വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010

അനിശ്ചിതത്വം

തന്റെ കൂട്ടുകാരന്‍ വരുന്നതും നോക്കിയിരിക്കുകയായിരുന്നു പൂച്ച. അവന്‍ വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ഉടനെ ചായ കുടിയ്ക്കും. അല്പം പാലും അവന്‍ കഴിക്കുന്നതില്‍ നിന്നുമൊരു പങ്കും പൂച്ചയ്ക്ക്. അടുത്തുള്ള‍ പൊട്ടിയ ഒരു ചട്ടിയില്‍ പാലൊഴിച്ച് അരുകില്‍ തിന്നാനുള്ളതുമായി കൊടുക്കും. അല്ലെങ്കില്‍ ഒരു ചിരട്ടയില്‍, അതുമല്ലെങ്കില്‍ പൊട്ടിയ പ്ലാസ്റ്റിക് മഗ്ഗിലോ അങ്ങനെ എന്തിലെങ്കിലും. പാത്രത്തിന്റെ അളവനുസരിച്ച് കുടിക്കാന്‍ കിട്ടുന്ന പാലിന്റെയും കടിയുടെയും അളവു്‌ മാറും.

അവന്‍ വരുന്നത് കണ്ട് പൂച്ച വീടിനു നേരെ ഓടി. തീന്‍‌മേശയിലെത്തിയപ്പോള്‍ ഒരു പുതിയ പ്ലാസ്റ്റിക് പാത്രം തന്നേയും കാത്ത് താഴെ ഇരിക്കുന്നതു പൂച്ച കണ്ടു. പാലൊഴിച്ച് കൊണ്ട് അവന്‍ ഇത് പൂച്ചയുടെ മാത്രം പാത്രമാണെന്നും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല പൂച്ചയ്ക്ക് തന്നെ ആണെന്നും അവന്‍ പറഞ്ഞു.

ജീവിതത്തിലെ സുന്ദരമായൊരു അനിശ്ചിതത്വം ആവര്‍ത്തനത്തിന്റെ വൈരസ്യത്തിലേയ്ക്ക് മാറിയതു കണ്ടു പൂച്ചയ്ക്ക് വിഷമം വന്നു.

വ്യാഴാഴ്‌ച, മേയ് 28, 2009

തെരഞ്ഞെടുപ്പ്

"ടാ നമ്മക്ക് ഗോലി കളിക്കാന്പൂവാം"
"വേണ്ട തോട്ടീപ്പോയി മീനെ കുപ്പീലാക്കാം, അമ്മാ ഞങ്ങള്് ദാ തോട്ടീപ്പോയിട്ട് വരുന്നേ... "
...
"നല്ല തണുത്ത വെള്ളോല്ലേ"
"എടാ ഇന്നലെ വയ്യുന്നേരം എന്താരു്ന്ന് നിങ്ങടെ അപ്പറത്ത് ഭയങ്കര ബഹളം.. "
"അതവ്‌‌ട്‌‌ത്തേ രഘുവരമ്മാമനു് ആരാണ്ട് പെണ്ണുങ്ങൾ എഴുത്തയച്ചെന്ന് .. അവിടത്തെ മാമി ഭയങ്കര കരച്ചിലാരുന്ന്.. അമ്മയൊക്കെ പോയാരു്ന്ന്"
"എന്നട്ട്?"
"മാമനൊന്നുമറീത്തില്ലന്നാ മാമമ്പറേന്നത്"
"എടാ ദാ ഒരു വ്രാലു് , പൊത്തിപ്പിടി"
"പോടാ അതിനേങ്ങനൊന്നും കിട്ടൂല്ലാ, അതു തെന്നിപ്പോവും സന്തോഷണ്ണന്‍ ഒത്തിരി പാടുപെട്ടാ അതിന പിടിക്കുന്നേ"
"എന്നാ വാ വീട്ടീപ്പൂവാം വെശക്ക്ന്ന്"

* * * * * * * *

"രാധച്ചേച്ചീ.... ഞാന്‍ ചന്തേപ്പോണൂ, മീന്‍ വേണോ.. "
"ഓ ഇന്നാരും മീന്‍ കൂട്ടത്തില്ലടീ, ഷഷ്ടിയാ.. "
"ആണാ, എന്നാ ഞാന്‍ പോട്ട്, ചേച്ചി തെക്കേത്‌‌ലെ രഘുവരേണ്ണന്റെ കാര്യം പിന്ന എന്തരായി?"
"അങ്ങേരക്കൊന്നുമറിഞ്ഞൂടെന്ന് അങ്ങേരു പറേന്ന് , എന്തരാണോ‌ എന്തോ"
"അങ്ങേരു് പഞ്ചായത്തെലക്ഷനു് നിക്കുവല്ലേ.. ഇനീപ്പം മറ്റവന്മാരക്ക് പറഞ്ഞോണ്ട് നടക്കാന്‍ ഒരു കാര്യമായി, ഇങ്ങനേക്ക പേരു് കേപ്പിച്ചാ പാര്ട്ടി എലക്ഷനു് നിർത്തുവാ"
"നിറുത്തുവാരിക്കും, ഇവിടാരാണ്ട് അങ്ങേരോടുള്ള വിരോധം തീര്ക്കാന് ചെയ്തതാന്നാ അവരു പറേന്നേ"
"അല്ല ചേച്ചി ആ എഴുത്ത് വടക്കുന്നെങ്ങാണ്ടൂന്നല്ലേ വന്നത്, ഇവിടൊള്ളവരാണേൽ അവടെ പോയി പോസ്റ്റ് ചെയ്യുവോ"
"എനിക്കറിഞ്ഞൂടേയ്.... എന്താലും ഇതുവരെ ആര്ക്കുവൊരു ശല്യോം ഉണ്ടാക്കാതെ നടന്ന മനുഷ്യേനാ.. "
"ആ എന്തരേലും ആവട്ട്, ഞാന്‍ പോട്ട് ചേച്ചി, താമസിച്ചാ ചന്തേല്് ചീഞ്ഞ കൊഴുചാള മാത്രേ കാണത്തൊള്ളു.. നല്ല വല്ലോമൊക്കെ വന്നാ അപ്പത്തന്നെ തീരും"
"ഓ ചെല്ല്, നാളെ മീന്‍ വേടിച്ച് തരാമ്മറക്കല്ലേ "

* * * * * * * *

"സരോജിനിയമ്മോ ഇവിടാരൂല്ലേ?"
"ആ സാറാ.. എലക്ഷന്റെ കാര്യത്തിനാരിക്കും.. "
"തന്നെ, എലാടത്തും ഒന്ന് കേറി ഇറങ്ങി ലിസ്റ്റ് ഒക്കെ ശരിയാക്കി വക്കാന്‍ കൂടി വന്നതാ"
"ഞങ്ങടെ വോട്ട് സാറിനാ സാറേ.. പിന്നെ സാറേ ഇത്തവണ ജയിക്കുവോ? അല്ല ആള്ക്കാരൊക്കെ ഓരോന്ന് പറയുന്ന്"
"എന്റെ സരോജിനിയമ്മോ എനിക്കറിയത്തില്ല. ഞാനിങ്ങനെ ഒരു സ്ഥലത്ത് പോയിട്ടുമില്ല എനിക്കങ്ങനൊരു പെണ്ണിനെ അറീത്തുമില്ലാ. അല്ലെങ്കിത്തന്നെ ഈ വയസ്സാം കാലത്തല്ലേ ഞാന് ... "
" വല്ലോരും കരുതിക്കൂട്ടി ചെയ്തതാരിക്കും സാറേ.. "
"ഇവിടെ ഉള്ളവരുടെ പേരൊക്കെ വായിക്കാം, ചരുവിള വീട് -- സരോജനിയമ്മ, ശ്രീനിവാസക്കുറുപ്പ്, അനിൽ,... , രഘുവീർ, ഇതാരാ രഘുവീര്"
"സാറേ അതെന്റെ എളേ മോനാ, മണി.. അവന്റെ സ്കൂളിലെ പേരാരുന്ന് രഘുവീര്"
"ഓ അവനാരുന്നാ.. അവനെ കണ്ടട്ട് കൊറേ ആയല്ലാ.. അവനിപ്പ എവിടാ "
"ആലപ്പുഴ എങ്ങാണ്ടാ.. എന്തരാ ഒരു സ്ഥലത്തിന്റെ പേരു് പറഞ്ഞ്.. ആറ്റുങ്കലോ"
"ആറ്റുങ്കലോ, ങേ!!!! ഇനി അര്ത്തുങ്കലാണോ??!!!"
"ആണന്ന് തോന്നുന്നു എന്താ സാറേ.."
"അല്ല ഒന്നൂല്ല.. അവനെന്തിയേ?? "
"അവന്റെ ഏതാ കൂട്ടുകാരുടെ കൂടെ എറണാകൊളത്ത് പോയേക്കുന്നു.. ഒരു മാസം അവിടാ പണി.. വെരുന്ന ചൊവ്വാഴ്ച രാവിലെ ഇവടെ കാണും"
"വരുമ്പ എന്ന ഒന്ന് വന്ന കാണാന്‍ പറയുവോ?"
"ഓ‌ പറയാം"
* * * * * * * *

"ഞാനാ മണി, സാറു കാണണോന്ന് പറഞ്ഞാരുന്നാ?"
"ആ പറഞ്ഞാരുന്ന് , ഇരി.. ഇപ്പ എവിടെയാ "
"ആലപ്പുഴേലാ"
"അവിടെവടാ"
"അര്ത്തുങ്കലാ.. വലിയ പള്ളിയൊക്കെ ഉള്ളസ്ഥലവാ"
"എന്താ പണി"
"..."
"വേറെ?"
"വേറൊന്നുമില്ലാ, അല്ല സാറു വിളിപ്പിച്ചത്?"
"ദാണ്ടേ ഇത് നെനക്ക് തെരാനാരുന്ന് , ന്നാ.. നോക്ക്"
"യ്യോ‌ സാറേ ഇത് !!! "
"ആ ഇത് തന്നെ, ആ പോസ്റ്റ് മാന്‍ നാരേണ്ണന് ഇവിടെ കൊണ്ടിട്ട് $#@@!! Raghuveer എന്നെഴുതിയതിനു് മേലിൽ മഷി പടന്ന് Raghuvaranഉം Raghuveer ഉം തമ്മിൽ തിരിച്ചറിയാത്ത പരുവം.. പോരാത്തതിനു് നെന്റ് പള്ളിക്കൂടത്തിലെ പേരു് ഇവിടാര്ക്കുമറീല്ലാ.. അതും പോരാത്തതിനു രണ്ടും ഒരു വീട്ട്പേരു് "
"അയ്യോ സാർ ഞാനിതൊന്നുമറിഞ്ഞില്ല.. "
"എന്തരായാലും ഇത് കാരണം ഞാന്‍ നാറാവുന്നത്രേം നാറി, ഇനിയിപ്പ ഞാനായിട്ട് ഇവിടാരോടും പറേന്നില്ലാ.. പക്ഷേ ആ കൊച്ചിനോട് ഇനി നെനക്ക് എഴുത്തയ്ക്കല്ലെന്ന് പറേണം..."
"ശ്ശെ സാർ.... "
"സാരമില്ലടേയ്.. ഇവടെ കൊറച്ച് ദെവസം ലവളുടെ മോന്ത കാണേണ്ടി വന്ന്.. അതക്കെ തീര്ന്ന് .. ഇപ്പ എല്ലാരും ഇതൊക്ക മറന്ന്.. ഇനീപ്പ ഞാനായിട്ട് ഒന്നും തോണ്ടി എടുക്കുന്നില്ല"


* * * * * * * *

രവീന്ദ്രഞ്ചേട്ടാ ഒരു ചായ കടുപ്പത്തിലു്
കുട്ടപ്പാ നിങ്ങടെ സ്ഥാനാര്ത്ഥി തോറ്റല്ലാ..
തോറ്റാലും വേണ്ടില്ലടേ, നിങ്ങടെ സ്ഥാനാര്ത്ഥിയെ പോലെ പേരുദോഷം കേപ്പിച്ചില്ലല്ലാ..
എടാ എടാ, അങ്ങനൊന്നും ചെയ്യണ ആളല്ലാ സാറു്.. അത് ആരാണ്ട് ശത്രുക്കളു് ചെയ്യിച്ചതാ..
ഓ ശത്രുക്കളു് .. അടുത്ത എലക്ഷന്‍ വരട്ടെടാ.. കാണിച്ച് തരാം..
ഓ‌ കണ്ടത് തന്നെ..
[രാഷ്ട്രീയത്തിൽ(?) മുങ്ങിയ ഒരു പ്രഭാതം കൂടി]

ചൊവ്വാഴ്ച, മേയ് 26, 2009

മഴവില്ല്

ആദ്യകാലങ്ങളിൽ തന്നെ മനുഷ്യനെ അദ്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നിരിക്കണം, മഴവില്ല്. ദേവേന്ദ്രന്റെ വില്ലായും, നോഹയോട് ദൈവം ചെയ്ത ഉടമ്പടിയുടേ അടയാളമായും അവതരിച്ച കൊച്ചു പ്രതിഭാസം. കുട്ടിക്കാലത്ത് വളരെ അപൂർവ്വമായി മാത്രമേ മഴവില്ല് കണ്ടിട്ടുള്ളൂ എന്നാണോര്മ്മ. മഴ പെയ്യുന്നതിനും മരം പെയ്യുന്നതിനുമിടയിലൂടേ മൂടിയ ആകാശത്തിലെ നിറങ്ങളും നോക്കി നിന്ന ഓര്മകൾ ഒരുപാടില്ലാ. ആ കൗതുകങ്ങള്ക്കിടയ്ക്ക് ഒരിക്കൽ യുറീക്കയിൽ മഴവില്ലിനെ പറ്റിയും അതിന്റെ പിന്നിലേ ശാസ്ത്രത്തേയും കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഒരു പാത്രത്തിൽ ഒരു കൊച്ച് കണ്ണാടി ഇറക്കി വച്ച് വെള്ളം നിറച്ച് വെള്ളച്ചുമരിൽ നിറങ്ങളെ കാണാനുള്ള പരിപാടിയും പറഞ്ഞു തന്നിരുന്നു. ഇടയ്ക്കിടയ്ക്ക് അങ്ങനെ ചെയ്ത് വീട്ടിലുണ്ടായിരുന്ന കണ്ണാടിയുടെ രസം ഇളകിപ്പോയതൊക്കെ ഇപ്പോഴും കുഞ്ഞ് ഓര്മ്മകളായി നിലനില്ക്കുന്നു.

മലകൾ നിറഞ്ഞ ഈ രാജ്യത്ത് എത്തിയതോടെ മഴവില്ലുകളേ കൂടുതലായി കാണാന്‍ തുടങ്ങി. മൂന്നു വശം മലകളും ഇടയിലൂടെ രണ്ട് താഴ്വരകളും കൂട്ടിമുട്ടുന്ന ഈ സ്ഥലത്ത്, മലകൾ മേഘങ്ങളെ ഒരു ദിശയിൽ തടഞ്ഞു നിറുത്തുകയും താഴ്വരയുടെ തുറന്ന എതിർ ദിശയിൽ നിന്ന് സൂര്യപ്രകാശം അടിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണു്. എങ്കിലും ഇന്നും എല്ലാ നിറങ്ങളും ക്രമത്തിനു തൊട്ടുതേച്ച വില്ലും നോക്കി നില്ക്കുന്നത് ഇപ്പോഴും ഒത്തിരി സന്തോഷം തരുന്ന ഒന്നാണു്. അതു കണ്ടാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിറുത്തി ഇറങ്ങി ഓഫീസിൽ നിന്നും ഓടും. ചാറ്റൽ മഴ കൂടി ആയാൽ പറയുകയും വേണ്ടാ. കൂട്ടിനു അതുപോലെ തന്നെ ചെയ്യുന്ന ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായാലോ? എല്ലാം തികഞ്ഞു!!

