരുന്നു. ഒരായിരം വാക്കുകള്‍ ഒരുമിച്ച്‌ ഹൃദയത്തില്‍ നിന്നും പുറത്തേയ്ക്‌ പാഞ്ഞെങ്കിലും തൊണ്ടയില്‍ ഞെരുങ്ങി. ഒന്നും പറയാതെ അവനില്‍ ദൃഷ്ടിയുറപ്പിക്കാന്‍ നോക്കിയെങ്കിലും തീവണ്ടി അവനെ ഒരു വിദൂരബിന്ദുവാക്കി മറച്ചു.

മഴ പെയ്യുന്നുണ്ടായിരുന്നു ഞാനറിയാതെ...