ഇതൊക്കെ ഇപ്പോ പറയാന്‍ കാരണം... പണ്ട് മുതലേ ഉള്ള ശീലമാണു എന്തെങ്കിലും ടെന്ഷനുകൾ ഉള്ളതൊക്കെ ദൈവത്തിനോട് പറയുന്നത്. നല്ല ഒരു മനസ്സമാധാനം കിട്ടും. രണ്ടാഴ്ച മുന്പ് അതുപോലെ കൊച്ചു കൊച്ചു ടെന്ഷനുകളും അടിച്ച് ഇരിക്കുന്ന ഒരു വൈകുന്നേരം. എല്ലാം പോയി പറഞ്ഞ് പതുക്കെ തിരിച്ച് ഇറങ്ങി. വീട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾ ശബ്ദമില്ലാതെ വീഴുന്ന മഴ. വഴിയിലുള്ള തുറസ്സായ ഒരു പുല്ത്തകിടിയെത്തിയപ്പോഴേയ്ക്കും, മറ്റേ ചരുവിൽ സൂര്യന്‍ പുറത്തെത്തിയിരുന്നു. അവിടെ എനിക്കഭിമുഖമായിട്ടുള്ള കുന്നിന്‍നിരയ്ക്ക് മുകളിലായി ഞാന്‍ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ മഴവില് കാഴ്ച കാത്ത് നിന്നിരുന്നു. അവിടവിടെയായി ഇലകളിൽ വെട്ടിത്തിളങ്ങുന്ന മഴത്തുള്ളികള് കുന്നിന്‍ചെരുവുകളെ പൊലിപ്പിക്കുന്ന പോക്കുവെയിൽ, മനസിലും ശരീരത്തിലും കുളിരു കോരുന്ന പൊടിമഴ, എല്ലാത്തിനും മീതേ ഒരടയാളം പോലെ മഴവില്ല്.

പ്രധാനമായും രണ്ട് പ്രത്യേകതകൾ ഉള്ള മഴവില്ലായിരുന്നു അത്. ഒന്നാമത് അതൊരു ഇരട്ട മഴവില്ലായിരുന്നു (ഇത് പോലെ). മഴവില്ല് ഉണ്ടാകുന്നത് അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ പ്രകാശത്തെ അപവര്ത്തനം (Refraction) ചെയ്യിക്കുന്നത് കൊണ്ടാണല്ലോ. സാധാരണമായി ഒരു വെള്ളത്തുള്ളിയിൽ പ്രവേശിക്കുന്ന പ്രകാശരശ്മി അപവര്ത്തനത്തിനു വിധേയമാകുകയും, അതിന്റെ പിറകിൽ നിന്നും പ്രതിഫലിക്കപ്പെടുകയും വീണ്ടും ഒരു ഘട്ടം അപവര്ത്തനത്തിനു ശേഷം പുറത്തു വരുകയും ചെയ്യുന്നു. ചിത്രവും ഇതും നോക്കുക. അപവര്ത്തനത്തിനു വിധേയമാകുന്ന പ്രകാശം അതിന്റെ ഘടകവര്ണ്ണങ്ങളായി പിരിയുകയും മഴവില്ല് ദൃശ്യമാകുകയും ചെയ്യുന്നു. എന്നാൽ ചില പ്രത്യേക കോണുകളിൽ സൂര്യനിൽ നിന്നുമുള്ള പ്രകാശം ഒരു വെള്ളത്തുള്ളിയ്ക്കുള്ളിൽ തന്നെ രണ്ടു് തവണ പ്രതിഫലിപ്പിക്കപ്പെട്ട് കാഴ്ചക്കാരുടെ കണ്ണിൽ എത്തുന്നു (ഇതുപോലെ). ഇത് സാധാരണ ദൃശ്യമാകുന്ന ഒന്നാം ചാപത്തിനു പുറത്തായി പുറത്ത് ഒരു രണ്ടാം വില്ലായി പ്രത്യക്ഷപ്പെടുന്നു. രണ്ട് പ്രതിഫലനങ്ങൾ ഉള്ളതുമൂലം രണ്ടാം ചാപത്തിലെ നിറങ്ങളുടെ ക്രമം ആദ്യ ചാപത്തിനു നേരെ വിപരീതമായിരിക്കും.

രണ്ടാമത്തെ പ്രത്യേകത് കണ്ണിൽപ്പെടാന്‍ കുറച്ച് സമയം കഴിഞ്ഞു. ആദ്യചാപത്തിനു താഴെയായി വീണ്ടും ചില കൊച്ചു ചിത്രപ്പണികള്. പക്ഷേ രണ്ടാം ചാപം പോലെയല്ല. ഒന്നാമത്തെ ചാപത്തിന്റെ ഉൾവശത്ത് പച്ചയും വയലറ്റും ഇടകലരുന്ന ഒന്നിലധികം ബാന്ഡുകൾ [ഇതാ ഇങ്ങനെ]. ഈ പ്രതിഭാസം പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന കണങ്ങളാണെന്ന സങ്കല്പം ഉപയോഗിച്ച് വിശദീകരിക്കാന്‍ സാധിക്കുകയില്ല. പ്രകൃതിയില് പ്രകാശത്തിന്റെ തരംഗസ്വഭാവം (ഒരു കുളത്തിൽ കല്ലിടുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലെ പ്രകാശവും തരംഗങ്ങളായി സഞ്ചരിക്കുന്നു എന്ന സങ്കല്പം) വെളിവാക്കുന്ന ഒരു സന്ദര്ഭമാണു് ഇത്. വിവിധ പാതകളിൽ സഞ്ചരിക്കുന്ന തരംഗങ്ങൾ തമ്മിലുള്ള ഇന്റര്ഫെറന്സ് കാരണമാണു ഒന്നിലധികം ബാന്ഡുകൾ കാണപ്പെടുന്നത്. ഈ പ്രതിഭാസത്തെ Supernumerary Rainbow എന്നു വിളിക്കുന്നു. (കൂടുതൽ പടങ്ങൾ ഇവിടെ. കൂടുതൽ വിവരങ്ങൾ ഇവിടെയും ഇവിടെയും).

ഒരു മഴവില്ല് മനസിലാക്കണമെങ്കിൽ തന്നെ പ്രകാശം, അതിന്റെ തരംഗസ്വഭാവം, ഇന്റര്ഫെറന്സ് ഒക്കെ അറിയണമെന്ന് മനസിലായി. ഇത്രയും മനോഹരമായ മഴവില്ല് കണ്ട സന്തോഷം ഒരു വശത്ത്. അത് വഴി ഇതൊക്കെ പഠിച്ച സന്തോഷം മറുവശത്ത്. ഇതിനെല്ലാം ഇടയിൽ ഒരു കാര്യം മറന്നു പോയി. അതിന്റെ ഒരു നല്ല പടമെടുക്കാന്‍. അല്ലെങ്കിലും എല്ലാം കമ്പ്യൂട്ടറിൽ സൂക്ഷിക്കാന്‍ പോയാലും സ്വന്തം ഹൃദയത്തിൽ സൂക്ഷിക്കാന്‍ എന്തെങ്കിലും വേണമല്ലോ. ഇത് ആ കണക്കിലിരിക്കട്ടെ.

സമര്പ്പണം: ഇത്രയുമൊക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നി ഫോണെടുത്തപ്പോൾ പെട്ടെന്ന് ഓര്ത്തു, എല്ലാ കുട്ടിക്കളികള്ക്കും കൂടുമായിരുന്ന എന്റെ ഇത്തരം കൊച്ച് കൊച്ച് സന്തോഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്ന കൂട്ടുകാരന്‍ (അതോ അനിയനോ) സ്ഥലം മാറി ഇപ്പോ മറ്റൊരു ഭൂഖണ്ഡത്തിലെത്തി എന്ന്‍. അവനിരിക്കട്ടെ ഈ പോസ്റ്റ് :)

വെള്ളിയാഴ്‌ച, നവംബർ 07, 2008

ആഗോളവല്ക്കരണം

ഈയിടെ, ഒരു കൂട്ടുകാരന്റെ ബ്ലോഗ് വഴിയാണു് പത്രപ്രവര്ത്തകനായ സായിനാഥിനെ പറ്റി അറിയുന്നത്. ഈ വീഡിയോ മുഴുവനായി കണ്ടു. ആഗോളവല്കൃതമാകുന്ന അസമത്വങ്ങളെ പറ്റിയാണു്. സമയമുണ്ടെങ്കിൽ നിങ്ങളും വായിക്കണമെന്ന് ശക്തമായി ശുപാര്ശ ചെയ്യുന്നു. കാരണം മറ്റൊന്നുമല്ലാ, മാധ്യമങ്ങൾ അവയുടെ താല്പര്യങ്ങള്ക്കനുസരിച്ച് എങ്ങനെ വാര്ത്തകളെ റിപ്പോര്ട്ട് ചെയ്യുന്നു എന്നതിനു ഒരുപാട് ഉദാഹരണങ്ങൾ കാര്യകാരണ സഹിതം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പറ്റി മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും എന്തിനു് വികസിത രാജ്യങ്ങളിലെ പോലും അസമത്വങ്ങളെയും, അവയിൽ പലതും തമസ്കരിച്ച മാധ്യമങ്ങളെപറ്റിയും, ഇവിടെ പരാമര്ശിച്ചിരിക്കുന്നു. നാലു വര്ഷത്തോളം പഴയ പ്രസംഗമാണെന്കിലും അതിന്റെ പ്രസക്തി ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തിൽ വര്ദ്ധിച്ചിട്ടുണ്ട് എന്ന് കൂടി പറഞ്ഞു കൊള്ളട്ടേ.

എന്തായാലും, ഇത് മുഴുവന്‍ ശ്രദ്ധിച്ച സഹമുറിയനു പറയാനുണ്ടായിരുന്നത് (അവന്‍ ജനിച്ച് വളര്ന്നത് ഒരു നഗരത്തിലാണെന്നു സൂചിപ്പിച്ച് കൊള്ളട്ടേ) ആഗോളവല്ക്കരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ജനതയ്ക്ക് കൈവന്ന പുരോഗതിയെപ്പറ്റിയായിരുന്നു. പുതിയ ഉല്പന്നങ്ങൾ, സ്വകാര്യ വ്യവസായങ്ങളുടെ വളര്ച്ച, അങ്ങനെ ഉണ്ടാക്കപ്പെടുന്ന തൊഴിലവസരങ്ങൾ, അങ്ങനെ അങ്ങനെ... സ്വാഭാവികമായും അവനു എന്നോട് ചോദിക്കാന്‍ ഉണ്ടായിരുന്ന ഒരു സുപ്രധാന കാര്യം, കഴിഞ്ഞ പത്ത് പതിനഞ്ച് വര്ഷമായി ആഗോള വല്ക്കരണത്തിന്റെ എന്തൊക്കെ ഗുണഫലങ്ങൾ എന്റെ ഗ്രാമത്തിൽ എത്തിയിട്ടുണ്ട് എന്നായിരുന്നു. ഞങ്ങൾ ഓരോ മേഖലയും എടുത്ത് പരിശോധിക്കാന്‍ ശ്രമിച്ചു. (കഴിഞ്ഞ രണ്ട് വര്ഷമായി, പ്രവാസത്തിലായതിനാല് നാട്ടിൽ പോയി നില്ക്കുന്നത് തീരെ കുറവാണു്. എങ്കിലും എന്റെ അറിവിൽ പെട്ടിടത്തോളം, ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്നു)

പശ്ചാത്തലം
ഒരു ചെറിയ ഗ്രാമം. കിഴക്ക് ഒരു നെല്പാടം അതിര്ത്തി തിരിക്കുന്നു. അതിന്റെ തുടര്ച്ചയായി ആണ്ടിൽ മിക്കവാറും വെള്ളം കയറിക്കിടക്കുന്ന ഒരു പുഞ്ചപ്പാടം വടക്ക് വശത്ത്. തെക്കു പണ്ട് നെല്പാടമായിരുന്നതും, ഇപ്പോൾ ഇഷ്ടികക്കളമായതുമായ ഒരു തരിശുനിലം, പടിഞ്ഞാറേ അതിരു കൃത്യമായി പറയാനാവില്ലാ. എങ്കിലും, വെള്ളമൊഴുകുന്ന ചെറിയ പാറയില് തോടിനെ ഒരു അതിര്ത്തിയായി വിചാരിച്ചാൽ ഏതാണ്ട് കിഴക്ക് പടിഞ്ഞാറു് ഒരു കിലോമീറ്ററും, തെക്ക് വടക്ക് രണ്ട് കിലോമീറ്ററും ഉള്ള ഒരു ചെറിയ ഗ്രാമമായി. "ഗള്ഫിൽ പോയി കാശുണ്ടാക്കിയ" ആള്ക്കാരും, "പഠിച്ച് മിടുക്കരായി സര്ക്കാർ ജോലി കിട്ടി നല്ല നിലയിലായ" ആള്ക്കാരും ;കൃഷിചെയ്ത് നന്നായി ജീവിച്ചിരുന്ന, എന്നാൽ ഇപ്പോൾ തുടര്ന്ന് നടത്താന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം കൃഷിക്കാരും; തേങ്ങാ മുതലാളി; ടാക്സി / ഓട്ടോ ഉടമ/ഡ്രൈവര്മാർ; കൂലിപ്പണിക്കാർ; കശുവണ്ടി തൊഴിലാളികൾ; ഇവരെല്ലാം ഈ സ്ഥലത്ത് കഴിയുന്നു.

വിദ്യാഭ്യാസം
പ്രൈമറി സ്ക്കൂളിൽ പഠിക്കണമെന്കിൽ ഒന്നര കിലോമീറ്റർ നടന്ന് മുതലക്കുളം എൽ.പി.എസിൽ പോണം. ഹൈ സ്ക്കൂളിൽ ആണെന്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ പോകണം. നടന്നോ സൈക്കിൾ ചവിട്ടിയോ പോകേണ്ടി വരും സമയത്തിനെത്തണമെങ്കിൽ. വീട്ടിൽ കാശുണ്ടെങ്കിൽ വര്ക്കലയിലെയും പരവൂരിലെയും ചാത്തന്നൂരിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബസുകൾ വന്ന് കൊണ്ട് പോകും. കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളിലുണ്ടായ പ്രധാന പുരോഗതി +2 സ്കൂളുകളിലായതോട് കൂടി, കൂടുതൽ പേര്ക്ക് 3 കിലോമീറ്റർ ദൂരത്ത് തന്നെ 12 വരെ പഠിക്കാന്‍ സാധിക്കുന്നു.

ആരോഗ്യം
ഏറ്റവും അടുത്തുള്ള ആശുപത്രി /ക്ലിനിക്കുകൾ മൂന്നു കിലോമീറ്റർ ദൂരെ നെടുങ്ങോലത്താണു്. അല്ലെങ്കിൽ ഏഴുകിലോമീറ്റർ അകലെ പരവൂരിൽ. അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുള്ള ഒരു നല്ല ആശുപത്രി വേണമെങ്കിൽ 20 കി.മീ അകലെ കൊല്ലത്ത് പോകണം. എന്ത് കൊണ്ടോ എനിക്കോര്മ്മ വച്ച കാലം മുതൽ ഇതിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലാ.

ചന്ത/കടകൾ
ആഗോളവല്ക്കരണത്തിനു മുന്പ് തന്നെ നാട്ടിൽ ക്ഷേത്രത്തിനടുത്ത് ഒരു പലചരക്ക് കടയുണ്ട്. പിന്നെ നേരത്തെ പറഞ്ഞ പടിഞ്ഞാറേ അതിര്ത്തിയായ തോടിനടുത്ത് പച്ചക്കറി കട, റേഷന്‍കട, ഒക്കെയുണ്ട്. അവിടെ ഒരു ചന്തയുണ്ടായിരുന്നു. അതിപ്പോഴും നടക്കുന്നു. വേറെ എന്തെങ്കിലും വാങ്ങണമെങ്കിൽ (ഉ.ദാ: പൈപ്പ്, ഒരു റേഡിയോ, എന്തിനു ഒരു കഷണം വൈദ്യുത കമ്പി) കുറഞ്ഞത് പത്ത് കിലോമീറ്റർ പോകേണ്ടിയിരിക്കുന്നു.

ഗതാഗതം
ചെറുതിലേ സ്കൂളിൽ പോകാന്‍ തുടങ്ങിയ സമയം മുതൽ, ഒരു സ്വകാര്യ ബസ് ദിവസം മൂന്നു നേരം ഇതുവഴി സര്വീസ് നടത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ ഈയടുത്ത കാലത്തായി, ചാത്തന്നൂരേയ്ക്കുള്ള ഒരു റോഡ് പണി തീര്ന്നു (ഇരുപത്തഞ്ച് വര്ഷമെടുത്തു, നാലു കിലോമീറ്റർ റോഡ് + ഒരു ചെറിയ പാലം പണിയാന് ). അത് വഴി ഒരു കെ.എസ്.ആർ.റ്റി.സി സര്വ്വീസ് ആരംഭിച്ചിരുന്നു. ഇപ്പോള്‌ അത് ട്രിപ്പുകൾ വെട്ടിച്ചുരുക്കി എന്ന് കേട്ടു. എന്തായാലും, അന്നും/ഇന്നും ഞങ്ങള്ക്ക് സമയത്തിനു ഹൈസ്ക്കൂളിലോ, കോളേജിലോ, ഓഫീസിലോ ഒക്കെ ചെന്നെത്തണമെങ്കിൽ കാല്നട/സൈക്കിള്/ഓട്ടോ വിധേന മൂന്നു കിലോമീറ്റർ അപ്പുറമുള്ള പരവൂർ ചാത്തന്നൂർ റോഡിലെത്തണം. ദൂരെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സമയത്ത് എത്തിക്കാന്‍ അവർ ഒരു വാന്‍ അയച്ച് തുടങ്ങിയിരുന്നു, ഇടക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ലാ. അന്നും ഇന്നും നാട്ടിൽ മൂന്ന് നാലു ടാക്സികളും ഓട്ടോകളും ഉണ്ട്. അവർ ഒരേ നാട്ടുകാർ എന്ന പരിഗണനയിൽ ആശുപത്രി തുടങ്ങിയ അടിയന്തിരാവശ്യങ്ങള്ക്ക് സമയം നോക്കാതെ സഹകരിക്കുന്നു. കഴിഞ്ഞ നാലഞ്ച് വര്ഷമായി നാട്ടിൽ ഒരു ഓട്ടോ സ്റ്റാന്റ് തുടങ്ങിയിട്ടുണ്ട്.

തൊഴില്
വളരെ പണ്ട് തന്നെ ഒരു കശുവണ്ടി ഫാക്റ്ററിയും ഒരു വെളിച്ചെണ്ണ മില്ലും ഉണ്ടായിരുന്നു. പൊതുമേഖലയിലായിരുന്ന ഫാക്റ്ററി അടച്ച് പൂട്ടി, മറ്റൊരെണ്ണം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമയിൽ തുടങ്ങി. വെളിച്ചെണ്ണ മില്ല് സ്ഥാനം മാറി. കൃഷിപ്പണിക്കാരുടെ കൂലി കൂടിയിട്ടുണ്ട്. പക്ഷേ പണപ്പെരുപ്പത്തിന്റെ തോത് നോക്കുമ്പോൾ, അതൊരു കൂടലായി പരിഗണിക്കാമോ എന്നതും സംശയമാണു്. കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ കണക്കുകളാണു് കൂടുതൽ എന്ന് തോന്നുന്നു. ഗള്ഫുകാർ മറ്റ് ഗവണ്മെന്റ് ജോലിക്കാർ എന്നിവർ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു.

ഊര്ജ്ജം /വാര്ത്താവിനിമയം
ഇക്കാര്യത്തിൽ മാത്രം ഒരു വലിയ മാറ്റം തന്നെയുണ്ടായിട്ടുണ്ടെന്ന് നിസംശയം ആരും സമ്മതിക്കും. ഭൂരിപക്ഷം ല്ലെങ്കിലും അല്പം ഭേദപ്പെട്ടവരുടെ വീടുകളിലെല്ലാം ടി.വി/ മൊബൈൽ ഫോൺ ഒക്കെയെത്തിയിരിക്കുന്നു. പാവപ്പെട്ട കൂലിപ്പണിയെടുക്കുന്ന പ്രവാസികള്ക്കും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അറിയിക്കാന്‍ ഒരു നൂറു മീറ്റർ അകലെയെങ്കിലും ഒരു ഫോൺ ഉണ്ട്. വൈദ്യുതിയും ഒരുമാതിരി എല്ലാ വീടുകളിലും എത്തിയിരിക്കുന്നു.

പറയാന്‍ ഇനിയുമെന്തൊക്കെയോ‌ ഉണ്ട്. പക്ഷേ പ്രധാനമായി ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് വച്ചാൽ, കഴിഞ്ഞ ഇരുപത് വര്ഷമായി ഞാന്‍ ഈ രണ്ട് ചതുരശ്രമീറ്റർ മേഖലയിൽ കണ്ട പുരോഗതി, വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിലും ടെലിഫോൺ കണക്ഷനുകൾ എത്തിക്കുന്നതിലും ഒതുങ്ങി നില്ക്കുന്നു എന്നാണു്. അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയവയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലാ. ഇത് ഒരു ഒറ്റപ്പെട്ട കഥയാണെന്നും എനിക്കഭിപ്രായമില്ല. എനിക്കറിയാവുന്ന എല്ലാ ഗ്രാമങ്ങളുടെയും സ്ഥിതി ഇതൊക്കെ തന്നെ, അല്ലെന്കിൽ ഇതിലും മോശമാണു്. ജനസംഖ്യയുടെ ഭൂരിപക്ഷം അധിവസിക്കുന്ന ഇവിടങ്ങളില് വികസനം എത്തിക്കാന്‍ ആര്ക്കെങ്കിലും താല്പര്യമുണ്ടാകുന്നത് എന്നാണോ ആവോ? ഇന്ത്യയുടെ ആത്മാവ് അധിവസിക്കുന്ന ഗ്രാമങ്ങൾ ഇന്നും വികസനത്തിൽ ഇരുപത് വര്ഷം പിറകിലാണെന്ന് ബന്ധപ്പെട്ടവരുടെ മുഖത്ത് നോക്കി വിളിച്ച് പറയാനുള്ള ധൈര്യം സ്ഥാപിത താല്പര്യങ്ങളുള്ള മാധ്യമങ്ങൾക്ക് എന്നുണ്ടാകും?

ബുധനാഴ്‌ച, ഒക്‌ടോബർ 08, 2008

ബന്ധനം

ശിശിരകാലമായതിനാല്‍ നേരത്തെ തന്നെ ഇരുട്ടും തണുപ്പും എത്തുന്നു. എത്ര രസകരമായ ജോലിയും മടുക്കുന്ന വൈകുന്നേരങ്ങള്‍. വിരസത ജോലിയുടെ വേഗതയെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനി അത്താഴം കഴിച്ചിട്ടാകാമെന്ന് കരുതി പതിയേ ഓഫീസില്‍ നിന്നിറങ്ങി. സന്ധ്യ കഴിഞ്ഞതേയുള്ളൂവെങ്കിലും വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇരുട്ട്. പോരാത്തതിനു മഴയും പെയ്തിരിക്കുന്നു. തിരക്കിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവളെ കണ്ടത്, വഴിയരികില്‍ നനഞ്ഞൊലിച്ച്, അര്‍ദ്ധബോധാവസ്ഥയില്‍. പതിയെ കൈ കൊണ്ട് തൊട്ടുനോക്കി, അറിയുന്നത് പോലുമില്ലാ. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം! എന്തും വരട്ടേ വീട്ടില്‍ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു. വാരിയെടുക്കുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കൈയിലൊതുങ്ങി. മയക്കത്തിലാണു്. നേരിയ ഒരു ഞരക്കം മാത്രം.

വീട്ടിലെത്തിയിട്ടും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്തായാലും ആദ്യം തണുപ്പ് മാറാനുള്ള പരിപാടികള്‍ ചെയ്യാം എന്ന് വിചാരിച്ചു. ഒരു കമ്പിളി തുണിയില്‍ അവളെ കിടത്തി. ഹീറ്റര്‍ ഓണ്‍ ചെയ്തു. മുറിയില്‍ തണുപ്പൊന്നും കടക്കാതെ അടച്ചു. തിരികെ അടുക്കളയില്‍ വന്ന് ആഹാരമുണ്ടാക്കി. ആഹാരമുണ്ടാക്കി കഴിഞ്ഞിട്ടും അവള്‍ നല്ല ഉറക്കം. ആദ്യം കിടന്ന തുണി ശരീരത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനഞ്ഞിരിക്കുന്നു. വേറെയൊരു തുണിയിലേയ്ക്ക് മാറ്റി കിടത്തി. ആഹാരം കഴിച്ചു കഴിഞ്ഞു ചെന്ന് നോക്കിയപ്പോഴും അവള്‍ നല്ല ഉറക്കം. ഓഫീസ് ജോലി തീര്‍ന്നിട്ടില്ല. എഴുന്നേല്ക്കുമ്പോള്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നറിയുമ്പോള്‍ എന്താകുമോ പ്രതികരണം. പക്ഷേ പോകാതെ പറ്റില്ല. അത്യാവശ്യം കുറച്ച് ജോലികള്‍ ഇനിയും ബാക്കിയാണു്. കുറച്ച് ഭക്ഷണവും വെള്ളവും അവള്‍ കിടക്കുന്നതിനടുത്ത് കൊണ്ട് വച്ചിട്ട് ഓഫീസിലേയ്ക്ക് പോയി.

ഓഫീസില്‍ ജോലികളൊക്കെ ഒരുവിധം ഒതുക്കിയതിനു ശേഷം ചേട്ടനെ വിളിച്ചു കാര്യം പറയാമെന്ന് വിചാരിച്ചു. വിവരങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ചേട്ടന്‍ ചൂടായി. അങ്ങനെ വീട്ടില്‍ കൊണ്ടുപോയത് ശരിയായില്ല, എനിക്കിഷ്ടമല്ല. അവള്‍ വളര്‍ന്ന സാഹചര്യം നിന്റേത് പോലെയല്ലാ. ഉണരുമ്പോള്‍ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ പേടിക്കും; അതിനാല്‍ ഉണരുന്നതിനു മുന്‍പ് പുറത്ത് കൊണ്ട് കളഞ്ഞേക്കൂ എന്നൊക്കെ. എനിക്കും ദേഷ്യം വന്നു “ഇവിടെ സ്ഥിരതാമസമാക്കാന്‍ എടുത്തു കൊണ്ട് വന്നതൊന്നുമല്ല, രാവിലെ അവരുടെ കൂട്ടുകാരുടെ അടുത്ത് കൊണ്ട് വിടും, പക്ഷേ ഇന്ന് രാത്രി അവള്‍ ഇവിടെ തന്നെയായിരിക്കും”. ചൂടായി ഫോണ്‍ വച്ചിട്ട് ഞാനും ഇറങ്ങി പോന്നു.

മുറിയിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി ആയിരുന്നു. മുറിയില്‍ കിടത്തിയ ഇടത്ത് അവള്‍ ഇല്ല. നോക്കിയപ്പോള്‍ മുറിയുടെ ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു. കൊണ്ടുവച്ച ഭക്ഷണമൊന്നും തൊട്ടിട്ടില്ല. വരൂ എന്ന് പറഞ്ഞു നീട്ടിയ കൈയില്‍ നിന്നും അവള്‍ പിടഞ്ഞു മാറി. വേട്ടയാടപ്പെടുന്ന ഒരു ഭാവം. അവളെ പുറത്ത് വിടണമെന്നാണു എന്നോട് പറയാനുള്ളത് എന്ന് എനിക്കു മനസിലായി. മുറിയുടെ വലിയ ജനല്‍ ഞാന്‍ തുറന്നിട്ടു. അവള്‍ക്കൊരു അനക്കവും ഇല്ല. ഇരുന്നിടത്ത് തന്നെ പതുങ്ങി ഇരിക്കുകയാണു. ഞാന്‍ പോയി കട്ടിലില്‍ കിടന്നു. ഇടക്ക് നോക്കിയപ്പോള്‍ കണ്ടു അവള്‍
ജനലില്‍ കയറിയിരിക്കുന്നു. എനിക്ക് ഉറക്കം വരുവോളം ഞാന്‍ നോക്കിയപ്പോഴൊക്കെ അവള്‍
അവിടെത്തന്നെയുണ്ടായിരുന്നു. ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയിലെപ്പോഴോ ഒരു ചിറകടിയൊച്ച. ഞെട്ടിയുണര്‍ന്നപ്പോള്‍ അവള്‍ പറന്നകലുകയായിരുന്നു. അവളുടെ കൂട്ടുകാര്‍ ചേക്കേറിയിരിക്കുന്ന ചില്ലകളിലേയ്ക്ക്. “പാവം കുരുവി” ഞാന്‍ വിചാരിച്ചു.

സമര്‍പ്പണം: “ആ കിളി എഴുന്നേറ്റ് അതിനെ അടച്ചിട്ടിരിക്കുവാണെന്ന് കണ്ട് പേടിച്ച് ചത്ത് പോകുന്നതിനു മുന്‍പ് തുറന്ന് വിടെടാ” എന്ന് പറഞ്ഞ ചേട്ടനു്
“ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ... ” തുടങ്ങിയ കവിതകളൊക്കെ അവസരം മുതലെടുത്ത് ചൊല്ലിക്കേള്‍‍പ്പിച്ചെങ്കിലും പറഞ്ഞത് സത്യമായിരുന്നു

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

ലോല

സത്യം പറഞ്ഞാല് ലോലയെ കാണാന് ജര്മനിയിലേക്ക് പോയത് ഒരുപാട് ആശങ്കകളുമായിട്ടായിരുന്നു; ഏറ്റവും പ്രധാനം കാല് നൂറ്റാണ്ട് മുന്പ് നടത്തിയ ഒരു ഇന്ത്യന് പര്യടനത്തെപറ്റിയും അതിനിടയില് കണ്ടുമുട്ടിയ ഒരു മൂന്നുവയസുകാരനെ പറ്റിയും അവര്ക്ക് ഇപ്പോള് എന്തൊക്കെ ഓര്മ്മ കാണുമെന്നതായിരുന്നു. അതിശയമെന്നു പറയട്ടെ, എന്നെ കണ്ട ഉടനെ അവര് ഓര്ത്തത്, ഇരുപത്തഞ്ച് വര്ഷം മുന്പ് അവര് എന്നെ പിരിയുമ്പോള് ഞാന് അമ്മയുടെ ഒക്കത്തിരുന്ന് കരയുകയായിരുന്നു എന്നതാണു്‌. ( അന്ന് എന്നെ കാണുമ്പോളൊക്കെ അവര് എന്നെയും ജര്മനിക്ക് കൂടെ കൊണ്ട് പോകാം എന്ന് പറയുകയും, അത് സത്യമാണെന്ന് ഞാന് വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോളാണു അവര് ഒരുദിവസം പെട്ടെന്ന് ബാഗുമായി ഇറങ്ങിയത്, അവര് എന്നെ കളഞ്ഞിട്ട് പോകുകയാണെന്ന് കണ്ടപ്പോള് എനിക്ക് കരച്ചില് വന്നു). എന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് അവര് ഒരുപാട് പഴയ ഓര്മ്മകള് പങ്ക് വച്ചു. അടുത്ത് വന്ന് എന്നെ അടിമുടി നോക്കിയ ശേഷം ഞാന് എന്റെ അച്ഛനെ പോലെ തന്നെയിരിക്കുന്നു എന്ന് അവര് അഭിപ്രായപ്പെട്ടു (അവര് എന്റെ സന്ദര്ശനം പ്രമാണിച്ച് അന്നത്തെ ഫോട്ടോകളൊക്കെ നോക്കി എല്ലാ ഓര്മ്മകളും പുതുക്കിയിരിക്കുന്നു). അന്ന് കണ്ട എല്ലാവരെയും അന്വേഷിച്ചു, അയലത്തെ വീട്ടിലെ കുട്ടികളെയടക്കം. എന്റെ അമ്മ അന്ന് ആശുപത്ര്യില് ആയിരുന്നു എന്നൊക്കെ അവര് പതിയെ ഓര്ത്തെടുക്കുകയും ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ പറ്റി അന്വേഷിക്കുകയും ചെയ്തു. ഞാന് ജോസ് മാമന്റെ കല്യാണത്തിനു (അതിനു വേണ്ടിയായിരുന്നു അവര് അന്ന് ഇന്ത്യയില് വന്നത്) കസേരയില് തട്ടിവീണു കല്യാണത്തിനിടയ്ക്ക് ബഹളം വച്ചത് ഓര്മ്മയുണ്ടോ എന്ന് ചോദിച്ചു (മറ്റേ സൈഡില് ഇരുന്ന അവരാണു എന്നെ അന്ന് വിളിച്ചിട്ട് കസേരയ്ക്ക് രണ്ട് അടിയൊക്കെ കൊടുത്ത് ആശ്വസിപ്പിക്കുന്നത് എനിക്കും ഓര്മ്മയുണ്ടായിരുന്നു).

ആ ഇന്ത്യന് യാത്ര അവരുടെ മനസില് കല്ലില് കൊത്തിയ പോലെ പതിഞ്ഞു കിടപ്പുണ്ടെന്ന് തോന്നും വിധമാണു അവര് പഴയ സംഭവങ്ങള് അയവിറക്കിയതു. അന്ന് കേരളത്തില് ഒരു വലിയ ആഘോഷത്തിനിടയ്ക്കാണു (ഓണം) അവര് വന്നതെന്നു, എല്ലായിടത്തും ദീപാലങ്കാരങ്ങള് ഉണ്ടായിരുന്നെന്നും പറഞ്ഞ അവര്, ഇന്ത്യന് ഡ്രൈവര്മാര് ഭ്രാന്ത് പിടിച്ചതു പോലെയാണു വണ്ടി ഓടിക്കുന്നത് എന്നും ഓര്ക്കാന് മറന്നില്ല (നമ്മുടെ സ്വന്തം K.S.R.T.C :) ). അവര് ഒരിക്കല് ഓട്ടോയില് പോയ സമയത്ത് അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് സൈക്കിള് ചവിട്ടിയ ഒരാള് പോയി ചെളിക്കുഴിയില് വീണെന്ന് അത് ഇപ്പോഴും നേരില് കാണുന്ന പോലെയുള്ള പൊട്ടിച്ചിരിയ്ക്കിടയിലാണു അവര് പറഞ്ഞു നിറുത്തിയത്. ഹൈവേയില് ഒരിക്കല് ഒരു ആന കുറുകേ നടന്നത് മൂലമുണ്ടായ ഗതാഗത തടസവും അവര് ഒരു ചെറുചിരിയോടെ ഇന്നും ഓര്ക്കുന്നു.

ഞാന് അവര്ക്കായി കൊണ്ട് ചെന്ന ബൊക്കെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും എന്റെ അടുത്ത് വന്ന് പ്രത്യേകം ഒരുപാട് നന്ദി പറയുകയും ചെയ്തു (ഇരുപത് വര്ഷം മുന്പ് വരെ - അതായത് മാമന് അവിടെ നിന്നു പോരുന്നത് വരെ - അവര് എനിക്ക് ഒരുപാട് ചോക്കളേറ്റുകള് കൊടുത്ത് വിട്ടിരുന്നതിന്റെ നന്ദി ഞാന് പറഞ്ഞിട്ടേയില്ല എന്ന് അവര് ഓര്ത്ത് കാണില്ല ).

ദ്വിഭാഷികള് മുഖേനയുള്ള സംസാരം തൃപ്തികരമായിരുന്നെങ്കിലും, അത് വളരെ സാവധാനത്തിലായിരുന്നു. അതിനാല് ഇനി വരുമ്പോള് ജര്മന് ഉറപ്പായും പഠിച്ചുകൊണ്ട് വരേണമെന്ന് എന്നോട് പറഞ്ഞു (താരതമ്യേന ചെറിയ ഫ്രഞ്ച് ഭാഗത്തെ അപേക്ഷിച്ച്, സ്വിസ് ജര്മന് ഭാഗത്തില് എത്തിപ്പെട്ടിരുന്നെങ്കില് എന്ന് ഞാന് വെറുതേ ആലോചിച്ച് പോയി). വിശേഷങ്ങളെല്ലാം പറഞ്ഞിരിയ്ക്കുന്നതിനിടയ്ക്ക് തന്നെ ഞങ്ങളെ കാപ്പി കുടിയ്ക്കാനായി അവര് ഊണുമുറിയിലേയ്ക്ക് കൊണ്ട് പോയി. വിഭവങ്ങളെല്ലാം, അവര് തനിയെ ഉണ്ടാക്കിയതായിരുന്നു. എനിക്കായി മാത്രം ഈ എഴുപത്തേഴാമത്തെ വയസ്സിലും അവര് സൂപ്പര് മാര്ക്കറ്റില് പോയി സാധനങ്ങളെല്ലാം വാങ്ങി സ്റ്റ്രോബെറി കേക്ക് ബേക്ക് ചെയ്തിരിക്കുന്നു!! കൂടെ കഴിക്കാനായി റൊട്ടി, പേസ്റ്റ്രി, കാപ്പി, കണ്ടപ്പോള് തന്നെ മനസും കണ്ണും നിറഞ്ഞു.

ഇടയില് അവരെല്ലാം കൂടി ജോസ് മാമനെ ഫോണ് വിളിച്ചു. അവര് ഒരുപാട് കാര്യങ്ങള് ഒത്തിരി വേഗത്തില് പറയുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ദ്വിഭാഷികള് കൂടെ എത്താന് വളരെ കഷ്ടപ്പെട്ടു(അവരെ സംബന്ധിച്ചിടത്തോളം, ഒരു വാചകം കേട്ട്, മനസിലാക്കി, പരിഭാഷപ്പെടുത്തി പറയുന്നതിനിടയ്ക്ക് ടെലിഫോണ് സംഭാഷണം ഒരുപാട് മുന്നോട്ട് പോയിരിക്കും). ഫോണ് സംഭാഷണം കഴിഞ്ഞതും സ്വാഭാവികമായി ഞങ്ങളുടെ സംസാരം ജോസ് മാമനിലേയ്ക്ക് തിരിഞ്ഞു. എനിക്കും കേള്ക്കാന് താല്പര്യമുള്ള ഒരു വിഷയമായിരുന്നു, പത്ത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പേ ഒരു പേയിംഗ് ഗസ്റ്റായി വന്ന ഒരിന്ത്യാക്കാരന് ഇവിടെ എങ്ങനെ ജീവിച്ചു എന്നത്. ജോസ് മാമനെ വളരെ അവര്ക്കിഷ്ടമായിരുന്നു (സ്വന്തം മകനെപ്പോലെ). ജോസ് മാമനുമായി കടകളില് കയറിയിറങ്ങിയതും, എന്ത് വേണമെന്നു തര്ക്കിച്ചതും, പിന്നെ മാമനു്‌ കല്യാണം കഴിക്കാന് വേണ്ടി ഒരു പെണ്കുട്ടിയെ കണ്ടുപിടിച്ചതുമടക്കം ഒരുപാട് കാര്യങ്ങള് അവര് എനിക്കു പറഞ്ഞു തന്നു. പക്ഷേ ജോസ് മാമന് ഒരിക്കലും അവിടെ സ്ഥിരതാമസത്തിനു തയ്യാറായിരുന്നില്ല എന്നും അവര് ഓര്ക്കുന്നു.

ഈ പ്രായത്തില് അവര് ഒറ്റയ്ക്കായിരിക്കുന്നു, ൭൭-ആം വയസ്സില് ലിഫ്റ്റില്ലാത്ത ഒരു ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണു അവര്. ഭര്ത്താവ് മരിച്ചതില് പിന്നെ തീര്ത്തും ഒറ്റയ്ക്ക്. മക്കളെല്ലാം വിദേശങ്ങളില്. പക്ഷേ ലോല ഇതൊന്നും കൂസാതെ ജീവിക്കുകയാണു്‌. സന്ദര്ശകരെ കാണുന്നത് ഒരു ഉത്സവം പോലെ ആണവര്ക്കെ. വിരസത അധികമാകുമ്പോള് പുതിയ സ്ഥലങ്ങളിലേയ്ക്ക് യാത്രകള് നടത്തുന്നു, തീര്ത്തും ഏകയായി. ഇപ്പോഴും ദീര്ഘദൂര ഡ്രൈവിംഗ് ഒരു ഹരമാണു. കഴിഞ്ഞ തവണയും ജര്മന് പോലീസ് ഓവര്സ്പീഡിനു ഫൈന് അടിച്ചു എന്ന് ഒട്ടൊരു അഭിമാനത്തോടെ തന്നെ ഞങ്ങളോട് പ്രസ്താവിച്ചു.

ഞങ്ങളെല്ലാവരും അന്ന് അവിടെ താമസിക്കാന് അവര് ഒരുപാട് നിര്ബന്ധിച്ചു. യാത്ര പറഞ്ഞിറങ്ങാന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. (മൂന്നാം വയസ്സില് കണ്ട് മുട്ടിയപ്പോള് മുതല് അവര് എന്നെ ലിറ്റില് ജോസ് എന്ന് ഉറപ്പിച്ചിരുന്നു). അവസാനം ഇറങ്ങാന് നേരം കവിളത്ത് ഒരുമ്മയും തന്ന് അവര് എന്നെ യാത്രയാക്കി. ഇനിയും മടങ്ങി വരൂ എന്നോര്മ്മിപ്പിച്ച് കൊണ്ട്. അതേ ഞാന് മടങ്ങി വരും, ഇരുപത്തഞ്ച് വര്ഷങ്ങള്ക്ക് ശേഷവും ആ മൂന്നുവയസുകാരനെ ഓര്മ്മിക്കുന്ന ലോലയുടെ അടുത്തേയ്ക്ക്.... മനസു പറയുന്നുണ്ടായിരുന്നു.

മുന്നറിയിപ്പ്: ഇത് അടുക്കും ചിട്ടയുമില്ലാത്ത ചിതറിയ കുറേ ഓര്മ്മകളാണു, രാത്രി പന്ത്രണ്ട് മണിക്ക് ഒരു ട്രെയിനില് ഉറക്കം തൂങ്ങി കൊണ്ടിരുന്നെഴുതിയതു. അതിന്റേതായ പ്രശ്നങ്ങള് ഒരുപാട് ഉണ്ട്.
ലോല - എന്റെ മാമനെ ജര്മനിയില് അവരുടെ കൂടെ പേയിംഗ് ഗസ്റ്റായി താമസിപ്പിച്ച ആള്. അവര് മാമന്റെ കല്യാണത്തിനു പങ്കെടുക്കാന് ഇന്ത്യയില് വന്നിരുന്നു, ൧൯൮൪-ല്. അന്നാണു അവരെ ഞാന് കാണുന്നത്. പിന്നീടും അവര് ഇടയ്ക്ക് ചോക്കളേറ്റുകളും, കളിപ്പാട്ടങ്ങളുമൊക്കെ ജര്മനിയില് നിന്നും എനിക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച, ജൂൺ 26, 2008

സാമൂഹ്യ ശാസ്ത്ര പുസ്തകം (൭-ആം ക്ലാസ്)

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ വിവാദമായ "മതമില്ലാത്ത ജീവന്" എന്ന അദ്ധ്യായം






ഈ വിവാദം എന്തിനെക്കുറിച്ചാണെന്നുള്ളത് പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ റിപ്പോര്ട്ട് ചെയ്ത് (ഞാന്)കണ്ടില്ല.. അതിനാല് ഇവിടെ ചേര്ക്കുന്നു

ബുധനാഴ്‌ച, ജൂൺ 04, 2008

Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം

There were reports about content thefts by kerals.com few days back. It all started (atleast for me) with saji's post. I immediately thought it was going to be a mass protest and the accused people will make atleast a public apology. However, things did not so smooth. According to Inchi, they have already threatened many people and banned people from viewing their site. As far as i understand people are not ready even to admit that they made a mistake. While that itself is kind of sad, what is more shocking is that many people who complained already got some threatening emails. (and many more.. read ). I believe this is major violation of copyright as well as human rights.. I strongly protest against these people and offer my full moral support for all the people who is actively doing the struggle.



രണ്ട് ദിവസം മുന്പ് സജിയുടെ പോസ്റ്റ് വായിച്ചപ്പോഴാണ്‌ പുതിയൊരു ബ്ലോഗ് മോഷണത്തെപറ്റി ഞാനറിയുന്നത്. അത് വായിച്ചപ്പോള് എനിക്ക് തോന്നിയത്, ബ്ലോഗേര്സിന്റെ പ്രതിഷേധത്തെ തുടര്ന്ന് കേരള്സ്.കോം പോസ്റ്റുകള് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്യുമെന്നായിരുന്നു. പക്ഷേ, ശരിക്കും സംഭവിച്ചത് അവര് അവരുടെ സൈറ്റ് വിസിറ്റ് ചെയ്യുന്നതില് നിന്നും ആളുകളെ വിലക്കുകയും, "ഞങ്ങള്ക്കറിയാം എന്ത് ചെയ്യണമെന്ന്" എന്ന രീതിയില് മറുപടി പറയുകയുമായിരുന്നു. സ്വന്തം തെറ്റ് കണ്ട്പിടിക്കപ്പെട്ടു കഴിഞ്ഞും കുറ്റം സമ്മതിക്കുന്നതിനു പകരം അവര് ചെയ്തത്, ഭീഷണിയുടെ സ്വരത്തില് ബ്ലോഗേര്സിനോട് സംസാരിക്കുകയും നിയമ നടപടി എടുക്കും എന്നു പറഞ്ഞ് പേടിപ്പിക്കാന് നോക്കുകയും ആണ്‌. ഇത് പകര്പ്പവകാശത്തിന്റെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ തന്നെ ലംഘനമാണെന്ന പക്ഷക്കാരനാണ്‌ ഞാന്.. ഈ പ്രശ്നത്തില് ഞാന് ശക്തിയായി പ്രധിഷേധിക്കുന്നതിനൊപ്പം, ഈ സമരത്തിന്റെ മുന്‌നിരയില് നില്ക്കുന്നവര്ക്ക് എല്ലാ ധാര്മിക പിന്തുണയും പ്രഖ്യാപിക്കുന്നു.

അവലംബം:
http://anchalkaran.blogspot.com/2008/05/blog-post_29.html
http://arkjagged.blogspot.com/2008/05/content-theft-by-keralscom.html
http://copyrightviolations.blogspot.com/2008/05/keralscom-new-wave-of-plagiarism-from.html
http://entenaalukettu.blogspot.com/2008/05/blog-post_28.html
http://entenaalukettu.blogspot.com/2008/05/keralscom-header-forging.html
http://entenaalukettu.blogspot.com/2008/06/blog-post.html
http://manmizhikal.blogspot.com/2008/05/blog-post_26.html
http://manmizhikal.blogspot.com/2008/05/m-y-dear-friends-i-would-like-to-share.html

ശനിയാഴ്‌ച, മേയ് 31, 2008

ഒരു ബാംഗ്ലൂര്‍ വാരാന്ത്യം

ബാംഗ്ലൂര്‍ നഗരത്തിലെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വെള്ളിയാഴ്ച. സന്ധ്യ കഴിഞ്ഞ സമയം. സോഫ്റ്റ്വെയര്‍ തൊഴിലാളികളുടെ വാരാന്ത്യത്തിന്റെ ആരംഭം. ശിവന്‍ രാവിലെ ഫ്ലാറ്റിലെ വാച്ചറുടെ ഭാര്യയുമായി ഉടക്കിയിട്ടിരിയ്ക്കുകയാണ്. രാവിലെ ഏതോ ഭിക്ഷക്കാരി കയറി ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് വസ്ത്രം മാറാന്‍ പോയി എന്നോ, അവിടെ വാച്ചറുടെ ഭാര്യ ഉണ്ടായിരുന്നിട്ടും ഒന്നും പറഞ്ഞില്ല എന്നോ ഒക്കെ ആണു് പ്രശ്നം. അല്ലെങ്കില്‍ തന്നെ ഇവിടെ ഇപ്പോ കളവു കൂടുതലാണു്. കുറച്ചു് നാള്‍ക്ക് മുന്‍പാണു് ഒരു മൊബൈല്‍ ഫോണ്‍ പോയത്. ഫ്രാന്‍സിയോടാണ് ശിവന്റെ പരിദേവനം . ഫ്രാന്‍സിയുടെ റൂം മേറ്റ് അവനു് മഞ്ഞപ്പിത്തം പിടിച്ചതില്‍ പിന്നെ നാട്ടില്‍ നിന്ന് ഒരു കുക്കിനെ കൊണ്ട് വന്ന് നിറുത്തിയിട്ടുണ്ട്. അങ്ങേരുണ്ടാക്കുന്ന ചപ്പാത്തി തിന്നണമെങ്കില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മിക്സിയില്‍ ഇട്ട് അരയ്ക്കേണ്ടി വരുമെന്ന് ഫ്രാന്‍സി. കൂട്ടുകാരന്റെ നാട്ടിലെ അയല്പക്കത്തുള്ള ഒരു അല്പം വയസ്സായ ഒരു ചേട്ടനാണു് കുക്ക്. പുള്ളിയ്ക്ക് താന്‍ വയ്ക്കുന്ന ആഹാരം ഫ്രാന്‍സി കഴിച്ചില്ലെങ്കില്‍ വിഷമം വരും. മൊത്തത്തില്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.. രണ്ട് പേരും ഉരലും മദ്ദളവും പോലെ ഇങ്ങനെ സാധാരണ സോഫ്റ്റ്വെയര്‍ തൊഴിലാളിമാരുടെ ജീവന്മരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനടുത്ത് തല്ക്കാലം എന്ത് തിന്നണമെന്ന് ആലോചിച്ചും കൊണ്ട് അരപ്പ്‌ കല്ലിനു കാറ്റ് പിടിച്ചത് പോലെ ഒരു മൂലയ്ക്ക് ഞാനും. ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. “ടാ ഒരുത്തനും വെശക്കുന്നില്ലേ. എന്നാ ഞാന്‍ പോയി കഴിക്കട്ടെ” എന്റെ ക്ഷമ താഴോട്ട് പോയി ഏതോ പലകയുടെ മേല് ഇടിച്ചു...

...
...
...


“അളിയാ മദ്യമേ വിഷമേ, വിഷമേ മദ്യമേ, വിഷമദ്യമേ ” ശിവന്‍
“അങ്ങനെ നല്ല കാര്യം എന്തേലും പറ അളിയാ” ഫ്രാന്‍സി
“മയൂരിയില്‍ പോവാം, നടക്കാനുള്ള ദൂരമേ ഉള്ളൂ” ശിവന്‍
“ലിവനെയും കൂടെ കൊണ്ട് പൂവാം, അവിടെ ബില്ല് കണക്ക് കൂട്ടാനാരേലും വേണ്ടേ” ഫ്രാന്‍സി

...
...

ആളൊഴിഞ്ഞ കടപ്പുറത്ത് പോയി തെരയെണ്ണുന്നതിനേക്കാള്‍ ബോറു പരിപാടിയാണു് (ആളുണ്ടെങ്കില്‍ അതത്ര ബോറല്ല കേട്ടോ ;) ) ബാറില്‍ പോയി കുടിയന്മാരുടെ ഇടയ്ക്ക് കപ്പലണ്ടിയും കൊറിച്ച് ഇരിക്കുന്നത്.പിന്നെ പുകവലിയുള്ള ബാര്‍ ആണ്. പുകവലിയ്ക്കുന്നവരുടെ അടുത്തിരുന്നാല്‍ തന്നെ എനിക്ക് തലവേദന വരും. പിന്നെയാണ്‍ അവിടെ പോയി ഒന്ന് രണ്ട് മണിക്കൂര്‍ മണ്ണെണ്ണ ഒഴിച്ച ബജാജിന്റെ മൂട്ടിലൂടെ വരുന്ന കണക്കുള്ള പുകയില്‍ പോയി ഇരിക്കുന്നത്. പോരാത്തതിനു പോകുന്ന രണ്ടെണ്ണവും ഈനാം പേച്ചിയും മരപ്പട്ടിയും പോലത്തെ കൂട്ടാണു്. പണ്ട് കടല്‍ വെള്ളം കുടിച്ച് വറ്റിച്ച അഗസ്ത്യമുനിയ്ക്ക് ഒരു കോം‌പറ്റിഷന്‍ കൊടുക്കാന്‍ നോക്കിയിട്ടേ തിരിച്ച് വരവുണ്ടാകൂ. എന്തായാലും ഇനി ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലവന്മാര്‍ രണ്ടും കല്പിച്ചാ. എന്റെ അടുത്തിരുന്ന് വെള്ളമടിച്ചിട്ട് ഒത്തിരി നാളായെന്നാണ് വാദം. എനിക്ക് തിന്നാനുള്ളതൊക്കെ സ്പോണ്‍സര്‍ ചെയ്യാമെന്ന് ഒരു വാഗ്ദാനവും (ബില്ലില്‍ അതിലും കൂടുതല്‍ പറ്റിക്കുമെന്ന പേടി). പോയേക്കാം എന്നു ഒരു ദുര്‍ബലനിമിഷത്തില്‍ തീരുമാനിച്ചു.. (അല്ലാതെ തീറ്റ ഒരു ദൌര്‍ബല്യമായത് കൊണ്ടൊന്നും അല്ല :) )

...
...

“ടേയ് നമ്മളെത്ര എണ്ണം കഴിച്ചു?”
“5 ഗ്ലാസ്, ഞാന്‍ ഫിറ്റായോ?”
“ഇല്ലളിയാ, ജില്ലുജില്ലെന്നിരിക്കുവല്ലേ”
“എന്നാപ്പിന്നെ ഓരോന്ന് കൂടെ കുടിക്കാം.. അല്ലേപ്പിന്നെ നമ്മളെന്തിനാ ഇങ്ങോട്ട്

വന്നത്”

...
...

“എടാ ആ ബില്ലൊക്കെ കൂട്ടി നോക്കിക്കേ.. ഇന്നാ കാശ് ” ഫ്രാന്‍സി പേഴ്സ് മുഴുവനായി എന്റെ കയ്യില്‍ തന്നു. (ഭാഗ്യം കാശ് കൊടുക്കണമെന്നൊക്കെ ഓര്‍മ്മയുണ്ട് :) )
...
...
...

“അളിയാ ഫ്രാന്‍സി എനിക്കൊരാഗ്രഹമുണ്ട്, നിന്നെ നിന്റെ വീട്ടില്‍ ഞാന്‍ കൊണ്ട് പോയി വിടും”
“ശിവാ എനിക്ക് വഴിയറിയാമെടാ.. ”
“അങ്ങനെ പറയരുതളിയാ, എനിക്ക് നിന്നെ ഇപ്പോ വീട്ടി കൊണ്ട് വിടണം”
“എനിക്ക് കരച്ചില്‍ വരുന്നെടാ നിന്റെ ഈ സ്നേഹം കണ്ടിട്ട്”
(കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഒന്ന് മനസിലാക്കി കൊടുക്കേണമേ.. ഞാന്‍ ഈ രണ്ടെണ്ണത്തിനേം കെട്ടി വലിച്ചോണ്ട് മറ്റവന്റെ വീടുവരെ നടക്കണം, അത് കഴിഞ്ഞ് പിന്നെ തിരിച്ച് വീട്ടിലേയ്ക്കും)
...
...
...
ഫ്രാന്‍സിയുടെ വീടെത്തിയപ്പോഴേയ്ക്കും 12 മണിയ്ക്കടുത്തായിരുന്നു. പെട്ടെന്ന് ശിവന്റെ മട്ട് മാറി.. ഓടി ചെന്ന് വാതിലിനൊരു തൊഴി.. “എടാ $##@!%, നീയെന്റെ ഫ്രാന്‍സിയളിയനു് ഒണക്കച്ചപ്പാത്തി കൊടുക്കുമല്ലേടാ പട്ടീ”.. (അത് ശരി ഇതാരുന്നല്ലേ ഇത്രയും നേരം ആലോചിച്ച് നടന്നത്, ചുമ്മാതല്ല വീട്ടി കൊണ്ടാക്കാന്‍ തോന്നിയത്).. “അയ്യോ അളിയാ .. നമുക്ക് അത് നാളെ ചോദിക്കാം.. ഇന്ന് അയാള്‍ ഉറങ്ങട്ടേ..” ഫ്രാന്‍സിക്ക് ഇത്തിരി ബോധം ബാക്കിയുണ്ടെന്ന് തോന്നുന്നു.. “നിനക്ക് ഒണക്ക ചപ്പാത്തിയും തന്നിട്ട് ആ $&*^% മോന്‍ ഇപ്പം അങ്ങനെ സുഖിച്ച് കിടന്നുറങ്ങണ്ടടാ” ശിവന്‍ വിടുന്ന ലക്ഷണമില്ല.. “അയ്യോ, എനിക്ക് ചിരി വരുന്നേ” ഫ്രാ‍ന്‍സി പെട്ടെന്ന് പുറത്തേയ്ക്കോടി( ബോധം ബാക്കിയുണ്ടെന്ന് തോന്നിയത് എന്റെ മാത്രം തോന്നല്‍..).. ടാ ശിവാ, ഫ്രാന്‍സി എങ്ങോട്ടോ ഓടി പോയടാ.. പോയി നോക്കടാ... ഞാന്‍ ശിവനെ അവിടുന്ന് ഒരു തരത്തില്‍ മാറ്റി.. (ഒന്നുമില്ലേലും ഒരു ചിക്കന്‍ ബിരിയാണി വാങ്ങി തന്നതല്ലേ).. നോക്കിയപ്പോള്‍ ഫ്രാന്‍സി ഒരു പോസ്റ്റില്‍ രണ്ടു കയ്യും പിടിച്ച് നിന്ന് ചിരിച്ച് കൊണ്ടേയിരിക്കുന്നു... “എനിക്ക് വയ്യളിയാ എനിക്ക് ഒന്ന് ഇരുന്ന് ചിരിക്കണം” ഫ്രാന്‍സി അടുത്ത് കിടന്നിരുന്ന മണലിലേയ്ക്ക് പോയി ഒറ്റ വീഴ്ച.

“അയ്യോ പട്ടി”, മണലിന്റെതായ ഒരു കിരുകിരാ ഫീലിങ്ങിനു പകരം ഒരു പതു പതുപ്പ് ഉണ്ടായിരുന്നത് ഫ്രാന്‍സിയുടെ അടിച്ച് പാമ്പായ നാഡീ കോശങ്ങള്‍ അവന്റെ തലച്ചോറിലെത്തിക്കും മുന്‍പ് ആ പാവം ജീവിയുടെ “ങ്യാവോ” വിളി എന്റെ എന്റെ ചെവിയില്‍ എത്തിയിരുന്നു. പാവം പട്ടി - കഴിഞ്ഞ ജന്മത്തില്‍ ചെയ്ത എല്ലാ പാപവും തീര്‍ന്ന് ഇപ്പോള്‍ അതിനു മോക്ഷം കിട്ടി കാണും - അന്ന് ഓടിയ വഴിയില്‍ ഇതുവരെയും പുല്ല് മുളച്ചിട്ടില്ല.. അപ്പോഴേയ്ക്കും ഫ്രാന്‍സിയുടെ ചിരി കരച്ചിലായി മാറിയിരുന്നു.. “അളിയാ ആ പട്ടി പോലും എന്നെ തള്ളി മാറ്റിയെടാ, ഞാന്‍ ഇനി എന്തിനു ജീവിക്കണം” (പണ്ടാരമടങ്ങാന്‍ ഇതിനെയൊക്കെ മേയ്ക്കാന്‍ ഒരു ചിക്കന്‍ ബിരിയാണിയൊന്നും പോരാ) “ടാ ഫ്രാന്‍സി നീ നമ്മുടെ വീട്ടില്‍ കൊണ്ട് പോകാം, ഒന്നുമില്ലേലും നിന്റെ രണ്ട് കൂട്ടുകാരുടെ വീടല്ലേ” (സെന്റിയെങ്കില്‍ സെന്റി, ഇതിനെയൊക്കെ എവിടെങ്കിലും സെറ്റില്‍ ചെയ്യിച്ചിട്ട് വേണം എനിക്കുറങ്ങാന്‍)..

എങ്ങനെയൊക്കെയോ വേറെ അത്യാഹിതങ്ങളൊന്നുമില്ലാതെ രണ്ടിനെയും വീട്ടിലെത്തിച്ചു് ടി.വി ഓണാക്കി അതിന്റെ മുന്‍പില്‍ പ്രതിഷ്ഠിച്ചു.. പോയി ഒന്ന് കയ്യും കാലും കഴുകി വന്നപ്പോഴേയ്ക്കും ശിവനെ കാണുന്നില്ല.. രാവിലെ വാച്ചറുടെ ഭാര്യയോട് ഉടക്കിയത് ചോദിയ്ക്കാന്‍ പോയിരിക്കുകയാണു്.. ഈശ്വരാ ഈ കോലത്തില്‍ ചോദിയ്ക്കാന്‍ പോയാല്‍ ബാക്കി രാത്രി പെരുവഴിയില്‍ കഴിച്ച് കൂട്ടേണ്ടി വരും.. പോകേണ്ടി വന്നില്ല, വാച്ചര്‍ ശിവനോട് ചൂടാവുന്ന ഒച്ച കേള്‍ക്കാന്‍ തുടങ്ങി.. “അണ്ണാ ഇവന്‍ തണ്ണി” എന്നൊക്കെ പറഞ്ഞ് പിടിച്ച് കൊണ്ട് പോന്നു.. പിന്നെയാണ് കാര്യം മനസിലായത്, “ഒരു പിച്ചക്കാ‍രി പാര്‍ക്കിങ്ങില്‍ വന്ത് തുണി മാറാന്‍ പോനത് പാര്‍ത്തിട്ടും ഉങ്കളോടെ വൈഫ് ഒന്നും സൊല്ലമാട്ടാര്‍‍” എന്ന് പറയാന്‍ ഉദ്ദേശിച്ചവന്‍ പറഞ്ഞത് “ഉങ്കളോടെ ഭാര്യ പാര്‍ക്കിങ്ങില്‍ വന്ന് തുണി മാറത് പാര്‍ത്തിട്ടും ഞാന്‍ പിച്ചക്കാരിയോട് ഒന്നും സൊല്ലമാട്ടേന്‍” എന്നായിപ്പോയി (പാവം ശിവന്‍, മലയാളം പറഞ്ഞിട്ട് ശരിയാവുന്നില്ല.. പിന്നെയല്ലേ പാതിരാത്രിയ്ക്ക് തമിഴ്!!).. രണ്ടും അകത്തുണ്ടെന്ന് ഉറപ്പ് വരുത്തി എല്ലാ താഴുകളുമിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു..


പിന്‍‌കുറിപ്പ്: കാലചക്രത്തിന്റെ പ്രയാണങ്ങള്‍ക്കിടയില്‍ അതിലൊരാള്‍ പ്രവാസിയായി, ബ്ലോഗറായി, ഇന്ന് അവന്റെ വിവാഹം. അവനു വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

വെള്ളിയാഴ്‌ച, മാർച്ച് 21, 2008

കൊച്ചു കൊച്ചു മുറിവുകള്‍

രാധ നല്ല സന്തോഷത്തിലായിരുന്നു. നാലാം ക്ലാസിലെ പരീക്ഷകളൊക്കെ തീര്‍ന്നു. നാളെ മുതല്‍ വല്യ അവധിയാണ്‍. വല്യമ്മയുടെ ഇളയ മോന്‍ സതീഷ് വെക്കേഷന്‍ തിരുവനന്തപുരത്ത് നിന്നും ഇങ്ങോട്ട് വന്ന് നില്‍ക്കാമെന്ന് ഏറ്റിട്ടുണ്ട്. സാധാരണ അവധിക്കാലം രാധയ്ക്ക് അലര്‍ജിയാണു്. പള്ളിക്കൂടത്തില്‍ പോയാല്‍ ഒത്തിരി കൂട്ടുകാരുണ്ട്, ഒരുപാട് കളികള്‍ കളിയ്ക്കാം, ഓടാം, ചാടാം. വീട്ടിലാണെങ്കില്‍ അവള്‍‍ തനിയെ... രാവിലെ തന്നെ അച്ഛന് വേലയ്ക്ക് പോകണം. അമ്മയ്ക്ക് എപ്പോഴും പണി കാണും.. പറമ്പിലോ മറ്റോ പണിക്കാരുള്ള സമയമാണെങ്കില്‍ പറയുകയും വേണ്ട.. വെയിലാണെങ്കില്‍ അമ്മ പുറത്തേയ്ക്ക് വിടില്ല.. അപ്പോഴൊക്കെ ഉള്ള ഏറ്റവും അടുത്ത കൂട്ട് റ്റിന്റുവാണ്‍.. ആരാണ്‍ റ്റിന്റുവെന്നല്ലേ.. അത് രാധയുടെ പാവക്കുട്ടിയാണ്‍, ഇളം നീല ഉടുപ്പുള്ള ഒരു കരടിക്കുട്ടി.. ഇളയ മാമന്‍ ജര്‍മനിയില്‍ നിന്നും കൊണ്ട് തന്നത്.. പകല്‍ സമയം മുഴുവന്‍ രാധ മിണ്ടുന്നത് അവനോടാണ്‍ ‍... അമ്മ അടിച്ചാല്‍ പോലും പോയിരുന്ന് കരയുന്നത് അവന്റെ അടുത്താണ്‍... കയ്യിലെടുത്താല്‍ കണ്ണുകള്‍ തിളങ്ങുന്ന കണ്ണുള്ള അവനെ താഴെ വച്ചാല്‍ ആ നിമിഷം കണ്ണടച്ച് ഉറങ്ങും, പിന്നെ പിടിച്ച് കുലുക്കിയാലൊന്നും ഒരു രക്ഷയുമില്ല...

എങ്ങനെയെങ്കിലും വെള്ളിയാഴ്ച ആയെങ്കില്‍ സതീഷ് വന്നേനെ.. അവന്‍ വരുമ്പോള്‍ എന്തൊക്കെ ആണ്‍ കളിക്കേണ്ടത് എന്നാലോചിച്ച് രാധ തല പുകയ്ക്കാന്‍ തുടങ്ങി... പകല്‍ പുറത്തൊന്നും കളിക്കാന്‍ പോകാന്‍ അമ്മ വിടില്ല.. അച്ഛന്‍ കൊണ്ട് വന്ന കഥ ബുക്കുകള്‍ ഇരിപ്പുണ്ട്.. അച്ഛനെ സോപ്പിട്ട് ഒരു ചിത്ര പുസ്തകവും കുറച്ച് ചായപെന്‍സിലുകളും ഒപ്പിച്ചു.. അല്ലറ ചില്ലറ കളിപ്പാട്ടങ്ങള്‍ - ബലൂണ്‍, വിസില്‍, പിന്നെ റ്റിന്റുവുമുണ്ട്.. ഇതൊക്കെ മതിയായിരിക്കും.. അവിടെയൊക്കെ ഇവര്‍ എന്തൊക്കെയാണൊ എന്തോ സ്ക്കൂളടപ്പിന്‍ ചെയ്യുന്നത്!!

സതീഷ് വന്നത് ഒരുത്സവത്തിന്റെ ബഹളം വച്ചു കൊണ്ടായിരുന്നു.. ഷൂവും, ജീന്‍സും ഒക്കെയായിട്ട് ചേട്ടന്‍ ഭയങ്കര പത്രാസ്.. എങ്കിലും വന്ന ഉടനെ രാധയ്ക്ക് വല്യമ്മ കൊടുത്ത് വിട്ട ചോക്കളേറ്റും ബിസ്ക്കറ്റുമൊക്കെ കൊണ്ട് തന്നു.. ആദ്യത്തെ ബഹളം ഒന്നടങ്ങിയതോടെ അമ്മ രണ്ടു പേരെയും തന്നെ വിട്ടു.. അവര്‍ രണ്ടു പേരും കൂടി പോയി രാധയുടെ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് വച്ച് നോക്കാന്‍ തുടങ്ങി.. “ഹായ് നല്ല കരടി‍” റ്റിന്റുവിനെ സതീഷ് പൊക്കിയെടുത്തു.. “നമുക്ക് ഇവനെ മരം കയറ്റാം” സതീഷ് അവനെയും കൊണ്ട് പുറത്തെ മാവിന്റെ മൂട്ടിലേയ്ക്ക് ഓടി.. “വേണ്ട ചേട്ടാ” പിറകേ രാധയും ഓടി “ആ മാവില്‍ മുഴുവന്‍ പൊടിയാണ്‍ അതില്‍ കേറിയാല്‍ റ്റിന്റുവിന്റെ ഉടുപ്പൊക്കെ അഴുക്കാകും”.. സതീഷ് അത് കാര്യമാക്കിയില്ല.. അവനെയും കൊണ്ട് മാവില്‍ കയറുക തന്നെ ചെയ്തു.. ഏറ്റവും മോളിലെ കൊമ്പു വരെ വലിഞ്ഞ് കയറി അവനെ കൊണ്ട് അവിടെ വച്ചു.. രാധയ്ക്ക് പെട്ടെന്ന് സങ്കടം വന്നു.. റ്റിന്റുവിനെ‍ മുറിയ്ക്കകത്ത് പോലും താഴെ വയ്ക്കാറില്ല... “ചേട്ടാ അവന്റെ ഉടുപ്പില്‍ അഴുക്കാവുന്നു”.. പോരാത്തതിനു പൊടിയടിച്ച് കൊണ്ടുള്ള കാറ്റും, എന്തായാലും‍ ചേട്ടന്‍ വേഗം അവനെയും കൊണ്ട് ഇറങ്ങി വന്നു.. “നമുക്ക് ഇവന്‍ ഒരു ഗുഹയുണ്ടാക്കി അതിനകത്തിരുത്താം”.. അവന്‍ വേഗം പോയി മുറ്റത്ത് കൂട്ടിയിരുന്ന മണല്‍ കൂമ്പാരത്തിനു മുകളില്‍ ഇരുത്തി മണല്‍ കുഴിച്ച് ഗുഹയുണ്ടാക്കാ‍ന്‍ തുടങ്ങി.. രാധയ്ക്ക് കരച്ചില് വന്നു.. “ചേട്ടാ അവന്റെ പാന്റ്സില്‍ ചെളി ... ”‍ .. അവള്‍ ഒരു പത്രം എടുത്ത് കൊണ്ട് പോയി അവനെ അതിന്റെ മേലിരുത്തി...

അന്ന് മുഴുവന്‍ അവര്‍ റ്റിന്റുവിന്റെ കൂടെ കളിച്ചു. കൂടുതലും വീടിനു പുറത്ത്. വൈകുന്നേരമായപ്പോള്‍ റ്റിന്റുവിന്റെ പുറം‍ മുഴുവന്‍ മണ്ണും പൊടിയുമായിരുന്നു... രാധയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോഴും കരച്ചില്‍ വന്നു.. എല്ലാവരും കിടന്നപ്പോള്‍ പതുക്കെ എഴുന്നേറ്റു.. ഇരുട്ടത്ത് റ്റിന്റുവിനെ തപ്പിയെടുത്തു.. പതുക്കെ അവനെ കൊണ്ട് പോയി അച്ഛന്റെ വലിയ മേശയുടെ അകത്തെ അറയില്‍ ഒളിപ്പിച്ചു... ഇനി സതീഷ് ചേട്ടന്‍ പോയിട്ടേ എടുക്കുന്നുള്ളൂ...

ചേട്ടന്‍ പിറ്റേന്ന് എഴുന്നേറ്റ് കളിക്കാന്‍ ആദ്യം തിരക്കിയത് കരടിക്കുട്ടിയെയാണ്‍.. അതിനെ അച്ഛന്‍ എടുത്ത് അലക്കാന്‍ കൊടുത്തിരിക്കുവാ എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ വിശ്വാസമായില്ല.. ചിത്ര പുസ്തകവും മറ്റ് കളിപ്പാട്ടങ്ങളുമൊക്കെ കൊടുത്തെങ്കിലും സതീഷിന്‍ ഒരു സന്തോഷക്കുറവ്.. അവന്‍ കുറച്ച് നേരം കളിച്ചിട്ട് അവന്‍ ടിവിയുടെ മുന്നില്‍ പോയി ഇരുന്നു... വൈകിട്ട് അമ്മയോട് പോയി പറഞ്ഞു, അവന്‍ മാമന്റെ വീട്ടില്‍ പോകേണ്ടത് കൊണ്ട് നേരത്തെ തിരിച്ച് പോകണമെന്ന്...

അമ്മ പിറ്റേന്ന് രാധയെയും കൊണ്ടാണ്‍ സതീഷിനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയത്.. രാധ അച്ഛന്‍ കൊണ്ടു വന്ന ചായ പെന്‍സിലുകള്‍ കൊണ്ട് പോകാന്‍ കൊടുത്തു... അവിടെ ചെന്ന് രാധ ചായയും കുടിച്ച് ഇരുന്നപ്പോ പെട്ടെന്ന് വല്യമ്മ വന്നു.. “മോള്‍ മോളുടെ കളിപ്പാട്ടം അവന്‍ കളിക്കാന്‍ കൊടുക്കാതെ ഒളിപ്പിച്ചു അല്ലേ.. അവനും ഒരു കൊച്ചല്ലേ.. അവന് ഇനി ഒരിക്കലും അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു ”. പിന്നെയും വല്യമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല. ടിന്റു ചീത്തയായി പോയാല്‍ രാധയ്ക്ക് മറ്റൊരു കൂട്ടില്ല എന്ന് ഇവര്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ.... വല്യമ്മ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. അകത്ത് അമ്മയുടെ സ്വരം “അക്കാ അവള്‍ ഒറ്റയ്ക്കല്ലേ.. നമ്മളെ പോലെ അങ്ങനെ കൊടുത്തും വാങ്ങിച്ചും ശീലിച്ചിട്ടില്ല”. “നീ ഇങ്ങനെ അവളെ ഇങ്ങനെ ഒറ്റ തിരിഞ്ഞ ശീലം പഠിപ്പിച്ചോടീ. വളരുമ്പോള്‍ നെനക്ക് പോലും ഒന്നും തരില്ല നോക്കിക്കോ”. രാധ കരയാതെ ഒരുതരത്തില്‍ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നയുടനെ ഓടി പോയി സങ്കടം പറയാനായി റ്റിന്റുവിനെ തപ്പിയെടുത്തു.. അവന്റെ ചെളി പിടിച്ച ഉടുപ്പ് കണ്ടപ്പോള്‍ അവള്‍ സങ്കടം കൂടി.. കരഞ്ഞിട്ടും കരഞ്ഞിട്ടും സങ്കടം തീരാതെ അവള്‍ അവനോട് ചോദിച്ചു.. “ഞാനെന്താ ഒറ്റക്കുട്ടിയായി പോയത്?” അവനാകട്ടെ ഒരു ദിവസം മുഴുവന്‍ മണ്ണിലും ചേറിലും കിടന്ന ക്ഷീണത്തില്‍ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാന്‍ തുടങ്ങി.

ശനിയാഴ്‌ച, ജൂൺ 23, 2007

മുള്‍ച്ചെടികള്‍

“... മറ്റു ചിലത് മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു, മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അത് ഫലം പുറപ്പെടുവിച്ചില്ല”

പാവം മുള്‍ച്ചെടികള്‍, അവരെന്തറിയുന്നു...

കുട്ടിക്കാലത്തെ ഓര്‍മ്മകളിലെ സ്ഥിരം കൂട്ടുകാരായിരുന്നു മുള്‍ച്ചെടികള്‍. കൂട്ടുകൂടാനും ഇത്തിരിയൊക്കെ തല്ലു പിടിക്കാനും വരുന്ന കൊച്ച് കൊച്ച് കൂട്ടുകാര്‍. ഓര്‍മ്മയിലേയ്ക്ക് ആദ്യം എത്തുന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട തൊട്ടാവാടി തന്നെ. വാടാതെ ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചിട്ടുണ്ടെന്നോ. ഇടയ്ക്ക് വല്ലപ്പോഴും അവള്‍ ആ മുള്ളു കൊണ്ട് പ്രതിഷേധിക്കും. അറിയാത്ത മട്ടില്‍ നടന്നാല്‍ പതിയെ കാലില്‍ ഒന്ന് നോവിക്കും, പരിഭവം പറയാനെന്ന പോലെ. സോപ്പ് കുമിളകള്‍ക്കും മുന്നേ തൊട്ടാവാടിയുടെ കറ ഒരു ചെറിയ കുഴലില്‍ നിറച്ച് കുമിളകള്‍ പറത്താന്‍ പഠിച്ചു. എങ്കിലും എന്നും അല്പം സൂക്ഷിച്ചായിരുന്നു അവളോടുള്ള തമാശകള്‍.

അല്പം കൂടി സൌന്ദര്യവും തലയെടുപ്പുമുള്ള കൂട്ടത്തിലായിരുന്നു റോസ്. മുള്ളുകള്‍ക്കും മൂര്‍ച്ച കൂടും. ആ പൂക്കളെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. മുഴുവനായി വിരിഞ്ഞ് നില്ക്കുന്ന റോസാപ്പൂക്കളെ ആ ചെടിയില്‍ നിറുത്തി തന്നെ മണത്ത് നോക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു(ഏതെങ്കിലും റോസാപ്പൂവ് വാടി കൊഴിയുമ്പോള്‍ നീ പോയി ഉമ്മ കൊടുത്തിട്ടാണെന്ന് പറഞ്ഞ് അമ്മ കളിയാക്കുമായിരുന്നു ). ഇതിനിടയ്ക് അല്പം പിച്ചും മാന്തലും ഒക്കെ നിറഞ്ഞതായിരുന്നു ആ സൌഹൃദം.

പിന്നെയും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു, പുളിയുള്ള ഒത്തിരി കുഞ്ഞി പഴങ്ങള്‍ തരുന്ന കഠാരിമുള്ള് എന്ന് വിളിക്കുന്ന ഒരു കുറ്റിച്ചെടി, ചുവന്ന നിറത്തില്‍ പൂവുള്ള ഒരു വള്ളിച്ചെടി, മുറ്റത്ത് വര്‍ണഭംഗിയുള്ള ഒരു പന്തലൊരുക്കിയിരുന്ന കടലാസു ചെടി, അങ്ങനെ അങ്ങനെ...

കാലം ഒരുപാട് മാറ്റങ്ങളും വരുത്തി കടന്ന് പൊയ്ക്കൊണ്ടിരുന്നു. മുള്ളുകളെ ഒഴിവാക്കാനായി ഞങ്ങള്‍ എപ്പോഴും പാദരക്ഷകളുമായി നടക്കുന്നത് കണ്ട് തൊട്ടാവാടികള്‍ക്ക് വേദനിക്കുന്നുണ്ടാവാം. ജന്മനാ ഉള്ള മുള്ളുകളെ മറ്റുള്ളവര്‍ വെറുപ്പോടെ കാണുന്നതോര്‍ത്ത് കരയുന്നുണ്ടാവാം. ഇപ്പോള്‍ കുട്ടികളെ റോസിന്റെയും കടലാസ് പൂക്കളുടെയും പടര്‍പ്പുകളില്‍ വിടാതെ അവരുടെ ദേഹത്തില്‍ മുള്ളുകള്‍ കൊള്ളാതെ ഞങ്ങള്‍ സൂക്ഷിക്കുന്നു. അവര്‍ക്ക് മണക്കാന്‍ വേണുന്ന പൂവുകള്‍ ഞങ്ങള്‍ പറിച്ചെടുത്ത് കൊടുക്കുന്നു. സ്വയ രക്ഷയ്ക്കായുള്ള മുള്ളുകള്‍ കുട്ടികള്‍ക്ക് അയിത്തം കല്പിക്കാന്‍ മാത്രമുള്ള ഉപാധിയായി മാറുന്നത് കണ്ട് അവരുടെ ഹൃദയം നോവുന്നുണ്ടാവാം.

വല്ലപ്പോഴും ഈ പാവം മുള്‍ച്ചെടികളെ ഓര്‍ക്കാം... ദൂരെ നിന്ന് ഒരു പുഞ്ചിരി കൊടുക്കാനെങ്കിലും മറക്കാതിരിക്കാം...

ചൊവ്വാഴ്ച, മാർച്ച് 27, 2007

ക്ലാസ് മേറ്റ്സ്

"ഡാ നമുക്ക്‌ ലിസിയുടെ വീട്‌ വരെ പോയിട്ട്‌ വരാം"

"എന്തിനാ?"

"എനിക്ക്‌ ഹോട്ടലില്‍ നിന്ന് കഴിച്ച്‌ മടുത്തു. അവിടെ ചെന്നാ നല്ലത്‌ വല്ലതും തിന്നാന്‍ കിട്ടും, നീ വാ എനിക്ക്‌ വിശക്കുന്നു"

"വൈകിട്ടായല്ലോ ഇന്ന് വേണോ?"

"അവളോട്‌ ഡിന്നറുണ്ടാക്കി തരാന്‍ പറയാം"

"അവള്‍ ആദ്യം നീ കാറു വാങ്ങിയതിന്റെ ചെലവ്‌ ചോദിക്കും, പിന്നെയേ ഡിന്നര്‍ തരൂ"

"വല്ല സ്വീറ്റും വാങ്ങി കൊടുക്കാമടേ, ഒരാളല്ലേ.."

"ഇപ്പൊ ഒരു പുതിയ റൂം മേറ്റും ഉണ്ട്‌ അവിടെ"

"നീ പരിചയപ്പെട്ടോ??"

"ഒരു ദിവസം കണ്ടു, പാവം ഒരു കുട്ടി"

"ശരി അവളേം പരിചയപ്പെടാം നീ വാ..."


........
........

"എങ്ങനെയുണ്ട്‌ അവളുടെ പുതിയ റൂം മേറ്റ്‌?"

"ഡാ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു, നല്ല പെരുമാറ്റം, ഒരു ഇത്തിരി നിറം കൂടെ ഉണ്ടാരുന്നേല്‍ ഞാന്‍ പ്രൊപ്പോസ്‌ ചെയ്തേനെ"

"നിറം ഒക്കെ അത്രേം നോക്കണോ?!"

"എന്റെ ഈ വൈറ്റിന്റെ ലൈറ്റ്‌ ഷേഡുമായി അവളുടെ നിറം ചേരില്ല "

"നിന്റെ ഒരു $#&* എന്നെ കൊണ്ട്‌ അധികം പറയിപ്പിക്കേണ്ട""

........
........

"ഡേയ്‌ ആകെ പ്രശ്നമായി, ലവള്‍ക്കെന്നോട്‌ പ്രേമമാണെന്ന് തോന്നുന്നു"

"?!!"

"ലവള്‍ ഇന്നെനിക്കൊരു മെയില്‍ അയച്ചു.. "

"അതിന്‌"

"അല്ല ഒരു കവിതയാ അയച്ചിരിക്കുന്നത്‌, അവളെ എനിക്ക്‌ കെട്ടാനിഷ്ടമല്ല എന്ന് എങ്ങനാ ഇപ്പോ ഒന്ന് പോയി പറയുന്നേ"

"അവള്‍ എനിക്കും പല കവിതയും ഫോര്‍വേഡ്‌ ചെയ്യാറുണ്ട്‌, അതോര്‍ത്ത്‌ നീ വെഷമിക്കേണ്ട"

"അതല്ല ഈ കവിത അത്ര ശരിയല്ല"

"ന്നു വെച്ചാല്‍??"

"അതിപ്പോ നിന്നോട്‌ പറയാന്‍ പറ്റില്ല"

"ക്ലൂവെങ്കിലും"

"എന്റെ ഖല്‍ബിലെ എന്നായിരുന്നു തുടക്കം"

"വെണ്ണിലാവ്‌ നീ എന്നല്ലേ ബാക്കി"

"!!!"

"അതിപ്പോഴിറങ്ങിയ 'ക്ലാസ്‌ മേറ്റ്‌സ്‌' എന്ന പടത്തിലെ പാട്ടാണെടാ മണ്ടാ.. അതെല്ലാര്‍ക്കും അവള്‍ ഫോര്‍വേഡ്‌ ചെയ്തിരുന്നു, പരിചയപ്പെട്ട്‌ കഴിഞ്ഞ്‌ ഇപ്പൊ നിനക്കും എടുത്ത്‌ അയച്ച്‌ തന്നതാ.. "

".... "

ശുഭം

ചൊവ്വാഴ്ച, മാർച്ച് 06, 2007

Protest against Yahoo's Plagiarism | യാഹൂ-ന്റെ ബ്ലോഗ് മോഷണത്തിനെതിരെയുള്ള പ്രതിഷേധം

It looks very obvious to me that Yahoo!(or webdunia ) India plagiarized contents from couple of blogs when Yahoo launched their Malayalam portal. What is even more surprising is the great company is not taking responsibility for it. The only action followed by the protest post by su, puzha and Inchi was that yahoo (or whoever) removed the posts. If i understand things correctly they blamed the content provider webdunia.

This is not acceptable. I strongly believe Yahoo should atleast admit there mistakes. They bother so much about protecting their on content (Please read yahoo's copyright notice if u have not). How can such an entity just keep quite when they are accused of a theft. The content appeared on their website. Not on webdunia's. Hence, I think Yahoo responsible for this. I am protesting against this and joining the blogger community against corporate plagiarisms.



----------------------

(മലയാളം പോസ്റ്റിനു കടപ്പാട് സൂര്യഗായത്രി )

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.

മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,
അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.

യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ
ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

ബുധനാഴ്‌ച, ഫെബ്രുവരി 28, 2007

അവൾ പറഞ്ഞ കഥ

ആദ്യമായി അവനോട്‌ മിണ്ടുന്നത്‌ ഒരു യാത്രയ്ക്കിടയിലായിരുന്നു. ക്ലാസില്‍ നിന്നും പോയ ഒരു വിനോദയാത്ര. മഴനൂലുകളെ കീറിമുറിച്ച്‌ മല കയറുന്ന ബസിന്റെ ജാലകത്തിനടുത്തിരുന്ന് തണുത്ത്‌ വിറയ്ക്കുകയായിരുന്നു ഞാന്‍. സ്വന്തം ഷാള്‍ പുതയ്ക്കാനായി അവന്‍ തന്നപ്പോല്‍ "താങ്‌ക്‍സ്‌" എന്നു പറയാന്‍ പോലും നാവു പൊങ്ങിയില്ല. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം, അത്‌ സാരമാക്കേണ്ട എന്ന മട്ടില്‍ പുഞ്ചിരിച്ച്‌ കൊണ്ട്‌ അവന്‍ അടുത്ത്‌ വന്നിരുന്നു. വീട്ടുകാരെപ്പറ്റിയും, കൂട്ടുകാരെപ്പറ്റിയുമൊക്കെ അന്വേഷിച്ചു. മര്യാദയ്കെങ്കിലും തിരിച്ച്‌ എന്തെങ്കിലുമൊക്കെ ചോദിക്കണം എന്ന് ഉറപ്പിച്ചിട്ടും ഒന്നും ചോദിക്കാനാവാതെ ആ യാത്ര കഴിഞ്ഞു.

അല്ലെങ്കില്‍ തന്നെ എന്നെപ്പ്പോലെ മിണ്ടാപ്രാണിയായ ഒരു പെണ്‍കുട്ടി എങ്ങനെയാണ്‌ അവനോട്‌ മിണ്ടുക? എപ്പോഴും ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി എവിടെയും എപ്പോഴും തമാശയും ചിരിയും കൊണ്ടെത്തിക്കുന്ന ഒരാള്‍. ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഇടയിലെ സീക്രട്ട്‌ റാങ്കിംഗ്‌ പ്രകാരം മിസ്റ്റര്‍ ക്ലാസ്‌. ഒരിടയ്ക്ക്‌ ക്ലാസിലെ റിപ്പോര്‍ട്ടറായിരുന്ന ലില്ലിയുടെ വാര്‍ത്തകള്‍ മിക്കവാറും അവനെ ചുറ്റിപറ്റിയുള്ളതായിരുന്നു. അവനെ പുറത്ത്‌ നിന്നും ഏതോ പെണ്‍കുട്ടി കാണാന്‍ വന്നു, അല്ലെങ്കില്‍ ജൂനിയര്‍ ബാച്ചിലെ ഒരു ക്ലാസ്‌ അവന്റെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്‌ അങ്ങനെ അങ്ങനെ. ഈ ഇന്‍വെസ്റ്റിഗേഷന്‍ മി.ക്ലാസിന്റെ അവസാനം ലില്ലി അവന്‍ ആരെയോ പ്രണയിക്കുന്നുവെന്ന നിഗമനത്തിലെത്തുകയാണുണ്ടായത്‌. എങ്കിലും പലരും ഒരു ചെറിയ പ്രതീക്ഷ ബാക്കി വച്ചിരുന്നു. അവനാകട്ടെ ക്ലാസിലെ പെണ്‍കുട്ടികള്‍ എല്ലാവരോടും ഒരുപോലെ പെരുമാറി. അവന്റെ തമാശകളെല്ലാം കേട്ട്‌ ഒരു മൂലയ്ക്കൊതുങ്ങിയിരുന്നതല്ലാതെ അങ്ങോട്ട്‌ കയറി എന്തെങ്കിലും പറയാനുള്ള ധൈര്യം എനിക്ക്‌ ഒരിക്കലും കിട്ടിയിരുന്നില്ല. അവനും എന്നോട്‌ സാധാരണയില്‍ കവിഞ്ഞൊന്നും ചോദിച്ചിരുന്നില്ല.

ബിരുദത്തിന്റെ അവസാന ആഴ്ചകള്‍ തിരക്ക്‌ പിടിച്ചവയായിരുന്നു. പ്രോജക്റ്റ്‌ റിപ്പോര്‍ട്ടുകള്‍, സെമിനാറുകള്‍, പരീക്ഷ, വൈവ അങ്ങനെ ഒരുപാട്‌ ജോലികള്‍. അവസാന പരീക്ഷ കഴിഞ്ഞുള്ള ഒരാഴ്ച ഞങ്ങളെല്ലാം ഒരുമിച്ച്‌ ഒരു ചെറിയ ഊരുചുറ്റലിന്‌ പദ്ധതിയിട്ടു. തിരിച്ച്‌ വരുന്ന വഴിക്ക്‌ തന്നെയായിരുന്നത്‌ കൊണ്ട്‌ അവന്റെ വീട്ടിലും കയറി. ഒരുപാട്‌ ഒച്ചയും ബഹളങ്ങളുമുണ്ടാക്കി. വീണ്ടും ക്ലാസില്‍ എത്തിപെട്ടു എന്ന തോന്നലിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥി ജീവിതം ഇവിടെ തീരുകയാണെന്ന ചിന്ത കയറിവന്നു. തമാശകളുടെയും പൊട്ടിച്ചിരികളുടെയും തീവ്രത കുറഞ്ഞ്‌ വന്നു. "ഇനിയിതു പോലെ ഒരൊത്തുകൂടല്‍ എന്ന്?" എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും തെളിഞ്ഞു നിന്നു. ചായയോടൊപ്പം ഒരു തേങ്ങലും കുടിച്ചിറക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.

ഞങ്ങളെ യാത്രയയയ്കാന്‍ അവനും റെയില്‍വേ സ്റ്റേഷന്‍ വരെ വന്നു. സമയം തെറ്റിക്കാതെ വന്ന തീവണ്ടി അന്നാദ്യമായി നിരാശയുണ്ടാക്കി. എല്ലാവരും തിക്കിതിരക്കി ട്രെയിനില്‍ കയറി ജനലിനടുത്ത്‌ വന്നു. ഒരിക്കലും മായില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്ന അവന്റെ ചിരി മാഞ്ഞിരുന്നു. വണ്ടി വിടാറായപ്പോള്‍ അവന്‍ എല്ലാ ജനാലയ്കും അടുത്തെത്തി ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‌കി. ഏറ്റവും ഒടുവില്‍ പിറകിലിരിക്കുന്ന എന്റെ അടുത്തെത്തി. യാന്ത്രികമായി ഞാന്‍ കൈ പുറത്തിട്ടു. കൈ പിടിച്ച്‌ കുലുക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റിച്ച്‌ കൊണ്ട്‌ ആ കൈ അവന്‍ പതിയെ എടുത്ത്‌ സ്വന്തം ചുണ്ടോട്‌ ചേര്‍ത്തു. ഒരിക്കലും പറയാതിരുന്ന ഒരു സത്യം ഒരു മിന്നല്‍പ്പിണറായി മനസില്‍ തെളിഞ്ഞപ്പോഴേയ്ക്കും വണ്ടി നീങ്ങിക്കഴിഞ്ഞിരുന്നു. ഒരായിരം വാക്കുകള്‍ ഒരുമിച്ച്‌ ഹൃദയത്തില്‍ നിന്നും പുറത്തേയ്ക്‌ പാഞ്ഞെങ്കിലും തൊണ്ടയില്‍ ഞെരുങ്ങി. ഒന്നും പറയാതെ അവനില്‍ ദൃഷ്ടിയുറപ്പിക്കാന്‍ നോക്കിയെങ്കിലും തീവണ്ടി അവനെ ഒരു വിദൂരബിന്ദുവാക്കി മറച്ചു.

മഴ പെയ്യുന്നുണ്ടായിരുന്നു ഞാനറിയാതെ...

വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2006

മഷിപ്പേന

ഊണു കഴിക്കാനിരുന്നപ്പോഴാണ്‌ കണ്ടത്‌, പാത്രം തുടയ്കാന്‍ കൊണ്ടു വച്ചിരിക്കുന്ന കടലാസ്‌ തൂവാലയില്‍ ഒരു മഷിത്തുള്ളി പടര്‍ന്നിരിക്കുന്നു. മഷിപ്പേനയും മഷിയും കണ്ടിട്ടു വര്‍ഷങ്ങളായിരിക്കുന്നു. ഒരു കാലത്ത്‌ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഈ മഷിപ്പേന.

നാലാം തരത്തില്‍ പഠിക്കുമ്പോഴാണ്‌ പെനിസിലില്‍ നിന്നും പേനയിലേക്ക്‌ കയറ്റം കിട്ടുന്നത്‌. മഷി പേന വച്ചെഴുതിയെങ്കിലേ കൈയക്ഷരം നന്നാവൂ എന്ന പ്രസ്താവനയോടെ ഒരെണ്ണം അച്ഛന്‍ വാങ്ങിത്തന്നു(ഇതുവരെയും നന്നായില്ല എന്നത്‌ വേറെ കാര്യം). പക്ഷേ പുതിയ ആയുധം ഉപയോഗിക്കാനുള്ള ഒരു ബുദ്ധിമുട്ടു കാരണം പെനിസില്‍ വച്ചു തന്നെ നാലാം തരം കഴിച്ചു കൂട്ടി. അഞ്ചാം തരം മുതല്‍ മഷിപേനയെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തി. "കടലിലെ മഷിക്കുപ്പിയും പേനയും" എന്ന പാഠത്തിന്റെ കുറിപ്പുകളായിരുന്നു അതു വച്ച്‌ ആദ്യം എഴുതിയത്‌ എന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ മറുഭാഷകള്‍ എഴുതിത്തുടങ്ങിയതും ഈ പേന വച്ചായിരുന്നു.

ക്ലാസ്‌ മുറികളിലെ ഒരുപാട്‌ നുറുങ്ങ്‌ സംഭവങ്ങളിലെ നായകരായിരുന്നു മഷിപ്പേനകള്‍. മഷി ഇറങ്ങാതെയാകുമ്പോള്‍ പേന കുടയുന്നതും അത്‌ മറ്റുള്ളവരുടെ വെള്ളയുടുപ്പിനെ പുള്ളിയുടുപ്പാക്കുന്നതും നിത്യസംഭവങ്ങളായിരുന്നു. അങ്ങനെ കുടഞ്ഞ്‌ കുടഞ്ഞ്‌ തീരെ എഴുതാതെയാകുമ്പോള്‍ ആരെങ്കിലും മഷി കടം കൊടുക്കുമായിരുന്നു. പിറ്റേ ദിവസം വായ്പ കൊടുത്ത നീല മഷിക്കു പകരം കിട്ടുന്നത്‌ മിക്കവാറും കറുപ്പായിരിക്കും. പലപ്പോഴും ഇതൊക്കെ കൂടിക്കലര്‍ന്ന് ഞങ്ങളുടെ നോട്ട്‌ പുസ്തകങ്ങളില്‍ മടുപ്പിന്റേതായ ചാരനിറം സൃഷ്ടിച്ചു പോന്നു. മഷിപ്പേനകള്‍ക്കുള്ള മറ്റൊരു ഉപയോഗം ചിത്രരചനയായിരുന്നു. മഷിത്തുള്ളികള്‍ പേപ്പറുകളില്‍ ഒഴിച്ചു പേപ്പറിനെ പലതായി മടക്കിയും, ചെറിയ നൂല്‍ കഷണങ്ങള്‍ പലനിറങ്ങളില്‍ മുക്കി നോട്ട്ബുക്കുകളില്‍ വച്ചുമൊക്കെ ഒരുപാട്‌ അമൂര്‍ത്തചിത്രങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു.

പേന നന്നായി സൂക്ഷിക്കുക എന്നത്‌ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ ഇവയ്ക്ക്‌ വയറ്റിളക്കം വരും (അന്നത്തെ ക്ലാസ്‌മുറിയിലെ ഭാഷ). കുടിച്ച മുലപ്പാല്‌ വരെ കക്കി വയ്ക്കുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ. സാറിന്റെ കയ്യില്‍ നിന്നും അടിച്ചുമാറ്റുന്ന ചോക്ക്‌ കഷണങ്ങളാണ്‌ രക്ഷയ്ക്കെത്തുക (ഒപ്പു കടലാസിനെപ്പറ്റി അന്ന് കേട്ടിട്ടുപോലുമില്ല). എട്ടാം ക്ലാസിലെ ക്ലാസ്‌ മുറിയില്‍ ഞങ്ങള്‍ക്കായി നിറം മാറിയ ഒരുപാട്‌ ചോക്ക്‌ കഷണങ്ങളുണ്ടായിരുന്നു. ഓടുമ്പോഴും ചാടുമ്പോഴും വീഴുമെന്ന പേടിയെക്കാളും കൂടുതല്‍ കീശയിലെ പേന തുറന്നു പോകുമെന്നായിരുന്നു. അതു സംഭവിച്ചാലും അടുത്തുള്ളവന്‍ പറയുമ്പോഴായിരിക്കും അറിയുന്നത്‌. പലപ്പോഴും ആ ക്രൂരന്‍ പറയില്ല.. ഫലമോ ആരോടോ ഇടികൂടിയതിന്റെ ഫലമാണെന്നു കരുതി അമ്മയുടെ ചീത്ത കേള്‍ക്കും. (പലപ്പോഴും ഞങ്ങള്‍ തൂലിക പടവാളാക്കാറുണ്ടായിരുന്നു).

മഷിപ്പേനയെ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ദിവസമാണ്‌ വര്‍ഷാവസാന പരീക്ഷയുടെ അവസാന ദിവസം. വല്ലവന്റെയും പേന കടം വാങ്ങി പരീക്ഷയെഴുതിയവരുള്‍പ്പെടെയുള്ള മഹാന്മാര്‍ രണ്ട്‌ പേന നിറയെ മഷിയുമായി ആയിരിക്കും എത്തുന്നത്‌. ഇന്നത്തെ വക്കാരിമാര്‍ പലരും അന്ന് എങ്ങനെ മഷിക്കറ ഒരിക്കലും മായാത്തതാക്കാം എന്നു ഗവേഷണം നടത്തിയവരായിരുന്നു. വെളിച്ചെണ്ണ, വേലിപ്പത്തലിന്റെ കറ അങ്ങനെ മഷിയില്‍ ഒഴിക്കേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റു തന്നെ അന്നുണ്ടായിരുന്നു.

അങ്ങനെ മഷിപ്പേനകളോട്‌ കൂട്ടുകൂടിയും വഴക്കടിച്ചും പത്താം തരത്തിലെത്തിയപ്പോഴാണ്‌ അച്ഛന്റെ വക നിര്‍ദ്ദേശം, "ഇനി ഡോട്ട്‌ പേന കൊണ്ടെഴുതിയാല്‍ മതി, അല്ലെങ്കില്‍ അവസാന പരീക്ഷയ്ക്ക്‌ വേഗത കിട്ടില്ല". വേഗത പോരാ എന്ന് വിലപിക്കുന്ന യുഗത്തിലേയ്ക്കുള്ള ഒരു മാറ്റമായിരുന്നോ അത്‌. പിന്നെ മഷിപേനയെ അധികം ഉപയോഗിച്ചിട്ടില്ല. വേഗത കൂടും തോറും മഷിപേനകളെയും അവ സൃഷ്ടിച്ചിരുന്ന ഓര്‍മ്മകളെയും നമുക്കു നഷ്ടപ്പെടുന്നുവോ?

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 11, 2006

വൃത്തത്തിന്റെ വിസ്തീര്‍ണ്ണം

"ഇനി ഇവിടെ നൂറുഗ്രാമിന്റെ ടൂത്ത്‌പേസ്റ്റ്‌ ഒരു ട്യൂബായി വാങ്ങേണ്ട. അന്‍പത്‌ ഗ്രാമിന്റെ രണ്ടെണ്ണം വാങ്ങിയാല്‍ മതി" - സഹമുറിയന്റെ പ്രസ്താവന കേട്ട്‌ ആദ്യമൊന്ന് ഞെട്ടി. പിന്നെ നമ്മള്‍ മലയാളികളുടെ ജന്മവാസനയനുസരിച്ച്‌ അതിശക്തമായി എതിര്‍ത്തു (ക.ട. വക്കാരി). ഒരു 50 ഗ്രാം ട്യൂബിന്റെ വില 16 രൂപ, 100 ഗ്രാമിന്റെതിന്‌ വില 28 രൂപ എന്നൊക്കെ വാദമുഖങ്ങള്‍ നിരത്തിയിട്ടും അവനൊരു കുലുക്കവുമില്ല.

"എടാ നമ്മള്‍ എത്ര ടൂത്ത്‌പേസ്റ്റ്‌ ഒരു ദിവസം എടുക്കും? ബ്രഷിന്റെ നീളത്തിന്റെ അത്രയും, അല്ലേ? 100 ഗ്രാം ട്യൂബിന്റെ വാവട്ടം മറ്റേതിനെക്കാളും വലുതാണ്‌. ഒരു ഒന്നേകാലിരട്ടിയെങ്കിലും വരും. അതായത്‌ വിസ്തീര്‍ണം(area) ഒന്നര ഇരട്ടിയില്‍ കൂടുതല്‍ (വിസ്തീര്‍ണ്ണം = പൈ * R * R എന്നൊക്കെ അവന്‍ പഠിപ്പിച്ചു). അത്‌ ഒന്നര ഇരട്ടിയായി കൂട്ടിയാല്‍ തന്നെയും 33% കുറച്ച്‌ ദിവസങ്ങളേ പേസ്റ്റ്‌ ഉപയോഗിക്കാന്‍ പറ്റൂ. പക്ഷേ വിലയോ 12.5% മാത്രമേ കുറവുള്ളൂ. അപ്പോള്‍ ഏതാണ്‌ ലാഭം"

എന്റമ്മോ, ചുമ്മാതല്ല പണ്ട്‌ ആര്യഭടനും, ഭാസ്കരാചാര്യരുമൊക്കെ ഈ വൃത്തത്തിന്റെ വ്യാസവും വിസ്തീര്‍ണ്ണവുമൊക്കെ കണ്ടുപിടിച്ചത്‌. പേസ്റ്റിനൊക്കെ എന്താ വില?

തിങ്കളാഴ്‌ച, ജൂൺ 26, 2006

കൂട്ടുകാരി

താന്‍ ചിരിക്കുമ്പോഴൊക്കെ കൂടെ ചിരിക്കുകയും കരയുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട്‌ അവള്‍ കൂട്ടുകാര്‍ക്കിടയില്‍ വേറിട്ടു നിന്നു. ഇഷ്ടാനിഷ്ടങ്ങള്‍ വളരെ പെട്ടെന്ന് മനസിലാക്കി. തന്റെ ജന്മദിനങ്ങള്‍ മറ്റാര്‍ക്കും മുന്നേ ഓര്‍ക്കുന്നതവളായിരുന്നു. മുഖത്ത്‌ നോക്കി തന്റെ ചിന്തകളെ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്ങനെ മനസിലായെന്നുള്ള ചോദ്യത്തിന്‌ ഒരിക്കലും മങ്ങാത്ത ആ പുഞ്ചിരിയായിരുന്നു മറുപടി.

ഒരു ദിവസം അവള്‍ പറഞ്ഞു, "നീ എന്നും എന്റെ കൂട്ടുകാരനായിരിക്കണം". തനിക്കൊന്നും മനസിലായില്ല. "ഞാനവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണല്ലോ. പിന്നെന്താ!" കൂട്ടുകാരുടെ അര്‍ത്ഥം വച്ച നോട്ടങ്ങള്‍ക്കും കമെന്റുകള്‍ക്കും മുന്നില്‍ ഒരിക്കലും പതറിയിട്ടില്ല. അവളെന്റെ കൂട്ടുകാരിയാണ്‌, എന്നും.

മൂന്നു വര്‍ഷങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവളുടെ കണ്ണില്‍ നനവുണ്ടായിരുന്നു. "നിനക്കിനിയും ഒരുപാട്‌ നല്ല കൂട്ടുകാരെ കിട്ടും" താന്‍ ആശ്വസിപ്പിച്ചു. ഈ കൂട്ടുകെട്ട്‌ ഒരിക്കലും മുറിയില്ല എന്ന ഉറപ്പും വാങ്ങിയാണവള്‍ നടന്നകന്നത്‌.

ഒരിക്കല്‍ ആരോ പറഞ്ഞാണറിഞ്ഞത്‌, വരുന്ന മാസം അവളുടെ കല്യാണമാണ്‌. "പോകണം, നല്ലൊരു സമ്മാനവും കൊടുക്കണം" താന്‍ തീരുമാനിച്ചു. ക്ലാസിലെ മറ്റു സ്നേഹിതര്‍ക്കു അവള്‍ കത്തുകളയക്കുകയും വിവാഹത്തിന്‌ ക്ഷണിക്കുകയും ചെയ്തു. പക്ഷേ, തനിക്കു മാത്രം ആ ക്ഷണം ഒരിക്കലും വന്നില്ല. എന്തു കൊണ്ടായിരുന്നു അവള്‍ ഏറ്റവും അടുത്ത സുഹൃത്തിനെ വിളിക്കാഞ്ഞത്‌? പിന്നീട്‌ കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞ്‌ മാറുകയാണുണ്ടായത്‌.

അവള്‍ എന്നെ പ്രണയിച്ചിരുന്നുവോ?!!

വെള്ളിയാഴ്‌ച, മേയ് 19, 2006

നീലക്കുറിഞ്ഞി

ഒരു യാത്ര പോകാമെന്നുള്ള നിര്‍ദ്ദേശത്തിന്‌ "ഹരിതാഭമായ, ഇളം തണുപ്പുള്ള ഒരിടത്ത്‌ പോകണ"മെന്നുള്ള കൂട്ടുകാരന്റെ ഉത്തരവായിരുന്നു മറുപടി. "ഈ ഉണക്കു കാലത്ത്‌ നീ പോയതാ" എന്നു മനസിലോര്‍ത്തപ്പോഴാണ്‌ ഒരു സഹപ്രവര്‍ത്തകന്‍ കൊടൈക്കനാല്‍ എന്ന ഉപദേശം തന്നത്‌. കൂടാതെ അവിടെ നീലക്കുറിഞ്ഞി (ശാസ്ത്രനാമവും പറഞ്ഞുതന്നു - Phloebophyllum kunthianum) പൂത്തിട്ടുണ്ടത്രേ. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണ്‌. വലയില്‍ നിന്നും കാഴ്ചയുടെ ഒരു ഫോട്ടം തപ്പിയെടുത്തു. കൊള്ളാം അപ്പോള്‍ ബാര്‍ബര്‍ കൊടൈക്കനാല്

അവിടെ ചെന്ന് രാവിലെ ഒരു ടാക്സി ഒപ്പിച്ചു ഡ്രൈവറോട്‌ (അദ്ദേഹം നല്ല ചെന്തമിഴും ഞങ്ങള്‍ പച്ചമലയാളവുമാണ്‌ പറയുന്നത്‌) നീലക്കുറിഞ്ഞി കാണണം എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ചൊവ്വാഗ്രഹജീവിയുടെ പേര്‌ കേട്ടാലത്തെ ഭാവം. ഈശ്വരാ ഇനി അറിയാവുന്നത്‌ Phloebophyllum kunthianum എന്ന പേരാണ്‌. അത്‌ മിണ്ടിയാല്‍ അടി ഉറപ്പ്‌. അതിലും നല്ലത്‌ ഒരു പഴം വായിലിട്ട്‌കൊണ്ട്‌ മലയാളം പറയുന്നതാണെന്നു വിചാരിച്ച്‌ നീളൈക്കുറിഞ്ചി എന്നൊക്കെ പറഞ്ഞ്‌ നോക്കി. പെട്ടെന്ന് ഒരു ഫിലിപ്സ്‌ 100W എവിടെയോ കത്തി. "കുറിഞ്ചിയാ? അതു നമ്മ ആണ്ടവന്‍ കോവില്‍ പക്കം" [ഇത്‌ തന്നെയാണ്‌ പറഞ്ഞതെന്ന്‌ ഉറപ്പില്ല, ഇങ്ങനെയാണ്‌ ഞാന്‍ കേട്ടത്‌] എന്നൊക്കെ പറഞ്ഞ്‌ വണ്ടി വിട്ടു.

എല്ലാം പെട്ടെന്നായിരുന്നു. വണ്ടി ഒരു ചെറിയ ക്ഷേത്രത്തിന്റെ മുന്നില്‍ എത്തി പാര്‍ക്ക്‌ ചെയ്തു. പോയി പാര്‍ത്തിട്ട്‌ വരാന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പേര്‌ "കുറിഞ്ചി ആണ്ടവര്‍ കോവില്‍" ഹാവൂ ഞാന്‍ കുറിഞ്ഞി കാണാന്‍ പോകുന്നു എന്നോര്‍ത്ത്‌ കൊണ്ട്‌ ക്ഷേത്രത്തിലേക്കു നടന്നു. പക്ഷേ ക്ഷേത്രത്തിനടുത്തെത്തിയിട്ടും അവിടെ ഒന്നും കാണുന്നില്ല. വഴിയേ നടന്നു പോയ ഒരാളെ വിളിച്ച്‌ കുറിഞ്ചി കുറിഞ്ചി എന്ന് വിളിച്ച്‌ കൂവി. അപ്പുറം പോണം എന്ന് പറഞ്ഞ്‌ "ഓരോ ജന്മങ്ങള്‍ കെട്ടിയെടുത്തോളും" എന്ന ഒരു ഭാവവും മുഖത്ത്‌ ഒട്ടിച്ചുവച്ച്‌ അദ്ദേഹം നടന്നു പോയി.

എന്റെ ഹൃദയമിടിപ്പ്‌ കൂടി. മാലോകരെല്ലാം 12 വര്‍ഷം കൂടുമ്പോള്‍ മാത്രം കാണുന്ന കാഴ്ച ഞാനും കാണാന്‍ പോകുന്നു. ക്ഷേത്രത്തിന്റെ ഇപ്പുറത്ത്‌ നിന്നു നോക്കുമ്പോള്‍ തന്നെ ഒരു താഴ്വര ആണ്‌ അപ്പുറം എന്ന് മനസിലാകും. വഴിയില്‍ കിടന്ന ചാണകത്തില്‍ ചവിട്ടിയതൊന്നും വകവയ്ക്കാതെ നടന്ന് മൂല തിരിഞ്ഞ്‌ അപ്പുറമെത്തിയപ്പോഴോ.. ദാ കിടക്കുന്നു.. ശൂന്യം.. കുറിഞ്ഞി പോയിട്ട്‌ അത്യാവശ്യത്തിന്‌ ചെവിയില്‍ വയ്ക്കാന്‍ ഒരു ചെമ്പരത്തിപ്പൂ പോലുമില്ല. വീണ്ടും ഒന്ന്‌രണ്ട്‌ പേരോട്‌ ചോദിച്ചപ്പോള്‍ ഒരാള്‍ ഒരു വീട്ടുമുറ്റത്തേയ്ക്കു കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മുറ്റത്ത്‌ ബഹുഭാഷാ ബോര്‍ഡുകള്‍ വിരല്‍ ചൂണ്ടിതന്ന ഒരു ചെടി. ഒരു വലിയ ചെത്തിയുടെ പോലത്തെ എഴുന്നു നില്‍ക്കുന്ന തണ്ടുകളില്‍, ഇരുണ്ട പച്ച ഇലകള്‍ക്കിടയ്ക്ക്‌ നീലം കുടഞ്ഞ പോലെ മങ്ങിയ നീല-ഊത നിറമുള്ള പൂക്കള്‍. കാട്ടില്‍ മദിച്ച്‌ നടക്കേണ്ട സമയത്ത്‌ ആനക്കൂട്ടത്തില്‍ നിന്നും പിടിച്ച്‌ മൃഗശാലയിലിട്ടിരിക്കുന്ന ഒരു പാവം കുഞ്ഞാനയെ കണ്ട പ്രതീതി.

ഇതാണത്രേ നീലക്കുറിഞ്ഞി. നീലപ്പട്ടു വിരിച്ച മലമടക്കുകള്‍ കാണാന്‍ വന്ന ഞാന്‍ ആട്‌ കിടന്നിടത്ത്‌ പൂടയെങ്കിലും ഉണ്ടായത്‌ പൂര്‍വ്വജന്മസുകൃതം എന്നോര്‍ത്ത്‌ തിരിച്ച്‌ പോന്നു.

പിന്‍കുറിപ്പ്‌
അപൂര്‍വ്വത കൊണ്ട്‌ മാത്രം പ്രശസ്തമായ ഒന്നാണീ നീലക്കുറിഞ്ഞി എന്ന്‌ തോന്നുന്നു. ഇതിലുമെത്രയോ ഭംഗിയുള്ള പനിനീര്‍പ്പൂവിനും ശംഖുപുഷ്പത്തിനുമൊന്നും ഇതിന്റെ പത്തിലൊന്ന് പരിഗണന പോലും കിട്ടുന്നില്ല. കയ്യിലിരിക്കുന്ന പൊന്നിനേക്കാള്‍ കാണാമറയത്തെ കാക്കപ്പൊന്നോ നമുക്കു വലുത്‌?

വ്യാഴാഴ്‌ച, മേയ് 11, 2006